'അവൾക്ക് തോന്നുമ്പോൾ ചെയ്യട്ടെ, കല്ല്യാണവും കുട്ടികളും അവളുടെ മാത്രം ഇഷ്ടം'; ദിൽഷയെ കളിയാക്കുന്നവരോട് അഭിരാമി
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി. നിരവധി സിനിമകളിലൂടെ നായികയായി തിളങ്ങിയ താരം ഒരു അവതാരക കൂടിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെന്‍ എന്ന പരിപാടിയിലൂടെ അവതാരകയായി എത്തിയതിന് പിന്നാലെയാണ് അഭിരാമി സിനിമ മേഖലയിലേക്ക് ചുവട് വെച്ചത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. കമൽഹാസൻ അടക്കമുള്ള താരങ്ങളുടെ നായികയായി ചെറുപ്പത്തിൽ തന്നെ തിളങ്ങിയിട്ടുണ്ട് അഭിരാമി.
അഭിരാമി എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഓർമ വരുന്നത് ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയാണ്. വല്ലപ്പോഴും സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ള താരം സോഷ്യൽമീഡിയ വഴി സാമൂഹിക വിഷയങ്ങളിൽ എല്ലാം ഇടപെട്ട് സർക്കാസം കലർത്തി വിമർശിക്കാറുണ്ട്. തന്റെ കാഴ്ചപ്പാടുകൾ മുഖം നോക്കാതെ പറയാനും അഭിരാമി ശ്രദ്ധിക്കാറുണ്ട്.
ഒരു താത്വിക അവലോകനമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അഭിരാമിയുടെ സിനിമ. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെച്ചിരിക്കുകയാണ് താരം.

'ലാറ്റേ ആർട്ട് ചെറിയ രീതിയിൽ ചെയ്ത് തുടങ്ങിയിട്ടുണ്ട്. കോഫിയിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനെയാണ് ലാറ്റേ ആർട്ട് എന്ന് പറയുന്നത്. കോഫി കുടിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. മുമ്പ് കഫെ തുടങ്ങാൻ ഞങ്ങൾക്ക് പ്ലാനുണ്ടായിരുന്നു.'
'ഇന്റർനാഷണൽ പരസ്യങ്ങൾക്ക് വരെ ഡബ്ബിങ് ചെയ്തിട്ടുണ്ട്. ഡബ്ബിങ് എനിക്ക് ഇഷ്ടമുള്ളൊരു മേഖലയാണ്. സംവിധാനത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. അഭിനയത്തിൽ തന്നെയാണ് ഇപ്പോഴും ശ്രദ്ധ കൊടുത്തിരിക്കുന്നത്.'
'തമിഴിൽ നിരവധി പ്രോജക്ടുകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ റിയാസ് എൽജിബിടിക്യു കമ്യൂണിറ്റിക്ക് വേണ്ടി സംസാരിച്ചത് ഞാൻ കണ്ടിരുന്നു. എല്ലാം നോർമലായി കാണണം. ആ കമ്യൂണിറ്റിയെ വേർതിരിച്ച് കാണേണ്ടതില്ല.'

'എല്ലാവരും ഒരുപോലെയാണ് എന്ന ചിന്തയാണ് എല്ലാവർക്കും വരേണ്ടത്. ഇത്തരം വിഷയങ്ങൾ കൂടുതൽ സംസാരിക്കണം. ഇത്തരം കോൺവർസേഷൻ വളരെ അത്യാവശ്യമാണ്. സൈബർ ബുള്ളിയിങ് മറ്റുള്ളവർക്ക് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.'
'കൂടുതലും സ്ത്രീകൾക്ക് നേരെയാണ് നടക്കുന്നത്. മുഖം ഇല്ലാതെയാണല്ലോ ഇത്തരക്കാർ സംസാരിക്കുന്നത്. ഒരാളെ താഴ്ത്തി കെട്ടുന്നതിലൂടേയും വേദനിപ്പിക്കുന്നതിലൂടെയും എന്താണ് അത്തരക്കാർക്ക് കിട്ടുന്നത് എന്ന് എനിക്കറിയില്ല. ബുള്ളിയിങ് വന്നാൽ പ്രതികരിക്കും. എന്നുവെച്ച് എല്ലാത്തിനും പ്രതികരിച്ചോണ്ടിരിക്കാൻ പറ്റില്ല.'

'അത്തരക്കാരെ സർക്കാസം കലർത്തിയാണ് ഞാൻ വിമർശിക്കാറുള്ളത്. ബിഗ് ബോസ് വിന്നറായ കുട്ടി ദിൽഷയ്ക്ക് വയസും കല്യാണവുമായി ബന്ധപ്പെട്ട് ബുള്ളിയിങ്ങ് ശ്രദ്ധിച്ചിരുന്നു. സ്ത്രീകളുടെ വിവാഹ പ്രായത്തെ കുറിച്ച് സംസാരിക്കുന്നവരോട് പറയാനുള്ളത് ഇതാണ്... അവൾക്ക് എപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നുന്നുവോ അപ്പോൾ അവൾ വിവാഹം ചെയ്യട്ടെ.'
'അത് 21 ആയാലും 28 ആയാലും നാൽപ്പതായാലും ഇനിയിപ്പോൾ കല്യാണം കഴിക്കേണ്ടെന്ന് തീരുമാനിച്ചാലും അത് അവളുടെ ചോയിസാണ്. അച്ഛന്റേയും അമ്മയുടേയും ചോയിസ് പോലുമല്ല അവളുടെ ചോയിസാണ്.'

'ആൺകുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് അവന് തോന്നുമ്പോൾ അവൻ വിവാഹം കഴിക്കട്ടെ. കല്യാണം, കുട്ടികൾ എന്നിവയെല്ലാം ഒരു ഇന്റിവിജ്വലിന്റെ തീരുമാനമാണ്. സ്ത്രീ ബോൾഡ് സീൻസ് ചെയ്യുമ്പോൾ വരുന്ന സൈബർ ബുള്ളിയിങിനെ കുറിച്ച് പറയുകയാണെങ്കിൽ അതിൽ ഒരാൾ മാത്രമല്ല ഉള്ളത്.'
'ലിപ് ലോക്കാണെങ്കിലും അതിൽ രണ്ട് ചുണ്ടുകളുണ്ട്. കെട്ടിപിടുത്തമാണെങ്കിലും അതിൽ രണ്ട് ശരീരങ്ങളുണ്ട്. അതിനാൽ സ്ത്രീയെ മാത്രം കുറ്റപറയുന്നത് ശരിയല്ല. ആ ചിന്താഗതി മാറണം. റൊമാൻസ് സ്ക്രീനിൽ കാണിക്കാൻ ചെയ്യുന്നതിൽ തെറ്റില്ല. അതും വളരെ നോർമലായിട്ടുള്ള ഇമോഷനാണ്' അഭിരാമി പറയുന്നു.


Click it and Unblock the Notifications