താരദമ്പതികൾക്ക് വിനോദയാത്രകളെക്കാൾ പ്രിയം ക്ഷേത്ര സന്ദർശനവും പ്രാർഥനയും, കാരണം വ്യക്തമാക്കി വിഘ്നേഷ് ശിവൻ!
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നയൻതാര ഇന്ന് ലേഡി സൂപ്പർസ്റ്റാറാണ്. നയൻതാര അഭിനയത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ വിഘ്നേഷ് ശിവൻ സംവിധാനം, ഗാനരചന എന്നിവയിലാണ് ശ്രദ്ധനേടുന്നത്.
അടുത്തിടെ നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന് മഹാബലിപുരത്ത് തുടക്കമായപ്പോൾ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിഘ്നേഷ് ശിവന്റെ നേതൃത്വത്തിൽ നടന്ന ഇവന്റ് വലിയ പ്രശംസ നേടിയിരുന്നു.
തമിഴ്നാടിന്‍റെ സംസ്കാരിക സൗന്ദര്യം മുഴുവൻ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ചതുരത്തിലേക്ക് നിറച്ച വർണാഭമായ ഉദ്ഘാടനച്ചടങ്ങായിരുന്നു നടന്നത്. ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാചാരങ്ങളുമെല്ലാം ഉൾക്കൊള്ളിച്ച് വർണാഭമായിട്ടാണ് വിഘ്നേഷ് ശിവൻ ഇവന്റ് ഒരുക്കിയത്.
നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇത്രത്തോളം വലിയൊരു ഇവന്റ് കുറഞ്ഞ സമയത്തിനുള്ളിൽ വിഘ്നേഷ് ശിവൻ ചെയ്തിട്ടില്ല. നൂറുകണക്കിന് കലാകാരന്മാരെ അണിനിരത്തിയാണ് വിഘ്നേഷ് ശിവനും സംഘവും പരിപാടി കളറാക്കിയത്.

വിവാഹശേഷം വിഘ്നേഷ് ഏറ്റെടുത്ത് വിജയിപ്പിച്ച ഏറ്റവും വലിയ പ്രോജക്ടും ഒരു പക്ഷെ ഇതായിരിക്കും. ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും ഏഴ് വർത്തോളം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായത്.
അടുത്തിടെ നടന്ന ഏറ്റവും വലിയ സെലിബ്രിറ്റി വെഡ്ഡിങ് കൂടിയായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ കൂടുതൽ സമയം ക്ഷേത്ര സന്ദർശനത്തിനും പ്രാർഥനകൾക്കും മാറ്റിവെക്കാൻ തയ്യാറായിട്ടുള്ള ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും.
ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങൾ ഇരുവരും സന്ദർശിച്ച് കഴിഞ്ഞു.

വിവാഹം കഴിഞ്ഞ പിറ്റേദിവസവും തന്നെ ഇരുവരും ആദ്യം പോയത് തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനാണ്. വിവാഹശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോൾ ഇരുവരും ആദ്യം പോയത് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്കാണ്.
സമയം കിട്ടുമ്പോഴെല്ലാം ക്ഷേത്രം സന്ദർശിക്കുന്നതും പ്രാർഥിക്കുന്നതുമാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നും അതിനാലാണ് അത്തരം അവസരങ്ങൾ നഷ്ടപ്പെടുത്താത്തതെന്നും വിഘ്നേഷ് ശിവൻ അടുത്തിടെ ബിഹൈൻവുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താൻ തളർന്ന് പോയ അവസരങ്ങളിലെല്ലാം ബലം തന്നതും കൂട്ടായി നിന്നതും ദൈവം മാത്രമാണെന്നും അതിനാൽ ദൈവ വിശ്വാസം ഒരുപാടുണ്ടെന്നും നയൻതാര തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ വരെ വന്ന് വിഘ്നേഷ് ശിവൻ-നയൻതാര വിവാഹത്തിൽ പങ്കാളിയായിരുന്നു. നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹം വൈകാതെ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അത് വാസ്തവമല്ലെന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി പിന്നീട് വ്യക്തമാക്കിയിരുന്നു.

'തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായിപ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു.'
'ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന് നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും' എന്നാണ് ടാന്യ ബാമി പറഞ്ഞത്.
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സിന് 25 കോടി രൂപയ്ക്കാണ് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications