കേട്ടത് കെട്ടുകഥ..., ട്വിസ്റ്റുമില്ല... തീരുമാനത്തിൽ മാറ്റവുമില്ല, ധനുഷും ഐശ്വര്യയും കോടതിയിൽ ഹാജരായി!
2022 ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് നടൻ ധനുഷും ഐശ്വര്യ രജിനികാന്തും പ്രഖ്യാപിച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവരുടേയും പ്രഖ്യാപനം പുറത്ത് വന്നപ്പോൾ അവിശ്വസനീയതോടെയാണ് ആരാധകർ കേട്ടത്. രണ്ട് ആൺമക്കളും ഇരുവർക്കും ഒപ്പം മാറി മാറിയാണ് താമസം. വേർപിരിയൽ പ്രഖ്യാപിച്ചശേഷം ഇരുവരും വിവാഹമോചനം നേടുന്നതിന്റെ ഔദ്യോഗികമായ നടപടികളിലേക്ക് കടന്നു.
ചെന്നൈയിലെ കുടുംബ കോടതിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി ഫയൽ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷൻ 13 ബി പ്രകാരമാണ് രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നൽകിയത്. ഇതിന്റെ നിയമനടപടികൾ പിന്നീട് നടക്കുകയും ചെയ്തു.

എന്നാൽ വിവാഹമോചനവുമായി ബന്ധപ്പെട്ട് മുമ്പ് മൂന്ന് തവണ വാദം കേട്ടപ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇരുവരും കുടുംബ കോടതിയിൽ ഹാജരായി. നവംബർ 20ന് കോടതിയിൽ ഹാജരായ ഐശ്വര്യ രജിനികാന്തിന്റെയും ധനുഷിന്റെയും ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ധനുഷും ഐശ്വര്യയും ഉറച്ചുനിൽക്കുന്നതിനാൽ കോടതി നടപടികൾ ആരംഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ നവംബർ 27ന് അന്തിമ വിധി വരും. രണ്ട് കക്ഷികളും കേസിന്റെ വിശദാംശങ്ങളിൽ മാന്യമായ മൗനം പാലിക്കുന്നുണ്ട്. വേർപിരിയൽ പ്രഖ്യാപിച്ചപ്പോഴും കാരണം വെളിപ്പെടുത്തിയിരുന്നില്ല.
ഒരിടയ്ക്ക് ഇരുവരും വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതായി പ്രചരിച്ചിരുന്നു. അതിന് കാരണം താരങ്ങൾ വാദം കേൾക്കാൻ കോടതിയിൽ ഹാജരായില്ലെന്നതാണ്. ഇപ്പോൾ കേസിൽ അന്തിമ വിധി വരും ദിവസം വരുമെന്ന് അറിഞ്ഞതോടെ ആരാധകർ നിരാശയിലാണ്. ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഇരുവരുടെയും ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചത്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍.
മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യൂദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു.

ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം എന്നാണ് ധനുഷ് വിവാഹമോചനം പ്രഖ്യാപിച്ച് പുറത്തിറക്കിയ കുറിപ്പിൽ എഴുതിയിരുന്നത്. 2004 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതൊരു പ്രണയ വിവാഹമായിരുന്നു. ഇരുവരും വേർപിരിയുന്നുവെന്ന് അറിയിച്ചശേഷം രണ്ട് താരങ്ങളുടേയും പേരിൽ നിരവധി വ്യാജ പ്രചാരണങ്ങളും വന്നിരുന്നു.
ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് ഗായിക സുചിത്ര ഐശ്വര്യ-ധനുഷ് വിവാഹമോചനത്തെ കുറിച്ച് അടുത്തിടെ പറഞ്ഞത്. ധനുഷ് തന്നെ വഞ്ചിച്ചുവെന്നാണ് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷെ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. അത് ഇരട്ടത്താപ്പാണ്. അവർ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു. ഐശ്വര്യ ഒരു മോശം അമ്മയാണ്.
അതേ സമയം ധനുഷ് തന്‍റെ മക്കളായ യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. വേർപിരിയലിനുശേഷം കരിയറിനാണ് ഐശ്വര്യ കൂടുതൽ ശ്രദ്ധ നൽകുന്നത്. രജിനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ഐശ്വര്യ അവസാനം സംവിധാനം ചെയ്തത് ലാൽ സലാം എന്ന സിനിമയാണ്. ധനുഷിന്റേതായി അവസാനം റിലീസായ സിനിമ രായനായിരുന്നു. ധനുഷ് തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. സിനിമയും ഗാനങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications











