ആ വിദ്വാനെ സൂക്ഷിക്കണം... എനിക്കൊരു ഭീഷണിയാകാൻ സാധ്യതയുണ്ട്; മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം!
നാൽപ്പത്തിയഞ്ച് വർഷമായി മലയാള സിനിമയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരും ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ പ്രതിഭകളുമാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും പലർക്കും എത്തിപ്പെടാൻ പറ്റാത്ത അത്ര ഉയരങ്ങൾ കീഴടക്കാൻ മാത്രം കഴിവുള്ളവരാണെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നൊരാൾ നടൻ മമ്മൂട്ടിയാണ്. ഒരിക്കൽ ഇക്കാര്യം മൂന്നുപേരുടേയും സുഹൃത്തായ ശ്രീനിവാസൻ തന്നെ പരസ്യമായി പറഞ്ഞിരുന്നു.
ദീർഘവീക്ഷണത്തോടെയുള്ള മമ്മൂട്ടിയുടെ കമന്റ് പിന്നീട് സത്യമായി മാറുന്നത് താൻ അടക്കം എല്ലാവരും കണ്ടതാണെന്നുമാണ് ശ്രീനിവാസൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിൽ മലയാള സിനിമയുമായി ബന്ധപ്പെട്ട കഥകൾ പങ്കുവെക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രീനിവാസൻ വെളിപ്പെടുത്തിയത്.

ഞാനും മമ്മൂട്ടിയും നവോദയയുടെ ഓഫീസിൽ പോയ ദിവസം മമ്മൂട്ടിക്കാ എന്നും വിളിച്ചുകൊണ്ട് ഒരുത്തൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു. മമ്മൂട്ടിക്കയോ... നമ്മൾ വെണ്ടക്ക, വാഴയ്ക്ക, പേരയ്ക്ക എന്നൊക്കെ പറയുമ്പോലെ മമ്മൂട്ടിയെ കയറി മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഇവനാരടാ എന്ന് ചിന്തിച്ചു. മെലിഞ്ഞ് പൊക്കമുള്ള കണ്ണടവെച്ച ഒരുത്തനായിരുന്നു അത്. ഞാൻ വലിയ ഹീറോ ഒന്നുമല്ലെങ്കിലും അത്യാവശ്യം ചില പടങ്ങളിലൊക്കെ അഭിനയിച്ചുവെന്നത് സത്യമാണ്.
പക്ഷെ അവൻ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. മമ്മൂട്ടിയും അവനും കുറേ നേരം സംസാരിച്ചു. ഓഫീസിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ മമ്മൂട്ടിയോട് ചോദിച്ചു... ഏതാ ആ എലുമ്പൻ?. ഞാൻ നിനക്ക് പരിചയപ്പെടുത്തി തരാൻ മറന്നു. അവൻ എഴുതാനൊക്കെ കുറച്ച് കഴിവുള്ളവനാ. ധാരാളം വായിക്കും. ചെറിയൊരു ജീനിയസാണ്.
മലയാള സിനിമയിൽ അവന് അവസരം കൃത്യമായി കിട്ടിയാൽ ചില കാര്യങ്ങളൊക്കെ ചെയ്യും.... അവന്റെ പേര് പ്രിയദർശൻ എന്നാണെന്നും മമ്മൂട്ടി പറഞ്ഞു. പിന്നീട് ഒരു ദിവസം ന്യൂ വുഡ്ലാന്റ് ഹോട്ടലിൽ വെച്ച് ഒരിക്കൽ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഞാൻ ചോദിച്ചു ആരേ?. ആ മോഹൻലാലിനെ... അവനെ തന്നെ. അവൻ അടുത്ത് തന്നെ നായകനാകുമെന്ന് മാത്രമല്ല... എനിക്കൊരു ഭീഷണിയാകാനും സാധ്യതയുണ്ട്.
മോഹൻലാൽ ആ സമയത്ത് ഫുൾ ടൈം വില്ലനാണെന്ന് ഓർക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്. മോഹൻലാലിനെ കുറിച്ചും പ്രിയദർശനെ കുറിച്ചും മമ്മൂട്ടി എന്റെ അടുത്ത് നടത്തിയ പ്രവചനങ്ങളൊക്കെ ശരിയായി. അതിന്റെ അർത്ഥമെന്താണ്? മമ്മൂട്ടി ചില്ലറക്കാരനല്ലെന്നാണ് എന്നാണ് ശ്രീനിവാസൻ പഴയ രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തി പറഞ്ഞത്.

സിനിമ പണ്ട് മുതൽ മനസിലുള്ളവരായിരുന്നു മോഹൻലാലും പ്രിയദർശനുമെല്ലാം. ഇരുവരുടേയും സൗഹൃദം വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ദൃഢമായി നിൽക്കാൻ ഒരു കാരണവും സിനിമ തന്നെയാണ്. പ്രിയദർശനും മോഹൻലാലും മമ്മൂട്ടിയുമെല്ലാമായി ചേർന്ന് പിന്നീട് നിരവധി ഹിറ്റുകൾ സൃഷ്ടിക്കാൻ ശ്രീനിവാസനും കഴിഞ്ഞു. ആരോഗ്യവാനായിരുന്നുവെങ്കിലും എഴുത്തും അഭിനയവുമെല്ലാമായി മോഹൻലാലിനും മമ്മൂട്ടിക്കും പ്രിയനുമെല്ലാമൊപ്പം ശ്രീനിവാസനേയും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമായിരുന്നു.
എഴുത്തിന്റെ കാര്യത്തിലും വായനയുടെ കാര്യത്തിലും ശ്രീനിവാസനും ഒരു ജീനിയസ് തന്നെയാണ്. അതേസമയം മോഹൻലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് മലയാളികൾ. മമ്മൂട്ടിയും പ്രിയദർശനും അടക്കം ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും നടന് അഭിനന്ദനം അറിയിച്ച് എത്തിയിരുന്നു.
ഈ നേട്ടത്തിന് മോഹന്‍ലാല്‍ തികച്ചും അര്‍ഹനാണെന്നും അദ്ദേഹത്തെ ഓര്‍ത്ത് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നുമാണ് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല മറിച്ച് സിനിമ ജീവശ്വാസമാക്കിയ ഒരു യാഥാര്‍ഥ കലാകാരനാണെന്നും മമ്മൂട്ടി കുറിച്ചു.


Click it and Unblock the Notifications