മലയാളത്തിന്റെ ഏഴയലത്ത് നിത്യയെ അടുപ്പിക്കില്ലെന്ന് പറഞ്ഞു, ആ നടനൊപ്പമുള്ള ചിത്രങ്ങൾ പുറത്തായപ്പോൾ: അഷ്റഫ്
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നിത്യ മേനോൻ മലയാളത്തിൽ വല്ലപ്പോഴുമേ സാന്നിധ്യം അറിയിക്കാറുള്ളൂ. തെലുങ്കിലും തമിഴിലുമാണ് നടി കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. കരിയറിലെ തുടക്കകാലത്ത് മലയാളത്തിൽ നിത്യ തുടരെ സിനിമകൾ ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ സംഘടനകൾ നിത്യക്കെതിരെ വിലക്ക് പ്രഖ്യാപിച്ചു. നിർമാതാക്കളെ അവഗണിച്ചു എന്നതായിരുന്നു കാരണം. പിന്നീട് നിത്യയെ അധികം മലയാള സിനിമകളിൽ കണ്ടിട്ടില്ല. നിത്യ മേനോനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. നിത്യ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് വിജയം നേടിയതിനെക്കുറിച്ചാണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ സംസാരിച്ചത്.
ധിക്കാരി, അഹങ്കാരി എന്നീ ഓമനപ്പേരുകളും അതിന്റെ പേരിൽ ഒരു അപ്രഖ്യാപിത വിലക്ക് കൂടെ അവരുടെ തലയിൽ കെട്ടിവെച്ച് കൊടുത്തതാണ് മലയാള സിനിമ. ഈ വിലക്കുകൾ അവർക്ക് സമ്മാനിച്ചത് മഹാഭാഗ്യങ്ങളാണ്. ഇത്തരം കാര്യങ്ങളെല്ലാം ഒരു ഭൂഷണമായാണ് അവർ കരുതിയത്. മലയാള സിനിമയിലെ ഏത് സംഘടനയിലെയും വിലക്കുകൾ ബാധിക്കുന്നത് പുരുഷൻമാരായ അഭിനേതാക്കൾക്കാണ്. കാരണം അവർക്ക് മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് കടന്ന് ചെല്ലുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് നടൻ തിലകൻ ചേട്ടൻ.

ഇത്രയധികം കഴിവുള്ള കലാകാരനായിരുന്നിട്ടും വിലക്കുകൾ കാരണം അദ്ദേഹം അനുഭവിച്ച വേദനകളും യാതനകളും മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അഭിനയ മികവും സൗന്ദര്യവുമുള്ള പെൺകുട്ടികളാണെങ്കിൽ ഇവിടത്തെ വിലക്കുകളെ അവർക്ക് അതിജീവിക്കാനാകും. അന്യഭാഷകളിൽ നിന്നും മലയാളത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി അംഗീരവും ആദരവും പ്രശസ്തിയും പണവും അവർക്ക് ലഭിക്കും.
അങ്ങനെ ഇവിടത്തെ വിലക്കുകൾ അതിജീവിച്ച് അതിപ്രശസ്തിയിലെത്തിയ നടിമാരാണല്ലോ മീര ജാസ്മിനും നിത്യ മേനോനും. ഇവർ രണ്ട് പേരും അവർക്ക് നേരെ വന്ന വിലക്കിന് പുല്ലു വിലയാണ് കൽപ്പിച്ചത്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം നേടി. അഹങ്കാരം എന്ന ലേബൽ ചാർത്തിക്കൊടുത്ത് മലയാളത്തിന്റെ ഏഴ് അയലത്ത് അടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഓടിച്ച് വിട്ട നടിയാണെന്ന് ഓർക്കണമെന്നും ആലപ്പി അഷ്റഫ് പറയുന്നു.

നിത്യ മേനോനെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. കന്നഡ നടൻ സുദീപുമായുള്ള ഗോസിപ്പുകൾ വ്യാപകമായി ഉയർന്ന് വന്നു. അതിന് ചില കാരണങ്ങളുമുണ്ടായിരുന്നു. അവർ ഒന്നിച്ച് ചുറ്റിക്കറങ്ങുന്ന ഫോട്ടോകൾ പാപ്പരാസികൾ പരസ്യമാക്കി. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ഇത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.
എന്നാൽ ഈ വാർത്തകളൊന്നും നിത്യ മേനോൻ ഗൗനിച്ചതുമില്ല, കാര്യമാക്കിയതുമില്ല. അദ്ദേഹവുമായി ഒന്നിച്ച് അഭിനയിച്ച സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള കോലാഹലം മാത്രമാണെന്നാണ് നിത്യ മേനോൻ അന്ന് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. മലയാള സിനിമാ ലോകത്ത് വിലക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് നേരത്തെ നിത്യ മേനോൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. അന്ന് വിലക്കിയത് അനീതിയാണ്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ താനതിന് തയ്യാറായില്ല. താൻ ദേഷ്യക്കാരിയാണെന്ന പ്രതിച്ഛായ ഇന്നും നിലനിൽക്കുന്നുണ്ടെന്നും നിത്യ മേനോൻ പറഞ്ഞു. നിത്യ മേനോന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











