കസബ എഴുതിയപ്പോള്‍ മമ്മൂട്ടി ആയിരുന്നില്ല മനസിൽ, മറ്റൊരു നടൻ , ചിത്രം നല്ല പേരുംചീത്തപ്പേരും തന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് രൺജി പണിക്കരുടെ മകൻ നിധിൻ രണ്‍ജി പണിക്കര്‍. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെ സിനിമ സംവിധാന രംഗത്ത് എത്തിയ നിധിൻ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മറ്റൊരു പോലീസ് ഗെറ്റപ്പായിരുന്നു കസബയിലൂടെ കണ്ടത്. ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ നിരവധി വിമർശനങ്ങളും വിവാദങ്ങളും തലപൊക്കിയിരുന്നു. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുറെ കാലത്തേക്ക് ഈ വിവാദങ്ങള്‍ നീണ്ടു നിന്നിരുന്നു.
ഇപ്പോഴിത വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് നിധിൻ രഞ്ജി പണിക്കർ. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കസബ സിനിമയെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും നിധിന്‍ പറഞ്ഞത്. '' വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാതാണ് തനിക്ക് തോന്നിയതെന്നാണ്'' അദ്ദേഹം പറയുന്നത്. കൂടാതെ ദുൽഖർ സൽമാനെ വെച്ച് ആലോചിച്ച് മുടങ്ങി പോയ സിനിമയെ കുറിച്ചും നിധിൻ പറയുന്നുണ്ട്.

കസബയെ കുറിച്ച് നിധിൻ പറഞ്ഞത് ഇങ്ങനെ...''കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു.കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്,' നിധിന്‍ പറഞ്ഞു.

കസബ ആദ്യം എഴുതിയപ്പോള്‍ മനസില്‍ മമ്മൂട്ടി ആയിരുന്നില്ലെന്നും ഒരു യുവതാരമായിരുന്നെവെന്നും നിധിന്‍ പറയുന്നു. എന്നാൽ പിന്നീട് അത് റീ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ കാണുന്ന ആ സിനിമയിലെ എല്ലാം മമ്മൂക്കയെ മനസിൽ കണ്ടു കൊണ്ണ്ട് എഴുതിയത് ആയിരുന്നു എന്നും നിധിൻ കൂട്ടിച്ചേർത്തു. ആദ്യ സിനിമ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല. സെക്കന്റ് ഷോ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അന്നത് താന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോ എന്നൊരു സംശയം ദുല്‍ഖറിന് ഉണ്ടായിരുന്നു. അങ്ങനെയൊരു സംശയം വന്നപ്പോള്‍ നമുക്ക് വേറെ ആലോചിക്കാം എന്ന് ഞാന്‍ പറഞ്ഞു.പിന്നെ വേറെ ആരെയും വെച്ച് ആ സിനിമ ആലോചിക്കാന്‍ പറ്റിയില്ല. വരും കാലങ്ങളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് പടം ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു

കാവൽ ആണ് ഇപ്പോൾ പുറത്ത് ഇറങ്ങിയ നിധിന്റെ പുതിയ ചിത്രം. ഏറെ കാത്തിരിപ്പിന് ശേഷമായിരുന്നു നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തിയത്. സുരേഷ് ഗോപിയായിരുന്നു നായകൻ. അദ്ദേഹത്തിന്റെ മാസ് ക്ലാസ് ചിത്രമായിരുന്നു ഇത്. ആദ്യ സിനിമയായ കസബ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ചിത്രവുമായി നിധിനെത്തിയത്. കാവലിൽ പിതാവ് രണ്‍ജി പണിക്കരും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ കാവലിന് കഴഞ്ഞിരുന്നു. ലേലം 2 ആണ് ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിധിൻ- സുരേഷ് ഗോപി ചിത്രം. പ്രഖ്യാപിച്ചുവെങ്കിലും മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. രൺജി പണിക്കരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്.
Recommended Video

അണിയറ പ്രവർത്തകരും ഏറെ പ്രതീക്ഷയോടെയാണ് കാവലിനെ തിയേറ്ററുകളിലേയ്ക്ക് എത്തിച്ചത്. കാവൽ ഒരു മെയിൻ സ്ട്രീം എന്റർടെയ്മെന്റ് സിനിമ ആയിരിക്കുമെന്ന് റിലീസിന് മുൻപ് തന്നെ നിധിൻ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് തെറ്റിയിരുന്നില്ല. കാവലിലേയ്ക്ക് സുരേഷ് ഗോപി എത്തിയതിനെ കുറിച്ചും മുൻപ് ഫിൽമി ബീറ്റ് മലയാളത്തോട് പറഞ്ഞിരുന്നു. ലേലം സിനിമ ഒന്ന് വൈകുമെന്ന് കണ്ടപ്പോഴാണ് അദ്ദേഹത്തിനെ വെച്ച് തന്നെ മറ്റൊരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ അദ്ദേഹത്തെ മനസ്സിൽ കണ്ട് എഴുതിയ ചിത്രമാണ് കാവൽ. കഥ കേട്ടപ്പോൾ തന്നെ സുരേഷ് ഗോപിയ്ക്ക് ഇഷ്ടപ്പെട്ടു. സിചെയ്യാമെന്ന് പറയുകയും ചെയ്തുവെന്ന് നിധിൻ പറഞ്ഞു


Click it and Unblock the Notifications











