'ഇത് ഇരവാദമല്ലേ..? സ്വന്തം നാട്ടുകാരെ തള്ളി പറയണമായിരുന്നോ?, പൃഥ്വിയെ കണ്ട് പഠിക്കൂ, നല്ലതിനെ അംഗീകരിക്കും'
കാന്തയുടെ റിലീസിനുശേഷം ദുൽഖർ സൽമാൻ വീണ്ടും ട്രെന്റിങ് ടോപ്പിക്കായി മാറുകയാണ്. പോസിറ്റീവ് റിപ്പോർട്ടാണ് കാന്ത സിനിമയെ കുറിച്ച് എങ്ങുനിന്നും ലഭിക്കുന്നത്. ലക്കി ഭാസ്കറിനുശേഷം തിയേറ്ററുകളിലേക്ക് എത്തിയ ദുൽഖർ സിനിമ കൂടിയാണ് കാന്ത. സിനിമ ബോക്സ് ഓഫീസിൽ തൂക്കിയടി നടത്തുമെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം നാല് കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സജീവമായി അഭിമുഖങ്ങളിലും മറ്റും ദുൽഖറും പങ്കെടുക്കുന്നുണ്ട്. അത്തരത്തിൽ സഹതാരം റാണ ദഗുബാട്ടിക്കൊപ്പം കഴിഞ്ഞ ദിവസം നടൻ നൽകിയ അഭിമുഖവും അതിൽ പറഞ്ഞ ചില കാര്യങ്ങളുമാണ് ചർച്ചയാകുന്നത്. തെലുങ്ക് ഓഡിയൻസിനെ കുറിച്ചും മലയാളി പ്രേക്ഷകരെ കുറിച്ചും നടൻ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയ്ക്ക് വഴിവെച്ചത്.

മലയാളത്തിൽ അടുപ്പിച്ച് സിനിമ ചെയ്തില്ലെങ്കിൽ ഫീൽഡ് ഔട്ടായെന്ന് പറയുന്ന പ്രവണതയുണ്ടെന്നും തെലുങ്ക് ഓഡിയൻസ് അത്തരത്തിൽ ഒന്നും ചെയ്യാതെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നവരാണെന്ന തരത്തിലാണ് ദുൽഖർ സംസാരിച്ചത്. തെലുങ്ക് പ്രേക്ഷകർ എപ്പോഴും ക്ഷമിക്കുകയും മറ്റ് അവസരങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ എന്റെ മലയാളം ഇന്റസ്ട്രിയിലാണെങ്കിൽ രണ്ട് മൂന്ന് വർഷം ഞാൻ അവിടെ സിനിമ ചെയ്തില്ലെങ്കിൽ ഞാൻ ഫീൽഡ് ഔട്ടാണെന്ന് അവർ പറയും.
റാണയൊക്കെ ഒരു സിനിമ ചെയ്യാൻ കുറച്ച് സമയം എടുത്താൽ റാണെ എവിടെപ്പോയി? എന്ത് ചെയ്യുന്നു? എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്നാണ് ഓഡിയൻസ് തിരക്കുന്നത്. അത് നല്ല സുഖമുള്ള ഒന്നാണ്. അത്തരം ചോദ്യങ്ങൾ... തെലുങ്കിലെ പ്രേക്ഷകര്‍ എല്ലാകാലത്തും കലാകാരന്മാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
വീഡിയോ വൈറലായതോടെ മലയാളി പ്രേക്ഷകർ നടന് എതിരെ തിരിഞ്ഞു. മലയാളി പ്രേക്ഷകരെ ദുൽഖർ പരസ്യമായി തള്ളിപ്പറഞ്ഞതുപോലെയാണ് തോന്നിയതെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. തെലുങ്ക് ഓഡിയൻസുമായി മലയാളി പ്രേക്ഷകരെ താരതമ്യപ്പെടുത്തിയതിന് നടന് എതിരെ ട്രോളുകളും ഇറങ്ങുന്നുണ്ട്. മലയാളം ഇന്റസ്ട്രി മടുത്തുവെന്നാണോ ദുൽഖർ പറഞ്ഞ് വരുന്നത്?. ഇവിടെ വേറെയും നടന്മാരുണ്ട്.
ദുൽഖർ ഇല്ലെങ്കിലും ഈ ഇൻഡസ്ട്രിക്ക് ഒരു പ്രശ്നവുമില്ല, നിങ്ങൾ ഫീൽഡ് ഔട്ടായിയെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. നല്ലൊരു സിനിമ ചെയ്താൽ തിരിച്ച് വരാം, വളർത്തിയ മണ്ണല്ലേ? എന്തിനാണ് ഇരവാദം നടത്തുന്നത്?. സ്വന്തം നാട്ടുകാരെ തള്ളി പറയണമായിരുന്നോ?, മലയാളത്തിൽ പൊതുവെ നടന്മാർ എല്ലാ വർഷവും പടം ചെയ്യുകയും റിലീസും ചെയ്യുകയും ചെയ്യും.

എന്നാൽ തെലുങ്കിൽ അവരുടെ പല നടന്മാരും കുറെ സമയമെടുത്തിട്ടാണ് പല പടങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർക്ക് അത് ഫീൽഡ് ഔട്ടായിയെന്ന് തോന്നില്ല. എന്നാൽ നമുക്ക് മലയാളികൾക്ക് അങ്ങനെ തോന്നുന്നതിൽ അത്ഭുതം ഒന്നുമില്ല. ഉദാഹരണത്തിന് നമ്മുടെ പ്രധാന നടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഈ വർഷം തന്നെ മൂന്നുപടം ചെയ്തു. ഇവരുടെ മാത്രം കേസ് അല്ല തൊണ്ണൂറ് ശതമാനം നമ്മുടെ മെയിൻ നടന്മാരും ഇങ്ങനെയാണ്,
ലോക ബ്ലോക്ക് ബസ്റ്റർ ആക്കിയത് മലയാളി പ്രേക്ഷകർ അല്ലേ?. എന്നിട്ടാണോ ഇത്തരത്തിൽ സംസാരിക്കുന്നത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. പൃഥ്വിരാജിനെ കണ്ട് പഠിക്കാനും ചിലർ ഉപദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ട്രെയ്‌ലര്‍ ലോഞ്ചിൽ പങ്കെടുക്കവെ തന്നെ വളര്‍ത്തിയത് മലയാളികളാണെന്നും വിമര്‍ശിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞത് വൈറലായിരുന്നു.
ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളര്‍ത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കൊത്തയാണ് അവസാനം ദുൽഖർ മലയാളത്തിൽ ചെയ്ത സിനിമ.


Click it and Unblock the Notifications











