'പലരും പറഞ്ഞ് കേട്ടിട്ടുള്ളത് അന്ന് ഞാൻ നേരിട്ട് കണ്ടു, മലയാള സിനിമ തന്നെ സെറ്റിൽ വന്നിരുന്നു'; ശങ്കർ!
മോഹൻലാൽ എന്ന മഹാനടന്റെ സൂഷ്മാഭിനയത്തിന്റെ നേർസാക്ഷ്യമായിരുന്നു നേര് എന്ന സിനിമയിൽ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയിൽ മോഹൻലാലിന് പുറമെ കയ്യടിനേടിയവരിൽ ഒരാളാണ് ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തിയ നടൻ ശങ്കർ ഇന്ദുചൂഡൻ. ഇതുവരെയുള്ള ശങ്കറിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നേരിലെ മൈക്കിൾ. ആർക്കും കവിൾ നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രം.
നേരിന്റെ പ്രമോഷന്റെ ഭാഗമായി പോസ്റ്ററുകൾ പങ്കുവെക്കുമ്പോഴും അഭിമുഖങ്ങൾ നൽകുമ്പോഴും ശങ്കറിന് ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റ് ഒന്ന് പൊട്ടിക്കാൻ തോന്നി എന്നായിരുന്നു. രക്ഷാധികാരി ബൈജു, എടക്കാട് ബറ്റാലിയൻ അടക്കമുള്ള സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയർ ബ്രേക്കായത് നേരിലെ മൈക്കിൾ തന്നെയാണ്.

നടൻ എന്നതിലുപരി അഭിഭാഷകനും യാത്രകളോട് പ്രണയമുള്ളയാളുമാണ് ശങ്കർ. സിനിമകൾക്ക് പുറമെ പരസ്യ ചിത്രങ്ങളിലും ശങ്കർ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ജീത്തു ജോസഫാണ് ശങ്കറിനെ മൈക്കിളാകാൻ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നേര് സിനിമ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് ശങ്കർ.
'പത്തോളം സിനിമകൾ ചെയ്തിട്ടുണ്ട്. കൊച്ചിയിലാണ് വളർന്നത്. അതിനുശേഷം ഡെറാഡൂണിൽ വെച്ച് എൽഎൽബി പൂർത്തിയാക്കി. പിന്നീട് പിജി ചെയ്തു. അതിനിടയിലാണ് രക്ഷാധികാരി ബൈജുവിൽ അവസരം ലഭിക്കുന്നത്. ഹരി കുമ്പളം എന്ന കഥാപാത്രമാണ് അതിൽ ചെയ്തത്. അതിനുശേഷം പന്ത്രണ്ടോളം സിനിമ ചെയ്തു.'
'കഥാപാത്രം കണ്ട് വെറുപ്പ് തോന്നിയെന്ന് ആളുകൾ കമന്റ് പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്. കാരണം കഥാപാത്രം സ്വീകരിക്കപ്പെട്ടല്ലോ. കഥാപാത്രം കിട്ടിയപ്പോൾ വീട്ടിലാണ് ആദ്യം അവതരിപ്പിച്ചത്. ലാലേട്ടനുമായി ഡയലോഗ് ഇല്ലാത്തതിൽ സങ്കടം ഒന്നും തോന്നിയിട്ടില്ല. അല്ലാതെ പെർഫോം ചെയ്യാൻ സാധിച്ചു. സിദ്ദിഖ് സാറും ലാൽ സാറും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. രണ്ടുപേരും കംപ്ലീറ്റ് ആക്ടേഴ്സാണ്.'
'ലാൽ സാർ വർഷങ്ങൾക്ക് ശേഷമാണ് വക്കീലായി അഭിനയിച്ചിരിക്കുന്നത്. പിന്നെ മലയാള സിനിമ മുഴുവൻ നേരിന്റെ ലൊക്കേഷനിൽ വന്നിരുന്നു. കാരണം കുറച്ച് നാളുകൾക്ക്ശേഷമാണ് തിരുവനന്തപുരത്ത് ലാൽ സാർ കുറേ അധികം ദിവസം ഷൂട്ടിനായി സമയം ചിലവഴിക്കുന്നത്. ഫാൻസ് തന്നെ ഒരുപാട് പേർ വരുമായിരുന്നു. മുന്നൂറോളം പേരൊക്കെ ഒരു ദിവസം വരും.'

'എല്ലാവരോടും ലാൽ സാർ സംസാരിക്കും. അവർക്കൊപ്പം ഫോട്ടോ എടുക്കും. സമ്മാനങ്ങൾ കൈപറ്റും എല്ലാം ചെയ്യും. അവസാന ദിവസം വലിയൊരു ക്യുവായിരുന്നു. സംവിധായകർ അടക്കം ഒരുപാട് പേർ അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞ് വന്ന ഉടൻ തന്നെ ലാലേട്ടൻ കോമഡി പറയും. നമ്മൾ ഞെട്ടി നിൽക്കും. ഷോട്ടിന് മുമ്പും അങ്ങനെ തന്നെ.'
'ഹാപ്പിയായി ജോളിയായി എല്ലാവരോടും ഇടപെട്ട് നിൽക്കുന്നതിനിടെ അദ്ദേഹം ഷോട്ടിന് പോയി ക്യാരക്ടറായി മാറും. ഇക്കാര്യം പലരും പറഞ്ഞ് കേട്ടിട്ടുള്ളതാണ് ഞാൻ. നേരിന്റെ സെറ്റിൽ വെച്ചാണ് ഞാൻ നേരിട്ട് സാറിന്റെ പ്രകടനം കണ്ട് ഞെട്ടിയത്', എന്നാണ് ശങ്കർ പറഞ്ഞത്.


Click it and Unblock the Notifications