'ഗാന്ധിജി ശൗചാലയം വൃത്തിയാക്കിയിട്ടുണ്ട്, എനിക്ക് മടിയൊന്നുമില്ല, 6 ദിവസം ഐസിയുവിലായിരുന്നു'; ഉണ്ണി രാജ്!
ഒട്ടനവധി പ്രതിഭകളുള്ള ഇൻഡസ്ട്രിയാണ് മലയാള സിനിമ. അതിൽ സ്വഭാവിക അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ നിരവധി താരങ്ങളുണ്ട്. അവരിൽ ഒരാളാണ് നടൻ ഉണ്ണി രാജ്. ഉണ്ണി രാജ് എന്ന പേരിനേക്കാൾ ഇപ്പോഴത്തെ തലമുറയ്ക്ക് സുപരിചിതം ഓപ്പറേഷൻ ജാവ എന്ന തരുൺ മൂർത്തി ചിത്രത്തിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രമായിരിക്കും.
പ്രേമം സെൻസർ കോപ്പി കാമുകിക്ക് കൊടുത്ത അഖിലേഷേട്ടൻ ഓപ്പറേഷൻ ജാവ പുറത്തിറങ്ങിയ സമയത്ത് ഹിറ്റായിരുന്നു. സൈബർ പോലീസ് അന്വേഷിച്ച് വീട് കണ്ടുപിടിച്ച് ചെല്ലുമ്പോൾ അഖിലേഷേട്ടനാണെന്ന് പറഞ്ഞ് ഒരു ചിരിയുണ്ട്.
ആ ചിരിയും ഡയലോഗും കൊണ്ട് ഉണ്ണി രാജും ഹിറ്റായി. സ്വതസിദ്ധമായ കാസർകോട് ഭാഷയിലുള്ള സംസാരവും ഉണ്ണി രാജിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ചെറുപ്പം മുതൽ കലയോട് പ്രിയമുള്ള ഉണ്ണി രാജ് സിനിമയിലേക്ക് എത്തിയത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന സീരിയലിലൂടെയാണ്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോയ മറിമായത്തിനൊപ്പം ഉണ്ണി രാജിനും നിരവധി അവസരങ്ങൾ സിനിമയിൽ ലഭിച്ചു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലും ഉണ്ണി രാജ് ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

അടുത്തിടെ ഒരു ജോലിക്ക് അപേക്ഷിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ വ്യക്തി കൂടിയാണ് ഉണ്ണി രാജ്. ശൗചാലയം വൃത്തിയാക്കുന്ന ജോലി ലഭിക്കാൻ ഒരു സിനിമാ നടനും അപേക്ഷിച്ചുവെന്നതാണ് ഉണ്ണി രാജ് വാർത്തകളിൽ നിറയാൻ കാരണമായത്.
താൻ അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ സാഹചര്യവും ഉണ്ണി രാജ് വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തെ കുറിച്ച് ഉണ്ണി രാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
'ശൗചാലയം വൃത്തിയാക്കുന്ന ജോലിക്ക് ഉണ്ണി രാജ് അപേക്ഷിച്ചത് കണ്ടപ്പോൾ ജോലി എന്താണെന്ന് മനസിലാക്കിയതിന് ശേഷമാണോ അപേക്ഷിച്ചതെന്നായിരുന്നു എംപ്ലോയ്‌മെന്റ് അംഗങ്ങളുടെ ചോദ്യം.'

'ശമ്പളം കുറവാണെങ്കിലും സ്ഥിര ജോലിയാണ് എന്നതും പ്രമോഷനുള്ള സാധ്യതകളുമാണ് ജോലിക്ക് അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും' ഉണ്ണി രാജ് പറഞ്ഞിരുന്നു. കാസര്‍കോട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ടോയ്‌ലറ്റ് ക്ലീനറായിട്ടാണ് ഉണ്ണി രാജിന് നിയമനം ലഭിച്ചത്.
'മുമ്പ് സ്‌കാവഞ്ചര്‍ എന്ന പേരിലായിരുന്നു ഈ പോസ്റ്റ്. ജോലിയെക്കുറിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ വിശദീകരിച്ചപ്പോഴും എന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ ജോലി എന്റെ സ്വപ്‌നമാണെന്നും അഭിമുഖത്തിനായി എത്തിയപ്പോള്‍ കുറച്ചുപേര്‍ കൂടെ നിന്ന് സെല്‍ഫി എടുക്കുകയുമെല്ലാം ചെയ്തിരുന്നു. അവരൊക്കെ എന്നെ സെലിബ്രിറ്റിയായാണ് കാണുന്നത്.'

'എന്നാല്‍ സീരിയലില്‍ നിന്നും അതിനുമാത്രമുള്ള വരുമാനമൊന്നും ലഭിക്കുന്നില്ല. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഗാന്ധിജി പോലും ശൗചാലയം വൃത്തിയാക്കിയിട്ടുണ്ട്. ആരായാലും അത് ചെയ്യേണ്ടതല്ലേ. എനിക്ക് ഈ ജോലി ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ല.'
'സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് ശീലിച്ച തനി നാടൻ മനുഷ്യനാണ്. നാടകങ്ങൾ കണ്ടും ഭാഗമായുമൊക്കെയാണ് അഭിനയ മോഹം ഉള്ളിലുണ്ടായത്. ഒമ്പതാം ക്ലാസിൽ വെച്ച് നാടകത്തിന് തട്ടിൽ കയറി ഒന്നാം സമ്മാനവും വാങ്ങിയിട്ടുണ്ട്. സബ്ജില്ല മത്സരത്തിൽ പങ്കെടുക്കാനുള്ള ചെലവിന് പണമില്ലാത്തതിനാൽ അവിടെ നിന്നു.'

'പത്താം ക്ലാസ്സ് പാസായതോടെ അമ്മ പറഞ്ഞു പെങ്ങന്മാർ പഠിക്കട്ടെ, നീ പണിക്കു പോകൂ... എന്ന്. അങ്ങനെ പതിനാറാം വയസിൽ ഹാർഡ്‌വെയർ കടയിലെ ജോലിക്കാരനായി. പക്ഷെ നാടകം വിട്ടിരുന്നില്ല. കഴിഞ്ഞ 25 വർഷത്തിനിടെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാല കലോത്സവത്തിലും ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികളാണ് സമ്മാനങ്ങൾ വാരിക്കൂട്ടുന്നത്.'
'ഇപ്പോഴും തെക്കൻ ജില്ലക്കാർക്ക് ഞാൻ മൈം ഉണ്ണിയാണ്. കലോത്സവ സീസൺ കഴിഞ്ഞാൽ റോഡുപണി, പെയിൻ്റിംങ്, കിണർകുത്തൽ ഒക്കെയാണ് ജോലി. ജയിലറിൻ്റെ ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തി വീട്ടിലേക്ക് മടങ്ങും വഴി കാൽതെറ്റി വീണാണ് അപകടമുണ്ടായത്.'
Recommended Video

'ആറ് ദിവസത്തെ ഐസിയുവാസവും അതിന് ശേഷമുള്ള വിശ്രമവുമൊക്കെയായി കുറച്ചുകാലം ജോലി ഒന്നും ചെയ്യാനായില്ല. സാമ്പത്തികസ്ഥിതി പരുങ്ങലിൽ ആയതോടെ സിനിമയിലും സീരിയലിലും വീണ്ടും സജീവമാകാനായി തയ്യാറെടുക്കുകയായിരുന്നു.'
'അതിനിടെയാണ് വീട്ടിലേക്ക് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാനുള്ള കത്ത് വന്നത്. സ്കാവഞ്ചർ തസ്തികയിലെ ആ ജോലി എനിക്ക് കിട്ടിയപ്പോൾ പലരും മുഖം ചുളിച്ചു. പക്ഷെ എനിക്കൊരു മടിയും തോന്നിയില്ല. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഞാനല്ലെങ്കിൽ മറ്റൊരാൾ ആ ജോലി ചെയ്യും' ഉണ്ണി രാജ പറയുന്നു.


Click it and Unblock the Notifications