'ചെറിയ പെർഫോമൻസ് ചെയ്താൽ പോലും എന്തോ വലിയ കാര്യം ചെയ്തുവെന്ന് ചിന്തിക്കുന്ന ഒരുപാട് താരങ്ങളുണ്ട്'
ഷാജി കൈലാസിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ പിന്നീട് സ്വതന്ത്ര്യ സംവിധായകനായി മാറിയ താരപുത്രനാണ് രൺജി പണിക്കരുടെ മകനായ നിഥിന്‍ രൺജി പണിക്കർ. മമ്മൂട്ടിയെ നായകനാക്കി കസബയിലൂടെയാണ് സംവിധായക അരങ്ങേറ്റം നിഥിൻ നടത്തിയത്. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി കാവൽ എന്നൊരു സിനിമ കൂടി നിഥിൻ സംവിധാനം ചെയ്തു. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ സംവിധാന സംരംഭവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ് നിഥിൻ. ഇത്തവണ സിനിമയല്ല വെബ് സീരിസാണ് നിഥിൻ ഒരുക്കിയിരിക്കുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. സീരിസിന്റെ പ്രമോഷന്റെ ഭാഗമായി ദി നെക്സ്റ്റ് 14 മിനിറ്റ്സ് എന്ന യുട്യൂബ് ചാനലിന് നിഥിൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പെർഫോമൻസ് ചെയ്താൽ പോലും എന്തോ വലിയ കാര്യം ചെയ്തുവെന്ന് ചിന്തിക്കുന്ന ഒരുപാട് താരങ്ങളുണ്ട് ഇന്ന് ഇന്റസ്ട്രിയിൽ എന്നാണ് നിഥിൻ പറയുന്നത്.

അച്ഛന്റെ സിനിമകൾ കാണാനാണ് ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ പോയിട്ടുള്ളത്. സിനിമയിലേക്ക് വരാൻ ആഗ്രഹം വരുമ്പോൾ മുതൽ നമ്മൾ ഒരുപാട് സബ്ജക്ടുകൾ ആലോചിച്ച് ഉണ്ടാക്കുമല്ലോ നടക്കുമോ ഇല്ലയോയെന്ന് അറിയില്ലെങ്കിലും. അക്കാലത്ത് തോന്നിയതും എഴുതിയതുമായ സബ്ജക്ടാണ് നഗേന്ദ്രൻസ് ഹണിമൂൺസ്. പന്ത്രണ്ട് വർഷം മുമ്പൊക്കെ ഇതിന്റെ സബ്ജക്ട് മനസിലുണ്ട്. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തുക്കൾക്കൊക്കെ അറിയാം. എഴുപത് എൺപത് കാലഘട്ടം എനിക്ക് വളരെ ഇഷ്ടമാണ്.
അക്കാലത്തെ സിനിമകളും ഇഷ്ടമാണ്. അതുകൊണ്ടാണ് നഗേന്ദ്രൻസ് ഹണിമൂൺസ് 1978കളിൽ നടക്കുന്ന കഥയായി എടുത്തത്. പണ്ട് ഞാൻ ഷോർട്ട് സ്റ്റോറീസ് എഴുതുമായിരുന്നു. അതിന് വേണ്ടി ആലോചിച്ചതാണ്. സിനിമയാകുമെന്ന് ചിന്തിച്ചിരുന്നില്ല. പിന്നെ അട്ടഹസിക്കാൻ പാകത്തിനുള്ള കോമഡികൾ നഗേന്ദ്രൻസ് ഹണിമൂൺസിലില്ല. കഥ പറയാൻ ആളുകൾ വരാറുണ്ട്.
പിന്നെ പുറത്ത് നിന്ന് കഥകൾ എടുത്ത് ചെയ്യാൻ എനിക്ക് താൽപര്യമില്ല. എനിക്ക് കുറേ കഥകൾ പറയാനുണ്ടെന്നാണ് എന്റെ ധാരണ. പിന്നെ ചിലർ ആവശ്യപ്പെടുമ്പോൾ കേൾക്കാൻ വേണ്ടി കേൾക്കും അത്രമാത്രം. പലരോടും നേരിട്ട് വന്ന് നറേറ്റ് ചെയ്യാനാണ് പറയാറുള്ളത്. ഞാനും ആർക്കും വാട്സാപ്പ് ചെയ്യാറില്ല. അതുപോലെ സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ബോൾഡാകണം എന്നതല്ല എന്റെ ധാരണ.
സ്ത്രീ കഥാപത്രത്തിലൂടെ കഥ മുന്നോട്ട് പോകണമെന്നതാണ്. ഞാൻ എന്ത് എഴുതിയാലും അച്ഛനുമായി എന്നെ കംപേർ ചെയ്യും. ഇത് പ്രതീക്ഷിച്ചാണ് വന്നത്. അച്ഛനും അത് എന്നോട് പറഞ്ഞതാണ്. അച്ഛന്റെ കഥകളുടെ ടെംബോ പിടിക്കാൻ എനിക്ക് പറ്റില്ല. എഴുതുന്ന കഥകൾ വായിക്കാൻ അച്ഛന് മാത്രമെ കൊടുക്കാറുള്ളു. അച്ഛന്റെ ലേലം, പത്രം തുടങ്ങിയ സിനിമകളാണ് എനിക്ക് ഇഷ്ടം.

മുമ്പൊക്കെ അച്ഛൻ എഴുതാനിരിക്കുമ്പോൾ സോമൻ ചേട്ടൻ, രാജൻ പി ദേവ്, നരേന്ദ്ര പ്രസാദ് ഇവരുടെയൊക്കെ മുഖങ്ങളാണ് മനസിലേക്ക് വരാറുള്ളത്. ഇവർക്ക് പകരം വെക്കാൻ ഇന്ന് ആൾക്കാരില്ലെന്നത് അച്ഛന് വലിയ കൺഫ്യൂഷനാണ്. അവരുടേത് പോലുള്ള പെർഫോമൻസുകൾ കാണാൻ ഞാനും പേഴ്സണലി ആഗ്രഹിക്കുന്നുണ്ട്. അവർ ഗംഭീരമായി ചെയ്തിട്ടുണ്ട്. മാത്രമല്ല ഓവറേറ്റഡായിട്ടുമില്ല ഒരിക്കലും.
എൻ.എഫ് വർഗീസ് സാർ അടക്കമുള്ളവർ അത് ചെയ്ത് പോയിട്ട് പിന്നെ അത് തലയിൽ ചുമക്കാറില്ല. അവർ അടുത്ത പടത്തിന്റെ തിരക്കിലേക്ക് പോകും. അല്ലാതെ ചെയ്തതിന്റെ മഹിമ പറയാൻ നിൽക്കാറില്ല. കണ്ട ആളുകളാണ് പറയുന്നത്. ഇപ്പോൾ പക്ഷെ ചെറിയ പെർഫോമൻസ് ചെയ്താൽ പോലും എന്തോ വലിയ കാര്യം ചെയ്തുവെന്ന് ചിന്തിക്കുന്ന ഒരുപാടുപേർ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആരെയും കുറ്റം പറയുകയല്ല. ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ രീതി അതായിരിക്കാം.
കഴിഞ്ഞ പടത്തിൽ ഇവരുടെ പെർമോൻസ് ഗംഭീരമാണെന്ന് നമുക്ക് തോന്നിയാലും അടുത്ത പടം കാണുമ്പോൾ അവരുടെ തലയിൽ ആ പെർഫോമൻസ് കിടക്കുന്നതായി നമുക്ക് തോന്നും. പഴയ താരങ്ങൾക്ക് പക്ഷെ അതുണ്ടായിരുന്നില്ലെന്നും നിഥിൻ പറയുന്നു.


Click it and Unblock the Notifications











