'മറ്റുള്ളിടത്ത് പോയി കുത്തിത്തിരുപ്പ്, സ്വന്തം കാര്യത്തിൽ ആരും ഇടപെടരുത്'; ഡബ്ല്യുസിസിക്ക് വ്യാപക വിമർശനം
ഡബ്ല്യുസിസി സംഘടനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചകൾ വരാറുണ്ട്. സംഘടനയെ കാര്യ കാരണ സഹിതം വിമർശിക്കതുന്നവരും കടന്നാക്രമിക്കുന്നവരും ഏറെയാണ്. ഡബ്ല്യുസിസിയുടെ പല നിലപാടുകളിലും ഇരട്ടത്താപ്പുണ്ടെന്ന ആരോപണം ശക്തമാണ്. സംഘടന കലക്ടീവല്ല സെലക്ടീവ് ആണെന്ന വാദം സാന്ദ്ര തോമസ്, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖർ നേരത്തെ ഉന്നയിച്ചിരുന്നു. ഡബ്ല്യുസിസിക്കുള്ളിൽ നടക്കുന്ന തീരുമാനങ്ങളിലും ചർച്ചകളിലും സുതാര്യതയില്ലെന്ന ആരോപണവുമുണ്ട്.
സംഘടനയ്ക്കെതിരെ വിമർശനം വരുമ്പോൾ ഇവർ പ്രതികരിക്കാറുമില്ല. ഇപ്പോഴിതാ ഡബ്ല്യുസിസിയുടെ പുതിയ നിലപാടിൽ കടുത്ത വിമർശനമാണ് വരുന്നത്. ഗീതു മോഹൻദാസിന്റെ ടോക്സിക് എന്ന സിനിമയാണ് വിഷയം. ടോക്സിക്കിന്റെ ടീസറിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആക്ഷേപമുണ്ട്. സോഷ്യൽ മീഡിയ ഇത് വലിയ ചർച്ചയാക്കിയിട്ടും പ്രതികരിക്കാൻ ഗീതു മോഹൻദാസോ ഡബ്ല്യുസിസിയോ തയ്യാറായില്ല.

മറ്റ് സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നവർക്ക് സ്വന്തം സംഘടനയിലെ അംഗത്തെ വിമർശിക്കാൻ മടിയാണോ എന്ന് ചോദ്യം വന്നു. കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗം ഫിലിം മേക്കർ മിറിയം ജോസഫിന് നേരെ ആ ചോദ്യം വന്നു. ഡബ്ല്യുസിസിക്കുള്ളിലെ വിഷയമാണതെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്നും മിറിയം ജോസഫ് വ്യക്തമാക്കി.
ഞങ്ങൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഡയറിയെടുത്ത് പോയി അത് മുഴുവനും പത്രക്കാർക്ക് കൊടുക്കാറില്ല. ഗ്രൂപ്പിനകത്ത് പല ചർച്ചകളും നടത്തുന്നുണ്ട്. ഗീതു മോഹൻദാസ് ഇപ്പോഴും ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട അംഗം തന്നെയാണ്. ടോക്സിക് സിനിമയുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഞങ്ങൾ പൊലീസുകാരല്ല. എല്ലാവരെയും പൊലീസ് ചെയ്യാൻ പോകുന്നില്ലെന്ന് പറഞ്ഞ മിറിയം ജോസഫ് വിമർശനത്തെ പാടേ തള്ളിക്കളയുകയും ചെയ്തു.

ഗീതുവിനോട് പറയണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിനകത്ത് പറയും. അതുകൊണ്ടാണ് ഞങ്ങളൊരു ഗ്രൂപ്പായത്. നിങ്ങൾ എഎംഎംഎ സംഘടനയോട് പോയി നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങളോട് പറയാത്തതെന്താണ്, നിങ്ങളെന്താണ് അവിടെ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടോ. ഞങ്ങളാരും പുണ്യാളൻമാരോ പുണ്യാളത്തിമാരോ അല്ല. എല്ലാവരെയും പോലെ സാധാരണ ഫിലിം വർക്കേർസ് ആണ്. ചോദ്യം ചോദിച്ചാലും ഞങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മിറിയം ജോസഫ് തുറന്നടിച്ചു.
പരാമർശത്തിൽ മിറിയം ജോസഫിനും ഡബ്ല്യുസിസിക്കും നേരെ വ്യാപക വിമർശനമാണ് വരുന്നത്. വിമർശനങ്ങളോട് എന്തിനാണിത്ര അസഹിഷ്ണുതയെന്നാണ് പ്രധാന ചോദ്യം. ഗീതുവിനോടുള്ള വിമർശനം നേരിട്ട് പറയാമെങ്കിൽ കസബ സംവിധായകനോടുള്ള വിമർശനം നേരിട്ട് പറഞ്ഞ് കൂടായിരുന്നോ, എന്തിനാണ് പരസ്യ വിമർശനം ഉന്നയിച്ചതെന്ന് ചിലർ ചോദിക്കുന്നു.
'നിങ്ങളുടെ കാര്യം നിങ്ങൾ അകത്ത് പറയും, അങ്ങനെയെങ്കിൽ മറ്റുള്ള സംഘടനയിൽ കയറി എന്തിനാണ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്?', 'ഞങ്ങൾ എല്ലാവരെയും വിമർശിക്കും, പക്ഷെ ഞങ്ങളുടെ കാര്യത്തിൽ ആരും ഇടപെടാൻ പാടില്ല, ഇത് എന്ത് നിലപാടാണ് ഡബ്ല്യുസിസി', 'അമ്മയെ എഎംഎംഎ എന്ന് വിളിക്കണമെന്ന് പാർവതിക്ക് പറയാമെങ്കിൽ ഡബ്ല്യുസിസിയെയും വിമർശിക്കാം', 'നിങ്ങൾ കുറച്ച് പേരുടെ കാര്യങ്ങൾക്ക് വേണ്ടിയാണല്ലോ ആ സംഘടന തന്നെ' എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.


Click it and Unblock the Notifications











