'കൂട്ടുകാരൻ വരാതിരുന്നതുകൊണ്ട് വിനീതേട്ടനെ കണ്ടുമുട്ടി, സെൽവ എന്റെ ഐഡന്റിറ്റിയായി മാറി'; കലേഷ് രാമാനന്ദ്!
കൊവിഡ് പ്രതിസന്ധികൾക്കിടയിലും അമ്പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലും കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനീത് ശ്രീനിവാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം സിനിമ. ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് ഹൃദയം റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ സിനിമയിൽ നായകനായത്. പ്രണവിന്റെ കരിയർ ബെസ്റ്റ് സിനിമയെന്നാണ് എല്ലാവരും ഹൃദയത്തെ വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ മാത്രമല്ല ഹൃദയത്തിലൂടെ മറ്റ് നിരവധി അഭിനേതാക്കളുടേയും കരിയർ ഗ്രാഫിൽ ഹൃദയം കൊണ്ട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
അക്കൂട്ടത്തിൽ ഒരാളാണ് ഹൃദയത്തിൽ പ്രണവ് അവതരിപ്പിച്ച അരുണിന്റെ സുഹൃത്തായി എത്തിയ സെൽവയെ അവതരിപ്പിച്ച കലേഷ് രാമാനന്ദ്. ഹൃദയം കണ്ടിറങ്ങിയവരുടെ എല്ലാം ഉള്ളിൽ തങ്ങി നിൽക്കുന്ന കഥാപാത്രം തന്നെയാണ് സെൽവ. നടൻ കലേഷ് രാമാനന്ദ് പറയുന്നത് സെൽവ എന്ന ഹൃദയത്തിലെ കഥാപാത്രം തന്റെ ഐഡന്റിറ്റിയായി ഇപ്പോൾ മാറി എന്നാണ്. തനി ഒരുവൻ അടക്കമുള്ള സിനിമകളുടെ ഭാഗമായ ശേഷമാണ് നടൻ കലേഷ് രാമാനന്ദ് ഹൃദയത്തിലെ സെൽവയായി സ്ക്രീനിലേക്ക് എത്തിയത്.

വിനീത് ശ്രീനിവാസൻ ചിത്രത്തിലേക്ക് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കലേഷ് രാമാനന്ദ്. മമ്മൂക്ക നായകനായ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലായിരുന്നു തുടക്കം. സുകു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതിന് ശേഷം തമിഴിൽ തനി ഒരുവനിൽ ജയം രവിയുടെ കൂടെ അഭിനയിച്ചു. തനി ഒരുവൻ വിനീതേട്ടൻ കണ്ടിട്ടുണ്ടായിരുന്നു. നന്നായി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോഴാണ് ചാൻസെന്ന രീതിയിൽ ഞാൻ വിനീതേട്ടനോട് ചോദിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം നമ്പർ തരുന്നത്. പിന്നെ ഞാൻ ചെയ്യുന്ന ഹ്രസ്വചിത്രങ്ങളുടേയും ഡബ്ബിങ് വീഡിയോകളുമെല്ലാം അയച്ചുകൊടുക്കും. പക്ഷേ പുള്ളി അതെല്ലാം കാണുന്നുണ്ടെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്. മൂന്നുകൊല്ലം മുമ്പ് ചെന്നൈ എയർപോർട്ടിൽ ഒരു സുഹൃത്തിനെ സ്വീകരിക്കാൻ നിൽക്കുമ്പോൾ അവൻ വരുന്ന അതേ ഫ്‌ളൈറ്റിൽ വിനീതേട്ടനും ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം വന്നതും. സുഹൃത്ത് ആദ്യം വന്നിരുന്നെങ്കിൽ വിനീതേട്ടനെ കാണാൻ കഴിയില്ലായിരുന്നു. ഞങ്ങൾ സംസാരിച്ചു. വിളിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. രണ്ട് മാസത്തിന് ശേഷം ഒരു സന്ദേശം വന്നു. പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായി. ഒരു വേഷമുണ്ടെന്നായിരുന്നു അതിന്റെ ചുരുക്കം.

2019ലാണ് സെൽവയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. കഥാപാത്രത്തേക്കുറിച്ച് കഥ പറയുമ്പോൾത്തന്നെ പറഞ്ഞുതന്നിരുന്നു. അരുൺ എന്ന കഥാപാത്രത്തിന് മാത്രമല്ല എല്ലാവർക്കും മാതൃകയായ ഒരു പയ്യനാണ് സെൽവ എന്ന് പറഞ്ഞ് തന്നിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിക്കുന്നയാളാണ്. അതിന് സഹായമാവുന്നത് അവരുടെ പഠനമാണെന്ന് മനസിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നയാളാണ്. ആ ഒരു പ്രായത്തിൽ എല്ലാവരും റിബൽസ് ആവുമ്പോൾ മറ്റുള്ളവർക്ക് മാതൃകയായി വ്യത്യസ്തമായി ചിന്തിക്കുന്നയാളാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. സെൽവയേപ്പറ്റി കേട്ടപ്പോഴേ എന്താണ് കഥാപാത്രമെന്ന് നന്നായി ഉൾക്കൊള്ളാനായി. കഥാപാത്രത്തേക്കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. മലയാള സിനിമയിൽ തമിഴ് കഥാപാത്രം വരിക എന്ന് പറഞ്ഞാൽ അതൊരു കാമ്പുള്ളതാണെങ്കിൽ മലയാളികൾക്ക് എപ്പോഴും ഒരു സോഫ്റ്റ് കോർണറുണ്ടാവും. മലയാളികൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ടാവും. കൂട്ടുകാരോട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോൾ ഒരു മലയാളിയാണ് ഈ കഥാപാത്രം ചെയ്തതെന്ന് എപ്പോഴെങ്കിലും നീ അറിയിക്കണമെന്നാണ് അവർ പറഞ്ഞത്.

സെൽവ ഒരു ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുക എന്നത് ഒരു ഭാഗ്യമല്ലേ ഹൃദയത്തിന്റെ സെറ്റിൽ എല്ലാവരും എന്നെ സെൽവ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. ഞാൻ വിളി കേൾക്കുകയും ചെയ്യും. സെൽവ എന്ന് ബാക്കിയുള്ളവർ വിളിക്കുന്നു... ഞാൻ കേൾക്കുന്നു... എന്താണിവിടെ നടക്കുന്നതെന്ന് വിനീതേട്ടൻ ഒരിക്കൽ ചോദിച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണതൊക്കെ. ഇനി അടുത്തപടം ചെയ്യുമ്പോൾ ചിലപ്പോൾ സെൽവയെ അവതരിപ്പിച്ച നടൻ എന്ന് പറയുമായിരിക്കും. ഇങ്ങനെയൊരു കഥാപാത്രത്തെ തന്നതിന് വിനീതേട്ടനോടും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തോടും വളരെയധികം നന്ദിയുണ്ട്. സത്യത്തിൽ വിനീതേട്ടന്റെ തിരക്കഥ എന്ന് പറയുന്നത് ഒരു ബ്ലൂപ്രിന്റാണ്. മാറ്റിയെഴുതലൊന്നും അങ്ങനെ ഉണ്ടാവാറില്ല. കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ വിനീതേട്ടന് എന്നെ അറിയാം. ആലപ്പുഴ രാജഗിരി എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത്. ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്താണ് വിനീതേട്ടൻ സംവിധാനം ചെയ്ത മലയാളി എന്ന ആൽബത്തിലെ മിന്നലഴകേ എന്ന പാട്ടിറങ്ങുന്നത്. ആ പാട്ട് ശ്രദ്ധിച്ച് നോക്കിയാൽ കാണാം ഞാൻ അതിലുണ്ട്. റോമയുടെ കൂടെയുള്ള നാലഞ്ച് ചെക്കന്മാരിൽ ഒന്ന് ഞാനാണ്. മലർവാടിക്ക് മുമ്പാണ് അത് ചെയ്തത്. അന്ന് പക്ഷേ സിനിമ എന്നത് കരിയറായൊന്നും ചിന്തിച്ചിട്ടില്ല. പിന്നീട് തിയേറ്റർ ആർട്ടിസ്റ്റായതിനുശേഷം ആറേഴ് കൊല്ലമായി ഡബ്ബിങ് രംഗത്തുണ്ട്.

ഡബ്ബിങ് ജോലികളുള്ളതിനാൽ ചെന്നൈയിൽത്തന്നെയാണ് സ്ഥിരതാമസം. തമിഴിൽ എസ്.ടി.ആർ, ജീവ എന്നിവർക്കും തെലുങ്കിൽ റാം പോത്തിനേനി, അഖിൽ അക്കിനേനി എന്നിവർക്കൊക്കെ മലയാളത്തിൽ ശബ്ദം നൽകുന്നത് ഞാനാണ്. തമിഴിൽ ഈയിടെ ഈശ്വരൻ എന്ന ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പിൽ ചിമ്പുവിന് ശബ്ദം നൽകി. ഹൃദയത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാധവന്റെ മാരയിൽ നിന്നുള്ള വിളി വരുന്നത്. 2019 മാർച്ചിൽ കോളേജ് രംഗങ്ങൾ ചിത്രീകരിക്കുന്ന സമയമായിരുന്നു അത്. ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിക്ക് പോകുന്ന വഴിയാണ് മാരയുടെ ലൊക്കേഷൻ. ഹൃദയത്തിലെ സെൽവ എന്ന കഥാപാത്രത്തിന്റെ രംഗത്തിന്റെ ചിത്രീകരണം ഉച്ചയോടെ കഴിഞ്ഞിരുന്നു. ആ സെറ്റിൽ നിന്ന് പോയി രാത്രി മാരയിലെ രംഗങ്ങൾ പൂർത്തിയാക്കി തിരിച്ചുവന്നു.

ഹൃദയത്തിൽ പരീക്ഷയെഴുതുന്ന ഒരു രംഗമുണ്ട്. ആ ക്ലാസ് റൂമിലെ ബെഞ്ചിലിരിക്കുമ്പോഴാണ് പ്രണവിനെ ആദ്യമായി പരിചയപ്പെടുന്നത്. സഹജീവിയായി നമ്മളെ കാണുന്ന മനുഷ്യനാണ് പ്രണവ്. ഓഡിയോ ലോഞ്ചിന് ചെന്നൈയിൽ നിന്ന് വരുമ്പോൾ നിമിത്തം പോലെ കണ്ടുമുട്ടി. ഒരുമിച്ചാണ് വന്നത്. അന്നും കുറേ നേരം സംസാരിച്ചു. ഡബ്ബിങ്ങിന്റെ സമയത്തും ഒരുമിച്ചുണ്ടായിരുന്നു. സെൽവയും അരുണും എന്ന് പറയുന്നതുപോലെ നല്ല ഒരു സൗഹൃദമുണ്ട് ഇപ്പോൾ. ആദ്യ ഷോ പ്രണവിന് കാണാൻ പറ്റിയിരുന്നില്ല. ഞാനും അശ്വതുമെല്ലാം പ്രണവിനെ വിളിച്ചു. സെൽവയെപ്പറ്റി എല്ലാവരും നല്ലത് പറയുന്നുണ്ടെന്ന് പ്രണവ് പറഞ്ഞു. പുള്ളി ഭയങ്കര ഹാപ്പിയാണ്. പ്രണവ് ഒരു പ്രണവ് മോഹൻലാൽ ആണെന്നും ഒരു മഹാനടന്റെ മകനാണെന്നും നമ്മൾ ചിന്തിക്കുന്നുണ്ട്. പക്ഷെ പ്രണവിന് ആ ചിന്തയില്ല. പ്രണവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മനുഷ്യൻ മാത്രമാണ്. ഒരു വിസ്മയം തന്നെയാണദ്ദേഹം. എല്ലാവരോടും ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഇടവേളകളിൽ പുറത്ത് കാരവനിൽ പോയി ഇരിക്കുന്ന ആളൊന്നുമല്ല. സായ് പല്ലവിക്കൊപ്പം വരാനിരിക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് കലേഷിപ്പോൾ. നിവിൻ പോളിയുടെ റിച്ചി സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രൻ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണത്. ചിത്രത്തിൽ സായ് പല്ലവിയുടെ ജോഡിയാണ് കലേഷ്.


Click it and Unblock the Notifications