ജയൻ അടുത്ത സുഹൃത്ത്, എനിക്കിത് ഷോക്കിംഗ് ആണ്; നടനൊപ്പമുള്ള അനുഭവം; ജയസൂര്യയെക്കുറിച്ച് നൈല ഉഷ
നടൻ ജയസൂര്യക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണം വലിയ വിവാദമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് കടന്ന് പിടിച്ചെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. പിന്നാലെ മറ്റൊരു നടിയും പരാതിയുമായി രംഗത്ത് വന്നു. തൊടുപുഴയിലെ ലൊക്കേഷനിലെ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
സിനിമാ രംഗത്ത് വലിയ വിവാദങ്ങളിലൊന്നും ഇതുവരെയും അകപ്പെടാതിരുന്ന നടനാണ് ജയസൂര്യ. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതികളിൽ നടനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി നൈല ഉഷ. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തന്നെ ഞെട്ടിക്കുന്നതാണെന്ന് നൈല ഉഷ പറയുന്നു. ഗൾഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ജയനൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുമാണ്. സിനിമാ രംഗത്ത് തനിക്ക് വിളിച്ച് ജയൻ, എന്റെ സുഹൃത്ത് നിങ്ങളുടെ ഫാനാണ്, പിറന്നാളാംശംസ പറയാമോ എന്ന് ചോദിക്കാൻ പറ്റുന്ന വ്യക്തിയാണ് ജയസൂര്യ. തനിക്കിത് ഷോക്കിംഗ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല.
അതേസമയം ആരോപണം ഉന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയനൊപ്പം നിൽക്കുന്നു എന്നോ അല്ല. പക്ഷെ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും നൈല ഉഷ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നൈല ഉഷ പറയുന്നു.

എല്ലാ സിനിമയിലും എന്നെ നായികയായാണ് വിളിച്ചത്. അതിനാൽ പരിഗണന വ്യത്യാസമായിരിക്കും. നല്ല ഹോട്ടൽ മുറികൾ നൽകും. എന്റെ നിബന്ധനകൾ അംഗീകരിക്കും. പക്ഷെ അതല്ല എല്ലാവരുടെയും സാഹചര്യം. നായികമാരോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരുണ്ട്. പാർവതി തിരുവോത്ത് നേരത്തെ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്ത്രീകൾക്ക് അത്തരം സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.
അതേക്കുറിച്ച് താൻ കേട്ടിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ സിനിമാ രംഗത്തെ ആർക്കെങ്കിലും ഞെട്ടൽ തോന്നുന്നുണ്ടെങ്കിൽ അതാണ് എന്നെ ഞെട്ടിക്കുന്നത്. മലയാള സിനിമാ രംഗത്ത് മാത്രമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. എനിക്കൊരിക്കലും മോശം അനുഭവം അവിടെ നിന്നും ഉണ്ടായിട്ടില്ല. എനിക്ക് എപ്പോഴും ബഹുമാനം ലഭിച്ചു. എന്നെ പ്രൊജക്ടുകളിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.
ഒരു പ്രൊജക്ടിലേക്ക് ക്ഷണിക്കപ്പെടുന്നവരോടും ആ പ്രൊജക്ടിലേക്ക് അവസരം തേടുന്നവരോടും ഉള്ള സമീപനത്തിൽ വ്യത്യാസമുണ്ടാകുമെന്നും നൈല ഉഷ പറഞ്ഞു. ജയസൂര്യക്ക് പുറമെ സിദ്ദിഖ്, മുകേഷ്, വികെ പ്രകാശ്, ബാബുരാജ്, രഞ്ജിത്ത് തുടങ്ങിയ പ്രമുഖർക്കെതിരെ പരാതികൾ വന്നിട്ടുണ്ട്.
രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചു. സിദ്ദിഖ് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുന്നുണ്ട്.


Click it and Unblock the Notifications