നിഖിലയുടെ പ്രതിഫലം ഇത്രയും? കെെ നിറയെ സിനിമകൾ; പക്ഷെ...; ഇനിയും കുറച്ചാൽ ഒന്നുമുണ്ടാകില്ലെന്ന് നടി
മലയാള സിനിമാ നിർമാണ രംഗത്തെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. സിനിമാ സമരമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നത്. എന്നാൽ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകൾ സമരത്തെ പിന്തുണയ്ക്കുന്നില്ല. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്ന പ്രധാന കാര്യം. മാർക്കറ്റ് കൂടുമ്പോൾ പ്രതിഫലം ഒറ്റയടിക്ക് ഉയർത്തുന്ന താരങ്ങൾ സിനിമ പരാജയപ്പെട്ടാലും പ്രതിഫലം കുറയ്ക്കുന്നില്ല, നിർമാതാക്കളെ കയ്യൊഴിയുന്നു, സിനിമകളുടെ ഓവർസീസ് റെെറ്റ്സ് താരങ്ങൾ തന്നെ വാങ്ങുന്നു തുടങ്ങിയ വിമർശനങ്ങളാണ് പ്രൊഡ്യൂസേർസ് അസോസിയേഷനുള്ളത്.
പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തെ എതിർക്കുന്നവരുമുണ്ട്. സ്വന്തം പ്രതിഫലം നിശ്ചയിക്കാനുള്ള അവകാശം താരങ്ങൾക്കുണ്ടെന്ന് ഇവർ വാദിക്കുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി നിഖില വിമൽ. ഫീമെയിൽ പേർസ്പെക്ടീവിൽ നിന്ന് പറയുകയാണെങ്കിൽ ഞങ്ങൾക്കത്രയും ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഇനിയും കുറച്ചാൽ ഒന്നുമുണ്ടാകില്ല. അസോസിയേഷൻ ചർച്ച നടത്തി തീരുമാനിച്ച് അതിന്റെ അന്തിമ റിസൽട്ട് വന്ന ശേഷമേ അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നുള്ളൂ. അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാനില്ലെന്ന് നിഖില വിമൽ വ്യക്തമാക്കി.

നടിമാർക്ക് പ്രതിഫലം കുറവാണെന്ന് നിഖില പറയുന്നുണ്ട്. മലയാളത്തിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് നിഖില വിമൽ. മാർക്കറ്റ് മൂല്യമുണ്ടായിട്ടും നിഖിലയ്ക്കും പ്രതിഫലം കുറവാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. 2024 ൽ നിഖിലയുടെ നാല് സിനിമകളാണ് റിലീസ് ചെയ്തത്. 2025 ലേക്ക് കടന്ന് രണ്ട് മാസം പിന്നിടുമ്പോഴേക്കും രണ്ട് സിനിമകൾ റിലീസായി.
നിഖില സിനിമാ രംഗത്തെത്തിയിട്ട് 15 വർഷത്തോളമായി. 2023 ൽ വന്ന റിപ്പോർട്ട് പ്രകാരം ഒരു സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് നിഖില വിമൽ വാങ്ങുന്നത്. അതേസമയം 2023 ലേക്കാളും താരമൂല്യം ഇന്ന് നിഖിലയ്ക്കുണ്ട്.
നിലവിൽ മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടി മഞ്ജു വാര്യറാണ്. 50 ലക്ഷത്തിനും ഒരു കോടിക്കുമടുത്താണ് മഞ്ജു വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോർട്ടുകളുണ്ട്. നടിമാരും നടൻമാരും തമ്മിൽ പ്രതിഫലത്തിലുള്ള അന്തരം അടുത്ത കാലത്ത് ഏറെ ചർച്ചയായതാണ്.

നടി അപർണ ബാലമുരളി ഉൾപ്പെടെയുള്ളവർ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. അന്ന് ഈ വാദത്തെ എതിർത്ത് രംഗത്ത് വന്നവരിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറുമുണ്ടായിരുന്നു. നിലവിൽ സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. ജൂൺ ഒന്ന് മുതലാണ് സമരം. താരങ്ങൾ സിനിമ നിർമിക്കുന്നതിനെതിരെയും പ്രൊഡ്യൂസേർസ് അസോസിയേഷൻ സംസാരിക്കുന്നുണ്ട്.
ഈ വിമർശനത്തെ എതിർത്ത് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നു. നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ആളാണ് ഞാൻ. എന്റെ പമം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യാം. അത് തന്റെ അവകാശമാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വാദങ്ങളെ അംഗീകരിക്കുന്നില്ല.


Click it and Unblock the Notifications











