'മമ്മൂക്കയുടേത് കള്ളക്കണ്ണീരാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞത് എനിക്ക് സങ്കടമായി, അപ്പോഴാണ് ദേഷ്യപ്പെട്ടത്'; ദിലീപ്
വിവാദങ്ങളിൽ ഉൾപ്പെട്ട ശേഷമാണ് ദിലീപ് അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയത്. അതിന് മുമ്പ് അമ്മയുടെ സജീവ പ്രവർത്തകനായിരുന്നു ദിലീപ്. അന്നും ഇന്നും അമ്മയിലെ അംഗങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങളും ഒത്തുതീർപ്പുമെല്ലാം ഉണ്ടാകാറുണ്ട്.
എന്നാൽ ഒരു കാലത്ത് മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അന്തരിച്ച നടൻ തിലകനും അമ്മ സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ.
തിലകൻ അമ്മയുമായി സഹകരിക്കാത്ത സാഹചര്യങ്ങളും അന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിൽ തിലകൻ ഏറ്റവും കൂടുതൽ വിമർശിച്ചിരുന്നത് ദിലീപിനെയാണ്. ദിലീപ് തന്റെ ശത്രുവാണെന്നും തിലകൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
മാധ്യമങ്ങൾ വരെ ആഘോഷിച്ച പ്രശ്നത്തെ കുറിച്ചും തിലകനുമായുള്ള വഴക്ക് ആരംഭിച്ചത് എവിടെ വെച്ചാണെന്നും കുറച്ച് വർഷം മുമ്പ് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്തിരുന്ന നേരെ ചൊവ്വെയിൽ സംസാരിക്കവെ ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ ആ വിശദീകരണ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയിൽ വൈറലാകുന്നത്. തനിക്ക് ഒരിക്കലും തിലകനോട് പിണക്കം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തോട് സംസാരിക്കാൻ പലവട്ടം ശ്രമിച്ചിരുന്നുവെന്നും ദിലീപ് വൈറലായ വീഡിയോയിൽ പറയുന്നുണ്ട്. 'അമ്മ-ചേംബര്‍ യുദ്ധം നടക്കുന്ന സമയം.'
'ഒരു എഗ്രിമെന്റിന്റെ പേരിലായിരുന്നു ഈ തര്‍ക്കം. എഗ്രിമെന്റുമായി ബന്ധപ്പെട്ട് കുറെക്കാലം വഴക്ക് നടന്നു. അന്ന് എഗ്രിമെന്റ് വെച്ച് അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ചില നടന്മാരുണ്ടായിരുന്നു.'

'അതിൽ ഒരാളായിരുന്നു തിലകൻ ചേട്ടൻ. അന്ന് എല്ലാവരും എഗ്രിമെന്റിൽ ഒപ്പിട്ട് അഭിനയിക്കുന്നില്ലെന്ന തീരുമാനത്തെ അമ്മയുടെ ജനറൽ ബോഡിയിൽ വെച്ച് കൈയ്യടിച്ച് എല്ലാവരും പാസാക്കി. ഈ സമയത്ത് നേരത്തെ കൈയ്യടിച്ച് പാസാക്കിയ ആളുകൾ തന്നെ എഗ്രിമെന്റിൽ ഒപ്പിട്ട് അഭിനയിച്ചു. അത് വലിയ വിഷയമായി.'
'ആറ് മാസക്കാലം ആ വഴക്ക് നടന്നു. ആ സമയത്ത് തന്നെ ആരോ വധിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് തിലകൻ ചേട്ടൻ പോലീസ് പ്രൊട്ടക്ഷനൊക്കെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ മമ്മൂക്കയൊക്കെയാണ് തിലകൻ ചേട്ടനുമായി ഒത്തുതീർപ്പ് സംസാരിച്ചത്.'

'ആ സംഘടനയിലുള്ള എല്ലാവരും അദ്ദേഹത്തിന് മക്കളെ പോലെയാണ്. 'നിങ്ങളുടെ മക്കളാണ് ഞങ്ങൾ... നിങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനാണ്.. എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അന്ന് സ്റ്റേജില്‍ പ്രസംഗിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ മമ്മൂക്ക കരഞ്ഞുപോയി.'
'ഉടനെ തിലകന്‍ ചേട്ടന്‍ ചാടിയെഴുന്നേറ്റു. മമ്മൂക്കയെ നോക്കി ഇത് കള്ളക്കണ്ണീരാണ് ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് പറഞ്ഞു. എനിക്കത് ഭയങ്കര വിഷമായി. പിന്‍ ഡ്രോപ്പ് സൈയലൻസായിരുന്നു അവിടെ. ഞാന്‍ ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു.'

'ഞാന്‍ പറഞ്ഞു നിങ്ങളാണ് തെറ്റ് ചെയ്തത്... അതിന് ആ വലിയ മനുഷ്യനെതിരെ പറഞ്ഞ് ന്യായീകരിക്കരുത് എന്ന്. പിന്നേയും എന്തൊക്കയോ ഞാൻ പറഞ്ഞു. എന്തൊക്കെയാണെന്ന് പോലും എനിക്ക് ഓർമയില്ല. അപ്പോള്‍ തിലകന്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കി. ആ നോട്ടം ഇപ്പോഴും എന്റെ മനസിലുണ്ട്.'
'പൊന്നമ്മ ചേച്ചിയൊക്കെ എന്നോട് പറഞ്ഞു നിന്റെ ഈ മുഖം ഞങ്ങൾ കണ്ടിട്ടില്ലല്ലോ എന്നൊക്കെ. ഞാൻ അങ്ങനെയൊക്കെ സംസാരിക്കുന്നത് കണ്ട് എന്നെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോയി.'

'പിന്നീട് ഇതിനെ കുറിച്ച് രാത്രി ആലോചിച്ചപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നി. അതിന് ശേഷം അദ്ദേഹത്തോട് സംസാരിച്ച് പ്രശ്നം തീർക്കാൻ പോയിരുന്നു.'
'ഒരിക്കൽ അമ്മയിൽ എന്തോ പ്രശ്നം നടന്നപ്പോൾ തിലകൻ ചേട്ടനെ പിടിച്ച് മാറ്റാൻ ചെന്നപ്പോൾ ദേഹത്ത് പോലും തൊടരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അപ്പോഴത്തെ സങ്കടത്തിൽ ഞാൻ പറഞ്ഞതാണ്' ദിലീപ് വിശദീകരിച്ചു.


Click it and Unblock the Notifications