സുരേഷ് ഗോപിയുടെ തിരിച്ചുവരവ് മാത്രമല്ല, മാസ് ക്ലാസ് ചിത്രമായിരിക്കും, കാവലിനെ കുറിച്ച് നിതിന്‍
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാവല്‍. ഒരു ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമാണിത്. നിതിൻ രഞ്ജി പണിക്കാരണ് ചിത്രം സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് സിനമ ഒരുങ്ങുന്നത്. സുരേഷേട്ടന്റെ തിരിച്ചുവരവ് മാത്രമല്ല, അതിനും അപ്പുറത്തേക്ക് ആഘോഷിക്കപ്പെടുന്ന സിനിമയാവും കാവല്‍ എന്നാണ് സംവിധായകൻ പറയുന്നത്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...'' ആക്ഷന്‍ മൂഡിലുള്ള ചിത്രം തന്നെയാണ് കാവല്‍. വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത് . കാവല്‍ എന്ന സിനിമ സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് എന്നതിന് അപ്പുറത്തേക്ക് ആഘോഷിക്കപ്പെടുന്ന സിനിമയാവട്ടെ എന്നും നിതിൻ പറയുന്നു. സുരേഷ് ഗോപിയുടെ ഒരു വന്‍ മടങ്ങിവരവ് തന്നെയാകുമോ കാവല്‍ എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി. സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നത് സുരേഷ് ഗോപിയെ സംബന്ധിച്ച് ഒരു പുതുമയല്ല. പലപ്പോഴും ശക്തമായ തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. കാവല്‍ എന്ന സിനിമ അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് എന്നതിന് അപ്പുറത്തേക്ക് ആഘോഷിക്കപ്പെടുന്ന സിനിമയാവട്ടെ. അദ്ദേഹത്തിനും എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ഒരു സിനിമയാവട്ടെ. അദ്ദേഹത്തിന്റെ ഫാന്‍സിനും മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു ട്രീറ്റ് ആവട്ടെയെന്നാണ് ഞാന്‍ കരുതുന്നത്, നിതിന്‍ പറയുന്നു.

സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രീകരണത്തെ കുറിച്ചും നിതിൻ പറയുന്നു. സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രീകരണം എത്രത്തോളം കംഫര്‍ട്ടബിള്‍ ആയിരുന്നു എന്ന ചോദ്യത്തിനായിരുന്നു മറുപടി. ''എന്റെ ഓര്‍മയില്‍ ഏറ്റവും അധികം അടുപ്പമുള്ള ആദ്യത്തെ സിനിമാക്കാരന്‍ സുരേഷ് അങ്കിള്‍ ആണ്. കുട്ടിക്കാലം തൊട്ട് അച്ഛന്റെ സിനിമകളിലെല്ലാം സുരേഷ് ഗോപിയുണ്ട്. സ്വാഭാവികമായിട്ടും ലൊക്കേഷനില്‍ പോകുമ്പോഴോ അല്ലാതെയോ സുരേഷ് ഗോപിയുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും അടുപ്പമുണ്ടായിട്ടുണ്ട്. പിന്നെ ഞാന്‍ അച്ഛന്റെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്യുന്ന സിനിമയിലും അദ്ദേഹമായിരുന്നു നായകന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള വര്‍ക്ക് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു എന്ന് നിതിന്‍ പറയുന്നു.
കാവൽ എന്ന സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ചും നിതിൻ പറയുന്നുണ്ട്. സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്.'' ഞാന്‍ കസബയ്ക്ക് ശേഷം ആദ്യം പ്‌ളാന്‍ ചെയ്ത ചിത്രം ലേലം രണ്ടാം ഭാഗമാണ്. എന്നാല്‍ ചില കാരണങ്ങള്‍ മൂലം അത് വൈകുമെന്ന സ്ഥിതിയായപ്പോള്‍ സുരേഷ് അങ്കിളിനെ നായകനാക്കി റ്റൈാരു സിനിമയെക്കുറിച്ച് ആലോചിച്ചു. അങ്ങെനെയാണ് കാവലിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെന്ന നടന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ സിനിമ തന്നെയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെ രണ്ട് വ്യക്തികളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒന്ന് രണ്‍ജി പണിക്കരുടെ ആന്റണിയും മറ്റൊന്ന് തമ്പാനും അദ്ദേഹം പറഞ്ഞു.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ,സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications