മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചത് ജൂഹിക്ക് വേണ്ടി, ഹരികൃഷ്ണന്സിന്റെ വിജയരഹസ്യത്തെക്കുറിച്ച് ഫാസില്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുമായാണ് അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിച്ചത്. സംവിധായകന് മാത്രമല്ല വില്ലനും സംഗീത സംവിധായകനുമെല്ലാം പുതുമുഖങ്ങളായി അരങ്ങേറിയ സിനിമ കൂടിയാണിത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചോ ചിത്രം വീണ്ടും എടുക്കുന്നതിനെക്കുറിച്ചോ തനിക്കിന്ന് ആലോചിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഫാസില്‍ വിശേഷം പങ്കുവെച്ചത്.
Recommended Video
ഹരികൃഷ്ണന്സിന്റെ വിജയകാരണത്തെക്കുറിച്ചും മോഹന്‍ലാലില്‍ ഒളിഞ്ഞിരിക്കുന്ന സംവിധായകനെക്കുറിച്ചും ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ ലാലിന് ആരുടേയും ഉപദേശമൊന്നും ആാവശ്യമില്ല. തന്നിലെ സംവിധായകനെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്. മണിച്ചിത്രത്താഴിന്‍രെ സെറ്റില്‍ അത്തരത്തിലൊരു അനുഭവമുണ്ടായിരുന്നുവെന്നും ഫാസില്‍ പറയുന്നു. അദ്ദേഹം പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഹരികൃഷ്ണന്‍സിനെക്കുറിച്ച്
ഇരട്ട ക്ലൈമാക്സുമായെത്തിയ ഫാസില്‍ ചിത്രമായിരുന്നു ഹരികൃഷ്ണൻസ് . ഈ ചിത്രത്തിൽ ഒരു പെണ്ണിന് വേണ്ടിയാണ് മോഹൻലാലും മമ്മൂട്ടിയും പരസ്പരം പിച്ചുകയും മാന്തുകയും ചെയ്യുന്നത്. ജൂഹി ചൗള അഭിനയിച്ചത് കൊണ്ടാണ് സിനിമ വിജയിച്ചത്. ഉർവശിയോ ശോഭനയോ ആയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആവാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ഫാസില്‍ പറയുന്നു.

മോഹന്‍ലാലിന്റെ കഴിവ്
മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കഴിവിനെക്കുറിച്ചും ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. അന്നും ലാൽ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. വളരെ കൃത്യതയോടെ ലാൽ നരേന്ദ്രനായി അഭിനയിച്ചു. അത്ര പെർഫെക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മൾ മലയാളികൾ സ്ക്രീനിൽ കാണുന്നത്. വളരെ പാഷനേറ്റായിട്ടുള്ള സിനിമക്കാരനാണ് മോഹന്‍ലാല്‍. നടനെന്നതിലുപരി സിനിമാക്കാരനാണ് മോഹൻലാൽ.

സംവിധാനത്തിലും
കഥ കേൾക്കുമ്പോഴും കഥ പറയുമ്പോഴും ലാലിൽ അത് നമുക്ക് കാണാൻ സാധിയ്ക്കും. ലാലിനോട് ഒരു പാട്ടു പാടാൻ പറഞ്ഞാലും ഒരു തിരക്കഥ എഴുതാൻ പറഞ്ഞാലും ഒരു കവിത എഴുതാൻ പറഞ്ഞാലും വളരെ പാഷനേറ്റായി അത് ചെയ്യും. ഏത് മേഖലയിലും മോഹൻ ലാൽ മികവ് നേടും. ആ പാഷൻ വളരെ മികവോടെ അദ്ദേഹത്തിന്റെ സംവിധാനത്തിലും കാണുമെന്നാണ് എന്റെ വിശ്വാസമെന്നും സംവിധായകന് പറയുന്നു.

മണിച്ചിത്രത്താഴിനിടയില്‍
ഒരു നടൻ എന്ന നിലയിൽ ലാൽ സെറ്റിൽ വരുമ്പോൾ ലാലിൽ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാൽ തന്നെ സ്വയം ഒഴിച്ചുനിർത്തും. ഇനി മണിച്ചിത്രത്താഴിന്റെ സെറ്റിൽവച്ചുണ്ടായ ഒരു സംഭവം പറയാം.അന്ന് തിലകൻ ചേട്ടന് നല്ല തിരക്കുള്ള സമയമാണ് . തിലകൻ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായി സംസാരിച്ച് ഡേറ്റ് ഒപ്പിച്ചു വരികയായിരുന്നു.സമയം കിട്ടുമ്പോഴൊക്കെ ഓടി വരും. ഒരുതവണ അങ്ങനെ വന്നപ്പോൾ തിലകൻചേട്ടന്റെ ഒരു സീൻ എടുക്കാൻ ഞാൻ മാനസികമായി തയ്യാറായിരുന്നില്ല . പക്ഷേ ഞാൻ എടുക്കാൻ നിർബന്ധിതനായി . ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല .

മോഹന്‍ലാലിന്റെ ചോദ്യം
ഷോട്ട് ഡിവൈഡ് ചെയ്യാൻ ഞാൻ ലാലിന്റെ സഹായം തേടി. ഉടനെ ലാൽ ചോദിച്ചത് 'എന്നോടാണോ ചോദിക്കുന്നതെന്നായിരുന്നു. അത് ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോൾ അദ്ദേഹം നടന്റെ ജോലി മാത്രം ചെയ്യാനായി മനസ് പാകപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടായിരിക്കാം എന്നോടാണോ ചോദിക്കുന്നതെന്ന് പ്രതികരിച്ചത്. ലാൽ അങ്ങനെ ചോദിച്ചുവെങ്കിലും ലാലിൽ ഒരു സംവിധായകൻ ഇല്ലെന്ന് പറയാൻ സാധിക്കില്ല. ഒരുപക്ഷേ ലാലിൽ ഒരു നല്ല സംവിധായകൻ ഉള്ളതുകൊണ്ടാവാം അദ്ദേഹം മാറിനിന്നതുമെന്നും ഫാസില്‍ പറയുന്നു.


Click it and Unblock the Notifications











