മരിച്ചത് അച്ഛനാണ്, മുഖ്യമന്ത്രി വന്നെന്ന് കരുതി എഴുന്നേൽക്കണമെന്നുണ്ടോ? ധ്യാനിനെ പിന്തുണച്ച് സോഷ്യൽ മീഡിയ
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മരണം സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. നിരവധി പേരാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ അന്തിമോപചാരം അർപ്പിക്കാൻ എത്തി. പിണറായി വിജയൻ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. മുഖ്യമന്ത്രി അടുത്തെത്തിയപ്പോഴും ധ്യാൻ അച്ഛന്റെ മൃതദേഹത്തിനടുത്ത് ഇരിക്കുകയാണ്. അച്ഛന്റെ വിയോഗത്തിലുള്ള ദുഖത്തിലാണ് ധ്യാൻ എന്ന് വ്യക്തം.
എന്നാൽ മുഖ്യമന്ത്രിയെ കണ്ട് ധ്യാൻ ബഹുമാനിച്ചില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വരുന്ന വിമർശനം. ധ്യാൻ.. കുറച്ചൊക്കെ മര്യാദ കാണിക്കാം. കേരളത്തിന്റെ മുഖ്യമന്ത്രി ആണ് വന്നത്. ഒന്ന് എണീക്കാമല്ലോ, എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ആണ് എന്നാെക്കെയാണ് കമന്റുകൾ. എന്നാൽ ഇത്തരം ബാലിശമായ അഭിപ്രായങ്ങൾ ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞു. സ്വന്തം അച്ഛനാണ് മരിച്ചത്. ആ വിഷമത്തിൽ ഇരിക്കുമ്പോൾ ആര് വന്നാലും എഴുന്നേൽക്കേണ്ടതില്ലെന്നും അഭിപ്രായങ്ങൾ വന്നു.

ഇങ്ങേരുടെ ആളുകളെ അന്തം കമ്മി എന്ന് വിളിക്കുന്നത് എന്താണെന്ന് ഈ കമെന്റ്സ് വായിച്ചാൽ ബോധ്യമാവും. അച്ഛൻ മരിച്ച വിഷമത്തിൽ ഇരിക്കുന്ന ധ്യാൻ മുഖ്യൻ വന്നപ്പോൾ എഴുന്നേറ്റില്ലെന്ന് പറഞ്ഞാണ് ഇവറ്റകളുടെ കരച്ചിൽ, എന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്റെ മരണം ധ്യാനിന് താങ്ങാൻ പറ്റുന്നില്ലെന്ന് പുറത്ത് വരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 69ാം വയസിലാണ് ശ്രീനിവാസൻ ലോകത്തോട് വിട പറഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ നാളായി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു.
ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പുറത്ത് വിട്ട കുറിപ്പ്
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്.
താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ.
കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു.
വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണ്.


Click it and Unblock the Notifications











