മറക്കാനാവാത്ത യാത്രയെന്ന് പറയുമ്പോള്‍ മനസിൽ ഓടി എത്തുന്നത് 2 ദുരന്ത അനുഭവങ്ങളണ്; നസീര്‍ സംക്രാന്തി
മിമിക്രി വേദികളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടനാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിലെ കമലാസനന്‍ എന്ന വേഷമായിരുന്നു പ്രേക്ഷകപ്രീതി നേടി കൊടുത്തത്. കോമഡി സ്‌കിറ്റുകളില്‍ പെണ്‍വേഷത്തിലെത്തിയും കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി.
കൊറോണ കാരണം ഷൂട്ടിങുകള്‍ക്കെല്ലാം തടസം വന്നെങ്കിലും വീണ്ടും സജീവമാവുകയാണ് താരം. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രകളെ കുറിച്ചും അതിലുണ്ടായ ദുരന്തങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് നസീര്‍.

ഇത്തിരി പേടിയുള്ള ആളാണ് ഞാന്‍. ബീച്ചും കാഴ്ചകളുമൊക്കെ നേരത്തെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ സുനാമി വന്നതോട് കൂടി ബീച്ചില്‍ പോകുന്നത് എനിക്ക് പേടിയാണ്. എപ്പോള്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുപോലെ തന്നെ ഉത്സവങ്ങള്‍ക്ക് പോകാനും ഭയമാണ്. ആനയിടഞ്ഞത് കേട്ടിട്ടുള്ളത് കൊണ്ടാണത്. ക്ഷേത്രങ്ങളില്‍ പ്രോഗ്രാം ബുക്കിങ് ഉണ്ടെങ്കില്‍ അവിടുത്തെ വെടിക്കെട്ട് നടക്കുന്നതിന് മുന്‍പ് ഞാന്‍ സ്‌കൂട്ടാകും. അതും പേടിയാണ്. അപ്പോള്‍ എല്ലാവരും ചിന്തിക്കും ഹില്‍സ്‌റ്റേഷനുകളിലേക്ക് പോകുമ്പോള്‍ ഭയമില്ലെന്ന്. ഞാനൊരിക്കലും മഴക്കാലത്ത് ഹില്‍സ്‌റ്റേഷനിലേക്ക് പോകാറില്ല. അപകടം എപ്പോള്‍ വേണമെങ്കിലും എങ്ങനെയും വരാം. പക്ഷേ എന്റെയുള്ളിലെ ഭയമാണ് വില്ലന്‍.

മറക്കാനാവാത്ത യാത്ര എന്ന് പറയുമ്പോള്‍ മനസിലേക്ക് ഓടി എത്തുന്നത് രണ്ട് ദുരന്ത അനുഭവങ്ങളണ്. ആദ്യത്തേത് ഒരിക്കല്‍ ഞാനും സുഹൃത്തുക്കളും കൊല്ലത്ത് നിന്ന് രാത്രി ഷോ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോള്‍ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നിലത്ത് വീണിരുന്നെങ്കില്‍ പാണ്ടിലോറി കയറി മരിച്ചേനെ. ആ സംഭവത്തിന് ശേഷം ഇന്ന് വരെ രാത്രി പ്രോഗ്രം കഴിഞ്ഞുള്ളു യാത്രയില്‍ വാഹനത്തിലിരുന്ന് ഉറങ്ങിയിട്ടില്ല. വര്‍ത്തമാനം പറഞ്ഞ് ഡ്രൈവറുടെ സീറ്റിനടുത്ത് ഇരിക്കും.

മറ്റൊരു സംഭവം വാര്‍ത്തകളിലേക്കെ പണ്ട് വന്നിട്ടുള്ളതാണ്. ഞാനും സുഹൃത്തുക്കളും പുനൈയില്‍ ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കം ട്രെയിനിലായിരുന്നു. അവിടെ ഭയങ്കര മഴയായിരുന്നു. രാത്രി 2 മണി ആയപ്പോഴെക്കും ട്രെയിന്‍ കട്ടറിലൂടെ പോകുന്നത് പോലെ തോന്നി. എല്ലാവരും നല്ല ഉറക്കമാണ. ഞാന്‍ അടുത്തിരുന്ന സുഹൃത്തിനെ വിളിച്ചു. സംഗതി ശരിയായിരുന്നു. കാളവണ്ടിയില്‍ പോകുന്ന പോലെയായിരുന്നു. പെട്ടെന്ന് ട്രെയിന്‍ നിന്നു. നോക്കിയപ്പോള്‍ ട്രാക്കിന്റെ അടിയിലെ പാലം മഴവെള്ളത്തില്‍ ഒലിച്ച് പോയി.
Recommended Video

ഞങ്ങള്‍ മൂന്നാമത്തെ കോച്ചിലായിരുന്നു. ആ കാഴ്ച ഭയാനകമായിരുന്നു. ട്രെയിന്‍ മൂക്കും കുത്തി നില്‍ക്കുന്നത് പോലെയായി. മുന്നിലുള്ള കോച്ചിലെ എല്ലാവരെയും രക്ഷപ്പെടുത്തി. അതിലെ ഒരാള്‍ എന്താണെന്ന് നോക്കാന്‍ ഇറങ്ങിയതും ആ വെള്ളത്തില്‍ വീണ് മരിച്ചു. പിന്നീട് മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് ട്രെയിന്‍ വലിച്ച് അടുത്ത സ്റ്റേഷനില്‍ എത്തിച്ചു. മണിക്കൂറുകളോളം ആഹാരവും വെള്ളവുമില്ലാതെ വിഷമിച്ചു. മരണം ഭയന്നിരുന്ന നിമിഷങ്ങളായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. ജീവിതത്തില്‍ ഒരിക്കലും ആ യാത്ര മറക്കാനാവില്ല.


Click it and Unblock the Notifications