ശ്രീനിവാസൻ ഒന്നും വെറുതെ പറയാറില്ലെന്ന് വീണ്ടും തെളിഞ്ഞു, ദിലീപിന് സംഭവിക്കുന്നത് അന്നേ മനസിലാക്കി; ചർച്ച!
ശ്രീനിവാസന്റെ സിനിമകൾ ആസ്വദിച്ചിട്ടുള്ളവരെല്ലാം അത്ഭുതത്തോടെ പലപ്പോഴും ചോദിക്കാറുള്ള ഒന്നാണ് അദ്ദേഹം ഇല്ലുമിനാറ്റിയാണോയെന്നത്. കാരണം അത്രത്തോളം ദീർഘവീക്ഷണത്തോടെയാണ് ഓരോ സിനിമകളും അദ്ദേഹം എഴുതിയിരിക്കുന്നത്. പത്തിരുപത് വർഷം മുമ്പ് അദ്ദേഹം എന്താണോ സിനിമകളിലൂടെ പറഞ്ഞത് അത് തന്നെയാണ് വള്ളി പുള്ളി തെറ്റാതെ കേരളത്തിലും നാം ഓരോരുത്തരുടേയും ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ശ്രീനിവാസൻ വർഷങ്ങൾക്ക് മുമ്പ് നൽകിയൊരു അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ദിലീപ് ആരാധകർ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാക്കുന്നതും ചർച്ചയാക്കുന്നതും.

കേസിന്റെ ആരംഭഘട്ടം മുതൽ ദിലീപിനെ അനുകൂലിച്ചാണ് ശ്രീനിവാസൻ സംസാരിച്ചിരുന്നത്. കെട്ടിച്ചമച്ച കഥയാണെന്നും തനിക്ക് അറിയാവുന്ന ദിലീപ് ഒരിക്കലും ഇത്തരമൊരു കുറ്റകൃത്യം ചെയ്യിപ്പിക്കില്ലെന്നുമാണ് ശ്രീനിവാസൻ വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. നടിയെ ആക്രമിച്ച കേസ് ഉണ്ടായശേഷം ഞാൻ കേട്ടിട്ടുള്ളത് പൾസർ സുനി എന്നയാൾക്ക് ഒന്നര കോടി രൂപ കൊടുത്ത് ദിലീപ് ഈ കൃത്യം ചെയ്യിച്ചു എന്നാണ്.
എനിക്ക് അറിയാവുന്ന ദിലീപ് ഒന്നര കോടി പോയിട്ട് ഒന്നര പൈസ പോലും ഇങ്ങനെയുള്ള പരിപാടികൾക്ക് വേണ്ടി ചിലവാക്കുകയില്ല. അത് എനിക്ക് വിശ്വസിച്ചൂടേ?. ദിലീപ് മോശക്കാരനാണോ നല്ലയാളാണോ എന്ന കാര്യം അവിടെ നിൽക്കട്ടെ... ഇത്രയും പൈസ ഇങ്ങനൊരു കാര്യത്തിന് ദിലീപ് ചിലവഴിക്കില്ലെന്ന് ഞാൻ വിശ്വസിച്ചു എന്ന് മാത്രമേയുള്ളു.
ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടാണ് ദിലീപ് രംഗത്ത് വരുന്നത് തന്നെ. അതുവരെ പൾസർ സുനി മാത്രമെ ഉണ്ടായിരുന്നുള്ളു. വളരെ കുക്ക്ഡപ്പ് ആയിട്ടുള്ള കഥയാണത്. ദിലീപിനെ ഇതിൽ ഫ്രെയിം ചെയ്യുകയായിരുന്നുവെന്ന് വിശ്വസിക്കുന്നു. അത് പല കാര്യങ്ങളും കേട്ടാൽ നമുക്ക് മനസിലാകും എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഗൂഢാലോചന കുറ്റമായിരുന്നു നടന് മേൽ ചുമത്തിയിരുന്നത്.
പക്ഷെ പ്രോസിക്യൂഷന് അത് തെളിയിക്കാൻ കഴിഞ്ഞില്ല. വാദിഭാഗം കോടതിയിൽ ഹാജരാക്കിയ പല തെളിവുകളും ദുർബലമായവയായിരുന്നു. കോടതി വിധിയും വിധി പകർപ്പും വായിച്ചശേഷം ശ്രീനിവാസൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന് വിശ്വസിക്കാൻ തോന്നുന്നുവെന്നാണ് ദിലീപ് അനുകൂലികളുടെ പ്രതികരണങ്ങൾ. ശ്രീനിവാസൻ ഒന്നും വെറുതെ പറയാറില്ല. പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് വീണ്ടും തെളിയുന്നു.

വിധി പകർപ്പ് വായിച്ച ആളുകൾക്ക് മനസിലാകും ശ്രീനിവാസൻ പറഞ്ഞത് കറക്റ്റാണെന്ന്, ദിലീപിന് ഈ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ നീതി... കോടതി വിധിയൊക്കെ ഇദ്ദേഹം നേരത്തെ മനസിലാക്കിയെന്ന് തോന്നുന്നു. ഇദ്ദേഹത്തിൻ്റെ സിനിമകളിലെ ഡയലോഗുകൾ പോലും ജീവിതത്തിലെ ഇദ്ദേഹത്തിന്റെ നിലാപടുകളും ദീർഘവീക്ഷണത്തിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്.
വെറുതെയല്ല കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച ആളെന്ന് ജനങ്ങൾ വിശേഷിപ്പിക്കുന്നത് എന്നിങ്ങനെ നീളുന്നു ദിലീപിനെ അനുകൂലിച്ച് എത്തിയവരുടെ കമന്റുകൾ. കുറ്റവിമുക്തനായി ദിലീപ് പുറത്ത് വന്നിട്ടും നടനെ വിമർശിക്കുന്ന വലിയൊരു വിഭാഗം സിനിമയിലും സമൂഹത്തിലുമുണ്ട്. പണം എറിഞ്ഞതുകൊണ്ട് മാത്രമാണ് ദിലീപിന് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞതെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ വാദം.
എട്ടര വർഷത്തോളം നീണ്ടു നിന്ന വിചാരണയ്ക്കും വാദങ്ങൾക്കും എല്ലാം ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. അതേസമയം കേസിൽ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. അപ്പീൽ നൽകാനുള്ള ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.


Click it and Unblock the Notifications











