ഭർത്താവ് വിട്ടുപോയി; മകനെ എടുത്ത് വളർത്തി; മരണ സമയത്തും വിടാതെ ദുരിതം; അശ്വിനിക്ക് സംഭവിച്ചത്
സിനിമാ താരങ്ങളുടെ ജീവിതത്തിലെ ഉയർച്ചയും തളർച്ചയും എപ്പോഴും ചർച്ചയാകാറുണ്ട്. പേരും പ്രശസ്തിയും നഷ്ടപ്പെട്ട് ജീവിതം തകർന്ന് പോയ നിരവധി അഭിനേതാക്കളുണ്ട്. നടി സിൽക് സ്മിത, മീന കുമാരി, സാവിത്രി തുടങ്ങിയ നിരവധി താരങ്ങളെ ഇന്നും ദുഖത്തോടെയാണ് ആരാധകർ ഓർക്കാറ്. അന്തരിച്ച നടി അശ്വിനിക്കും ജീവിതത്തിൽ ഒരുപാട് വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്നു. ബോയിങ് ബോയിങ്, കണ്ണാരം പൊത്തി പൊത്തി, നിറമുള്ള രാവുകൾ തുടങ്ങിയ മലയാള സിനിമകളിൽ അശ്വിനി അഭിനയിച്ചിട്ടുണ്ട്.
തെലുങ്കിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയായ അശ്വിനി എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാ രംഗത്ത് സജീവമായിരുന്നു. വിവിധ ഭാഷകളിലായി 110 സിനിമകളിൽ അശ്വിനി അഭിനയിച്ചു. എന്നാൽ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് അശ്വിനിയുടെ ജീവിതത്തിൽ താളപ്പിഴവുകളുണ്ടായി. രഹസ്യമായി അശ്വിനി വിവാഹം ചെയ്തെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അശ്വിനിയെ വഞ്ചിച്ച ഭർത്താവ് നടിയെ വിട്ട് പോയി. മാനസികമായി അശ്വിനി തകർന്നു.

ഒരു ആൺകുഞ്ഞിനെ നടി എടുത്ത് വളർത്തി. കാർത്തിക് എന്നാണ് നടിയുടെ വളർത്തുമകന്റെ പേര്. ഭർത്താവ് തന്നെ വഞ്ചിച്ചതിന്റെ വേദന അശ്വിനിക്ക് മറക്കാൻ സാധിച്ചില്ല. മാനസികമായി തകർന്ന് പോയ അശ്വിനിക്ക് ഇതിനിടെ ആരോഗ്യ പ്രശ്നങ്ങളും വന്നു. കരിയറിൽ ഇക്കാലത്ത് നടി സജീവമായിരുന്നു. പിന്നീടിങ്ങോട്ട് അശ്വിനിക്ക് അവസരങ്ങൾ കുറഞ്ഞ് വന്നു. ഇതോടെ സീരിയലുകളിലേക്ക് നടി ശ്രദ്ധ നൽകി.
ചെന്നെെയിൽ ഒരു വീട് മാത്രമേ നടിക്ക് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇത് വിൽക്കേണ്ടി വന്നു. പിന്നീട് വാടക വീട്ടിലാണ് അശ്വിനി താമസിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ നടിയെ വലച്ചു. ഏറെ നാൾ ലൈം ലൈറ്റിൽ അശ്വിനിയെ കണ്ടില്ല. 2012 ൽ ഒരു സീരിയലിലൂടെ തിരിച്ച് വരാനുള്ള ശ്രമം നടത്തി. എന്നാൽ ഇതിനിടെ കരൾ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആരോഗ്യം മോശമായി ആശുപത്രിയിൽ അഡ്മിറ്റായി. ചെന്നെെയിലെ രാമചന്ദ്ര ഹോസ്പിറ്റലിലാണ് അശ്വിനിയെ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വെച്ച് നടി മരണമടഞ്ഞു. 45ാം വയസ്സിലായിരുന്നു അന്ത്യം. മരണശേഷം തന്റെ മൃതദേഹം സ്വദേശമായ നെല്ലൂരിൽ അടക്കം ചെയ്യണമെന്നായിരുന്നു അശ്വിനിയുടെ അന്ത്യാഭിലാഷം. എന്നാൽ ചെന്നെെയിൽ നിന്നും മൃതദേഹം നെല്ലൂരിലേക്ക് എത്തിക്കാനുള്ള പണം ബന്ധുക്കളുടെ പക്കൽ ഉണ്ടായിരുന്നില്ല. സംവിധായകനും നടനുമായ ആർ പാർത്ഥിപനാണ് ഇതിനുള്ള പണം നൽകിയത്. പാർത്ഥിപൻ സംവിധാനം ചെയ്ത പൊണ്ടാട്ടി തേവൈ എന്ന സിനിമയിലൂടെയാണ് അശ്വിനി തമിഴ് സിനിമാ രംഗത്തേക്ക് കടന്ന് വന്നത്.
യാദൃശ്ചികമായാണ് പാർത്ഥിപൻ അശ്വിനിയുടെ ജീവിത സാഹചര്യം മനസ്സിലാക്കുന്നത്. അശ്വിനിയുടെ മകൻ കാർത്തിക്കും പാർത്ഥിപന്റെ മകൻ രാധാകൃഷ്ണനും (രാഖി) ഒരു സ്ഥലത്താണ് പഠിച്ചിരുന്നത്. സുഹൃത്തിന്റെ അമ്മയുടെ ചികിത്സാ ചെലവിനുള്ള പണം സ്വരൂപിക്കുന്ന കാര്യം മകൻ പാർത്ഥിപനോട് പറഞ്ഞു. ആരാണതെന്ന് അന്വേഷിച്ചപ്പോഴാണ് അശ്വിനിയാണെന്ന് മനസ്സിലാക്കുന്നത്. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ആരോഗ്യനില വഷളായ അശ്വിനി 2012 ൽ മരിച്ചു.
നടിയുടെ മകൻ കാർത്തിക്കിന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുമെന്ന് പാർത്ഥിപൻ പിന്നീട് വ്യക്തമാക്കി.
സിനിമകളിൽ ഒരു കാലത്ത് സജീവമായിരുന്ന അശ്വിനിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇദ്ദേഹമല്ലാതെ മറ്റാരും സഹായവുമായി എത്തിയില്ല. അധികമാരും നടിയുടെ ജീവിതത്തെ അടുത്തറിഞ്ഞിട്ടുമില്ല.


Click it and Unblock the Notifications