മാറ്റം മാസങ്ങൾ മാത്രം, ഷെെൻ വീണ്ടും പഴയത് പോലെ? അച്ഛന്റ ആഗ്രഹമെങ്കിലും നോക്കാമായിരുന്നെന്ന് അഭിപ്രായങ്ങൾ
നടൻ ഷെെൻ ടോം ചാക്കോയെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു പിതാവ് സിപി ചാക്കോയുടെ അപകട മരണം. അപകടം സംഭവിച്ച കാറിലുണ്ടായിരുന്ന ഷെെനും സഹോദരനും അമ്മയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഷെെൻ ടോമിനെ ആശ്വസിപ്പിക്കാൻ അന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരുമെത്തി. നേരത്തെ പല തവണ ലഹരി കേസിൽ ആരോപണം നേരിട്ടയാളാണ് ഷെെൻ ടോം ചാക്കോ. കേസുകൾ തുടർകഥയായതോടെ നടൻ ഡി അഡിക്ഷൻ സെന്ററിൽ സഹായം തേടി. മാറ്റത്തിന്റെ പാതയിലായിരുന്നു ഷെെൻ ടോം ചാക്കോ. ലഹരിയിൽ നിന്നും മകൻ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ.
തനിക്ക് ജീവിതത്തിൽ സംഭവിച്ച പിഴവുകൾ തുറന്ന് പറയാൻ ഷെെൻ ടോം ചാക്കോ മടിച്ചിരുന്നില്ല. താൻ ലഹരി ഉപയോഗം നിർത്താൻ തീരുമാനിച്ചെന്ന് ഷെെൻ ടോം ചാക്കോ പറഞ്ഞിരുന്നു. എന്നാലിപ്പോൾ ഷെെൻ ടോം വീണ്ടും തെറ്റായ വഴിയിലേക്ക് നീങ്ങിയോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ഷെെൻ ഓണം ആഘോഷിക്കുന്ന ഒരു വ്ലോഗാണ് ചർച്ചാ വിഷയത്തിന് കാരണം. ഷെെൻ ഈ വീഡിയോയിൽ സംസാരിക്കുന്ന രീതി പഴയ ഷെെനിനെ ഓർമ്മിപ്പിക്കുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്.

നടന്റെ പിതാവ് മരിച്ചിട്ട് മാസങ്ങൾ പിന്നിടുന്നതേയുള്ളൂ. ജൂൺ ആറിനാണ് സിപി ചാക്കോ മരിച്ചത്. പിതാവിന്റെ ആഗ്രഹമെങ്കിലും കണക്കിലെടുത്ത് ഷെെൻ പഴയ പാതയിൽ പോകരുതായിരുന്നു എന്നാണ് കമന്റുകൾ. ഷെെൻ നന്നാവില്ലെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. ഷെെൻ നന്നാകുന്നതോ മോശമാകുന്നതോ നമ്മുടെ കാര്യമല്ല, പൊതുവിടങ്ങളിൽ പഴയത് പോലെ വിചിത്രമായി പെരുമാറരുതെന്നും അഭിപ്രായമുണ്ട്.
പിതാവ് മരിക്കുന്നതിന് മുമ്പ് ഷെെൻ നൽകിയ ഒരു അഭിമുഖത്തിൽ താൻ ഇനി വീട്ടുകാരെ വിഷമിപ്പിക്കില്ലെന്ന് ഷെെൻ പറഞ്ഞിരുന്നു. 2015 ൽ എന്റെ പേരിൽ കൊക്കെയിൻ കേസ് വന്നിരുന്നു. അന്ന് ഡാഡി കരയുന്നത് ഞാൻ ആദ്യമായി കണ്ടു. മമ്മിയും ഡാഡിയും പിന്നാലെ ഓടുന്നതെല്ലാം മീഡിയകളിൽ അന്ന് കണ്ടു. ഇന്ന് അവരുടെ പ്രായം പത്ത് വർഷം കഴിഞ്ഞു. ഇനിയും അവരെ ബുദ്ധിമുട്ടിക്കാനില്ലെന്നാണ് ഷെെൻ ടോം ചാക്കോ പറഞ്ഞത്. അതിലേക്ക് എന്റെ ശ്രദ്ധ ലഭിക്കാൻ ഉണ്ടായ അനുഭവമായാണ് കേസുകളെ കാണുന്നത്.

എനിക്ക് വലിയിൽ നിന്നും പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കാെണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ടെൻഷനിൽ നിന്നും ടെൻഷനിലേക്കാണ് അവർ പോകുന്നത്. അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്ന അവസ്ഥ. എനിക്ക് വേണ്ടിയാണെങ്കിൽ ഈ ശീലങ്ങളൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. ഇവർക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാൻ പറ്റൂ. ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയതിന് കാരണമതാണെന്നും ഷെെൻ ടോം ചാക്കോ അന്ന് വ്യക്തമാക്കി. ഷെെനിന്റെ മാറ്റത്തിൽ സിനിമാ പ്രേക്ഷകരും സഹപ്രവർത്തകരും സന്തോഷിച്ചിരുന്നു.
മലയാള സിനിമാ രംഗത്ത് ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളായിരുന്നു ഇക്കഴിഞ്ഞ വർഷങ്ങളിൽ ഷൈൻ ടോം ചാക്കോ. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ തരത്തിലുള്ള വേഷങ്ങളും ഷൈൻ ചെയ്തു. അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും മിക്കപ്പോഴും അഭിപ്രായങ്ങൾ വരാറുണ്ട്. അതേസമയം ഷൈനിനെ പിന്തുണക്കുന്നവരുമുണ്ട്.


Click it and Unblock the Notifications











