'അമ്മ കൂടെയില്ല... ചേട്ടന്മാരെ സഹായത്തിന് വിളിക്കാനും ചമ്മൽ, ഇന്നായിരുന്നുവെങ്കിൽ അതെല്ലാം വൈറലായേനെ'; നവ്യ!
ഇരുപത് വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് നവ്യ നായർ. രണ്ടായിരത്തിൽ അഭിനയത്തിൽ അരങ്ങേറുമ്പോൾ വെറും പതിനാറ് വയസ് മാത്രമായിരുന്നു പ്രായം. കലോത്സവ വേദികളായിരുന്നു സിനിമയിലേക്ക് നവ്യയെ എത്തിച്ചത്. ചെറുപ്രായത്തിലും തന്നേക്കാൾ മുതിർന്ന കഥാപാത്രങ്ങളാണ് നവ്യ മികച്ചതാക്കി അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് ബാലമണിക്കും ഇഷ്ടത്തിലെ അഞ്ചനയ്ക്കുമെല്ലാം സ്വീകാര്യത ലഭിച്ചതും കുടുംബത്തിലെ അംഗത്തെപ്പോലെ നടിയെ മലയാളികൾ സ്നേഹിക്കാൻ തുടങ്ങിയതും.
നന്ദനമായിരുന്നു നവ്യയുടെ ആദ്യ സിനിമ. ചിത്രത്തിലെ ബാലമണിയാകാൻ ഒറ്റയ്ക്ക് സാരിയുടത്ത അനുഭവം നവ്യ സ്വന്തം യുട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെ പങ്കിട്ടു. ഒപ്പം അന്നും ഇന്നും വേഷം മാറാൻ സിനിമയിൽ ലഭിച്ചിരുന്ന സൗകര്യങ്ങളെക്കുറിച്ചും മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ചും നവ്യ വീഡിയോയിൽ വിവരിച്ചു.

മുമ്പ് മലയാള സിനിമയുടെ പിന്നണിയിൽ സ്ത്രീകൾ കുറവായിരുന്നു. നന്ദനത്തിന്റെ ലൊക്കേഷനിൽ എനിക്ക് സാരി ഉടുപ്പിച്ച് തരാൻ പോലും ആരും ഉണ്ടായിരുന്നില്ല. നന്ദനത്തിൽ അഭിനയിക്കുമ്പോൾ പതിനാറ് വയസായിരുന്നു പ്രായം. സാരി ഉടുക്കാൻ തീരെ അറിയില്ല. അമ്മയും കൂടെയില്ല. സെറ്റിൽ നിറയെ പുരുഷന്മാരും. അതുകൊണ്ട് തന്നെ ബാലമണിക്ക് ഉടുക്കാനുള്ള സാരി കയ്യിൽ കിട്ടിയപ്പോൾ എന്ത് ചെയ്യുമെന്ന ചിന്തയായി.
എന്നിട്ടും രണ്ടും കൽപ്പിച്ച് സാരിയും ബ്ലൗസും പാവാടയുമായി മുറിക്കകത്ത് കയറി. പുരുഷന്മാരായുള്ള ആരെയെങ്കിലും സഹായത്തിന് വിളിക്കാൻ അന്ന് തോന്നിയില്ല. കാരണം നല്ല ചമ്മൽ ഉണ്ടായിരുന്നു. അതിനാൽ സാരി ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. അമ്മ ടീച്ചറായതുകൊണ്ട് ദിവസവും സാരി ഉടുത്താണ് സ്കൂളിൽ പോയിരുന്നത്.
അമ്മ സാരിയുടുക്കുന്നത് പലപ്പോഴായി കണ്ടതിന്റെ ഒരു ഏകദേശ ധാരണയുണ്ട്. പിന്നെ എങ്ങനെയെല്ലാമോ ആ സാരി കൈകളിൽ എടുത്ത് എങ്ങനെയൊക്കയോ ഞൊറിഞ്ഞ് ഉടുത്തു. ഉടുത്ത് തീർന്നപ്പോൾ സാരി നന്നായി ഉടുത്തത് പോലെ തന്നെയുണ്ടായി. എന്നാൽ ഞൊറിഞ്ഞുടുത്ത് മറ്റൊരു വശത്തായി പോയത് പലരും ശ്രദ്ധിച്ചില്ല.
പുറത്തിറങ്ങിയതും ചിലർ അത് ശ്രദ്ധിച്ചുവെങ്കിലും പുരുഷന്മാരായതിനാൽ അവർക്കും എന്താണ് മിസ്റ്റേക്ക് എന്നത് വ്യക്തമായി മനസിലായില്ലെന്നാണ് ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവം പങ്കിട്ട് നവ്യ പറഞ്ഞത്. ഇപ്പോൾ സിനിമാ മേഖലയിൽ എല്ലായിടത്തും നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അതുപോലെ എല്ലാ താരങ്ങൾക്കും കാരവാൻ ലഭിക്കുന്നുണ്ട്.
ഒരുങ്ങാനും ബാത്ത്റൂമിൽ പോകുനുമെല്ലാം അതുകൊണ്ട് തന്നെ എളുപ്പമാണ്. മുമ്പൊക്കെ റൂം കിട്ടാത്തപ്പോൾ തുണി മറച്ചുപിടിച്ചാണ് വസ്ത്രം മാറിയിരുന്നതെന്നും നവ്യ ഓർക്കുന്നു.

കാരവൻ യുഗത്തിന് മുമ്പ് ഷൂട്ടിങ്ങിനായി എത്തുമ്പോൾ പലപ്പോഴും ലൊക്കേഷനടുത്തുള്ള വീടുകളിൽ അനുവാദം ചോദിച്ച ശേഷം മേക്കപ്പ് റൂം സെറ്റ് ചെയ്യുകയായിരുന്നു പതിവ്. ഏതെങ്കിലും മൊട്ടക്കുന്നിന്റെ മുകളിലാകും അപ്പോഴൊക്കെ ഷൂട്ടിങ്. വേഷം മാറാൻ അടുത്തെങ്ങും വീടുപോലും ഉണ്ടാകില്ല. അന്നൊക്കെ കോസ്‌റ്റ്യൂമിലെ ചേട്ടന്മാർ നാലുപാടും തുണികൊണ്ട് മറച്ച് നിൽക്കും. അതിനുള്ളിൽ നിന്നാണ് നമ്മൾ വേഷം മാറുന്നത്.
അവർ തുണികൊണ്ട് മറതീർത്ത് തിരഞ്ഞ് നിൽക്കാറാണ് പതിവ്. മൊബൈൽ ഫോൺ ക്യാമറ ഇല്ലാതിരുന്ന അന്നത്തെ കാലത്ത് അതൊന്നും പേടിക്കേണ്ട കാര്യമില്ലായിരുന്നു. ഇന്നായിരുന്നുവെങ്കിൽ അതിന്റെയെല്ലാം വീഡിയോ വൈറലായേനെ. ഇന്ന് എല്ലാ സൗകര്യവുമുള്ള കാരവൻ സ്ത്രീകൾക്ക് ആശ്വാസമാണെന്നും നവ്യ പറയുന്നു.
സിനിമയിലേക്ക് എത്തിയില്ലായിരുന്നുവെങ്കിൽ പോകാൻ സാധ്യതയുള്ള മേഖലയും നവ്യ വെളിപ്പെടുത്തി. സിനിമയും നൃത്തവുമില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നത് അറിയില്ല.
പിന്നെ കുട്ടിയായിരിക്കുമ്പോൾ മുതൽ നൃത്തം പഠിച്ചതിനാൽ ഉറപ്പായും ഞാൻ ഡാൻസ് ചെയ്യുമായിരിക്കും. അതുപോലെ ചിലപ്പോൾ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഉദയനാണ് താരത്തിലൊക്കെ പറയുന്നത് പോലെ യുപിഎസ്സിയൊക്കെ എഴുതി കലക്ടറായേനെ എന്നാണ് നവ്യ പറഞ്ഞത്.


Click it and Unblock the Notifications