'ഇങ്ങനെയുള്ള വേറെ വാപ്പിച്ചിമാരുണ്ടാകുമോയെന്നാണ് അവൻ ചോദിച്ചത്, ചുണ്ടുവിറപ്പിക്കുന്നതിന്റെ രഹസ്യം ചോദിച്ചു'
അടുത്ത കാലത്ത് ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകളിൽ ഭാഗവാക്കായ നടൻ മിക്കവാറും സിദ്ദാഖായിരിക്കും. എപ്പോഴും താരം സിനിമയിൽ സജീവമാണ്. കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ വില്ലനായും സഹനടനായുമെല്ലാം അഭിനയിക്കാൻ സിദ്ദീഖ് തയ്യാറാണ്. അച്ഛനോ മുത്തച്ഛനോ ആകാനും ക്രൂരനായ വില്ലനാകാനുമൊന്നും സിദ്ദീഖിന് ഒരു മടിയും ഇല്ല. മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകർ അയ്യേയെന്ന് പറയുകയും ഇല്ല.
മലയാളത്തിൽ സിദ്ദീഖിനാണെങ്കിൽ തമിഴിൽ പ്രകാശ് രാജിനെപ്പോലെ അപൂർവ്വം ചിലർക്കെ ഇങ്ങനെ ഒരു ലൈസൻസ് പ്രേക്ഷകർ നൽകിയിട്ടുള്ളൂ. നാലുപേർ അടങ്ങുന്ന കോമഡി കോക്കസിൽ നിന്നും ഒറ്റക്ക് പല സിനിമയുടെയും നെടുംതൂണാകുന്ന സിദ്ദീഖിന്റെ വളർച്ച അത്ഭുതകരമാണ്. സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും സൂപ്പർതാരങ്ങളുടെ മുകളിലാണ് ഇദ്ദേഹം.

ഓരോ റോളിനും മേക്കപ്പിലോ ഭാഷയിലോ എന്തെങ്കിലും വ്യത്യസ്ത വരുത്താൻ സിദ്ദിഖ് പ്രതേകം ശ്രമിക്കാറുണ്ട്. സിനിമക്ക് പുറത്തും എല്ലാ പ്രഗത്ഭരുമായും സിദ്ദീഖ് നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് മുതൽ രഞ്ജിത്, ബി.ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണ സിബി തോമസ്, ഷാജി കൈലാസ്, വിജി തമ്പി വരെ അടങ്ങുന്ന ആത്മ സൗഹൃദം എപ്പോഴും സിദ്ദീഖിനുണ്ട്.
സിദ്ദീഖിലെ കലാകാരൻ എത്രത്തോളം മികച്ചതാണെന്ന് നേര് കൂടി റിലീസായതോടെ പ്രേക്ഷകർക്ക് കൂടുതൽ ബോധ്യമായി. നേര് റിലീസിന് ശേഷം അനശ്വരയ്ക്കും മോഹൻലാലിനും സിദ്ദീഖിനുമാണ് ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത്. ഇപ്പോഴിതാ നടൻ പ്രണവ് മോഹൻലാലിനെ കുറിച്ചും സ്വന്തം മകനും നടനുമായ ഷഹീനെ കുറിച്ചും സിദ്ദീഖ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
പ്രണവിനൊപ്പം ആദിയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ് സിദ്ദീഖ് പങ്കിട്ടത്. 'ഒരിക്കൽ ഷൂട്ടിങ് ഇല്ലാതിരുന്നതുകൊണ്ട് ഞാൻ മോഹൻലാലിനൊപ്പം ഒരു ആയുർവേദ ട്രീറ്റ്മെന്റ് സെന്ററിൽ പോയിരുന്നു. ഞങ്ങൾ അവിടെ ചികിത്സയിലായിരുന്നപ്പോൾ പ്രണവ് മോഹൻലാലിനെ കാണാൻ അവിടെ വന്നിട്ടുണ്ടായിരുന്നു. അവൻ കുട്ടിയാണ് അന്ന്.'
'ഞാൻ നോക്കുമ്പോൾ അവൻ എവിടെയൊക്കയോ കറങ്ങിയിട്ട് വരികയാണ്. എവിടെ പോയിട്ട് വരികയാണെന്ന് ചോദിച്ചപ്പോൾ അവിടെ ഒരു മരത്തിന്റെ മുകളിൽ കയറിയിട്ട് അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ കണ്ടിട്ട് വരികയാണെന്ന് പ്രണവ് പറഞ്ഞു. ഞാൻ ഇതേ കുറിച്ച് മോഹൻലാലിനോട് പറഞ്ഞപ്പോൾ അവന് അത്തരം ജീവികളെയൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് പറഞ്ഞത്.'

'അന്നേ അപ്പു അങ്ങനെയാണ്. അതുപോലെ ആദി ഷൂട്ടിനിടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ഒരു ഇമോഷണൽ രംഗത്തിൽ ഞാനും അപ്പുവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ആ സീനിന്റെ ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ അവൻ എന്നോട് ചോദിച്ചത് ഇമോഷണലായി സംസാരിക്കുമ്പോൾ ചുണ്ടുവിറപ്പിക്കുന്നതിന്റെ ടെക്നിക്ക് എന്താണെന്നാണ് അവന്റെ ആ ചോദ്യം എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നാണ്', പ്രണവിനെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്.
പിന്നീട് മകൻ ഷഹീന്റെ കുട്ടിക്കാലത്തെ രസകരമായ ഓർമയാണ് സിദ്ദീഖ് പങ്കിട്ടത്. 'ഷഹീൻ ഒന്നിലോ മറ്റോ പഠിക്കുമ്പോൾ എനിക്കൊപ്പം ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. വിജി തമ്പി പറഞ്ഞിട്ടാണ് അവനെ ഞാൻ അഭിനയിപ്പിക്കാൻ കൊണ്ടുവന്നത്. അവനും അന്ന് സന്തോഷത്തോടെ വന്നു.'
'എനിക്കൊപ്പം സമയം ചിലവഴിക്കാം എന്നതായിരുന്നു അവന്റെ സന്തോഷം. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഹോട്ടൽ റൂമിലെത്തിയശേഷം വിശക്കുന്നുവെന്ന് അവൻ പറഞ്ഞപ്പോൾ ചിക്കൻ കട്ലറ്റൊക്കെ ഞാൻ വാങ്ങി കൊടുത്തു. അവൻ അത് കഴിച്ചുകൊണ്ട് ബെഡ്ഡിൽ ഇരിക്കുകയാണ്. ആ സമയം ഞാൻ അവന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി റൂമിൽ തന്നെ ഉണങ്ങാൻ വിരിച്ചിട്ടു.'
'പിറ്റേദിവസം ഷൂട്ടിന് ഇടേണ്ട വസ്ത്രമാണ്. ഇതെല്ലാം വീക്ഷിച്ചിരുന്നശേഷം അവൻ എന്നോട് ഒരു ചോദ്യം ചോദിച്ചു. ഇങ്ങനെയുള്ള വേറെ വാപ്പിച്ചിമാരുണ്ടാകുമോയെന്നാണ് അവൻ ചോദിച്ചത്. അതുകേട്ട് എനിക്ക് ചിരി വന്നു.. ഇടയ്ക്ക് ഞാൻ അവനോട് ഇത് പറഞ്ഞ് ചിരിക്കാറുണ്ട്', എന്നാണ് സിദ്ദീഖ് പറഞ്ഞത്.


Click it and Unblock the Notifications