'എന്റെ മകൻ അർണവ്'; മകനൊപ്പം ഭാഗ്യയുടെ റിസപ്ഷനെത്തി പ്രസീത; എവിടെയായിരുന്നെന്ന് ആരാധകർ
കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ നടിയാണ് പ്രസീത മേനോൻ. കോമഡി ഷോകളിൽ തിളങ്ങിയ പ്രസീതയ്ക്ക് നിരവധി സിനിമകളിലും അഭിനയിക്കാനായി. ഏറെക്കാലത്തിന് ശേഷം പ്രസീത ജനശ്രദ്ധയിലേക്ക് വന്നത് ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ്. കോമഡി വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ പ്രസീതയ്ക്ക് ഗൗരമേറിയ മറ്റൊരു ജോലിയുണ്ട്. അഭിഭാഷക കൂടിയാണ് പ്രസീത. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകനൊപ്പമുള്ള ഫോട്ടോയാണ് പ്രസീത പങ്കുവെച്ചിരിക്കുന്നത്.
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. എന്റെ മകൻ അർണവ് എന്ന് കുറിച്ച് മകനെ നടി പരിചയപ്പെടുത്തുന്നുമുണ്ട്. ഫോട്ടോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായെത്തി. ബഡായി ബംഗ്ലാവിലെ അമ്മായിയല്ലേ ഇതെന്നാണ് ചിലരുടെ ചോദ്യം. മകനെക്കുറിച്ചും ഇപ്പോൾ എവിടെയാണ് എന്നെല്ലാം ആരാധകർ അന്വേഷിക്കുന്നുണ്ട്. പ്രസീതയ്ക്ക് ഇത്രയും വലിയ മകനുണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പ്രസീത അഭിമുഖങ്ങളിലൊന്നും പ്രസീത അധികം സംസാരിച്ചിട്ടില്ല. അതേസമയം മുമ്പൊരിക്കൽ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചം ബഡായി ബംഗ്ലാവിൽ പ്രസീത സംസാരിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ മൂന്നാം മുറയാണ്. നിർമാതാക്കൾ കുടുംബ സുഹൃത്തുക്കളായിരുന്നു. രണ്ട് കുട്ടികളുടെ കഥാപാത്രം ഉണ്ട്. എല്ലാവരും സംസാരിച്ച കൂട്ടത്തിൽ ഞാൻ ചെയ്യട്ടെയെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. ലാലേട്ടനാണ് ഹീറോ എന്ന് അപ്പോഴാണ് അറിഞ്ഞത്.
കുട്ടികളായതിനാൽ ഞങ്ങൾക്ക് പണിയൊന്നുമില്ല. രാവിലെ ഹിൽ പാലസിൽ കൊണ്ട് പോകും. രാത്രി വരെ അവിടെ തന്നെയാണ്. എല്ലാവരുടെയുമൊപ്പം കൂടി തമാശകൾ പറയും. എന്റെ ആദ്യ ഡയലോഗ് 'മൈ നേം ഈസ് അനിത' എന്നായിരുന്നു. നാൽപത്തിമൂന്നോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും പ്രസീത അന്ന് വ്യക്തമാക്കി. താനൊരു വക്കീലാണെന്നും ഷോയിൽ പ്രസീത വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും പഠിത്തം വിടരുതെന്ന് നിർബന്ധമുണ്ടായിരുന്നു.

അച്ഛൻ വക്കീലാണ്. കുറച്ച് നാൾ അച്ഛനൊപ്പം വർക്ക് ചെയ്തു. പിന്നീട് പല കമ്പനികളിൽ വർക്ക് ചെയ്തിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. സ്റ്റാന്റ് അപ്പ് എന്ന സിനിമയിൽ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് അന്ന് പ്രസീത ഈ വിശേഷങ്ങളും പങ്കുവെച്ചത്. സജിത മഠത്തിലാണ് എന്നെ വിളിക്കുന്നത്. പൊലീസ് വേഷം ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഞാനിന്ന് വരെ പൊലീസ് വേഷം ചെയ്തിട്ടില്ല.
അപ്പോൾ തന്നെ ചെയ്യാമെന്ന് പറഞ്ഞു. വിധുവാണ് സംവിധായിക എന്ന് പറഞ്ഞപ്പോൾ അതിലേറെ സന്തോഷമായെന്നും പ്രസീത വ്യക്തമാക്കി. വിദേശത്താണ് പ്രസീത ജനിച്ച് വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞതോടെ പ്രസീതയും കുടുംബവും കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു.
വണ്ണം കൂടുതലായതിനിൽ പലപ്പോഴും തനിക്ക് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മുമ്പൊരിക്കൽ പ്രസീത തുറന്ന് പറഞ്ഞിട്ടുണ്ട്. മിമിക്രി വേദികളിൽ പോലും തനിക്ക് പരിഹാസം കേട്ടിട്ടുണ്ട്. എന്നാൽ തന്റെ ഇച്ഛാശക്തി കൊണ്ട് മുന്നോട്ട് പോകാൻ കഴിഞ്ഞെന്നും പ്രസീത മേനോൻ അന്ന് വ്യക്തമാക്കി. സിനിമാല ഉൾപ്പെടെയുള്ള ഷോകളിൽ പ്രസീത നേരത്തെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications