'ബാഹുബലി കണ്ടിട്ട് എന്റെ മകൻ ഒരു ദിവസം എന്നെ ഫോർക്ക് വെച്ച് കുത്തി, ഇപ്പോഴും ആ പാടുണ്ട്'; ആസിഫ് അലി!
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു..? ഈയൊരു ചോദ്യം ഇന്ത്യ ഒട്ടാകെ തരംഗമായിരുന്നു ബാഹുബലിയുടെ വിജയത്തോടെ. ടിവി പരസ്യങ്ങളിൽ, സിനിമകളിൽ, റിയാലിറ്റി ഷോകളിൽ, സോഷ്യൽ മീഡിയയിൽ ഒക്കെ അന്ന് ചർച്ചയായ ചോദ്യമായിരുന്നു ഇത്.
ഗംഭീര മേക്കിങ് കൊണ്ടും ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങൾ കൊണ്ടും ഒപ്പം ആകാംഷ ജനിപ്പിക്കുന്ന ഒരു ടെയിൽ എൻഡും സമ്മാനിച്ചാണ് ബാഹുബലി ആദ്യഭാഗം കടന്നുപോയത്. പിന്നീട് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പായിരുന്നു ആരാധകർക്ക്. എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്നതിന്റെ ഉത്തരത്തിനായുള്ള ആകാംഷ.
ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിന് ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും രാജമൗലി എന്ന സംവിധായകന്റെ മികവ് വീണ്ടും അടിവരയിട്ടുകൊണ്ട് ചിത്രം ഇന്ത്യ കണ്ട ഏറ്റവും വലിയ ചരിത്ര വിജയങ്ങളിലൊന്നായി മാറി. ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്.

ബാഹുബലിയ്‌ക്ക് മുമ്പും ശേഷവും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ വേഷത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലുമുള്ള ആളുകൾ മാത്രമ തന്നെ സത്യരാജ് എന്ന് വിളിക്കാറുള്ളുവെന്നും മറ്റുള്ളവർക്കെല്ലാം താൻ കട്ടപ്പയാണെന്നുമാണ് തമാശ കലർത്തി സത്യരാജ് പറയാറുള്ളത്.
ബാഹുബലിയെ പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ പോസ് പലരും പിന്നീട് അനുകരിച്ചിട്ടുമുണ്ട്. വലിയൊരു സ്വാധീനം ആളുകളിൽ ഉണ്ടാക്കാൻ ആ സീനിന് സാധിച്ചിരുന്നു. 'കട്ടപ്പ എന്ന കഥാപാത്രം നൽകിയതിന് രാജമൗലിയോട് എന്നും എനിക്ക് നന്ദിയുണ്ട്.'
'എന്റെ ജീവിതത്തിൽ രാജമൗലി തന്ന സമ്മാനമാണ് കട്ടപ്പ. ബാഹുബലിയ്‌ക്ക് ശേഷം ആരാധകർ എന്നെ കട്ടപ്പ സത്യരാജ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ഒരു നടനെ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് ഒരു സമ്മാനമാണ്.'
'എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് നിങ്ങൾ എനിക്ക് നൽകുന്ന അംഗീകാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ വിജയമാണ്', എന്നാണ് സത്യരാജ് മുമ്പൊരിക്കൽ പറഞ്ഞത്. ബാഹുബലി കണ്ട് ഇൻഫ്ലൂവൻസ്ഡായ മകനിൽ നിന്നും ഫോർക്കിന് കുത്തേറ്റ് വാങ്ങിയ കഥ സത്യരാജിനോട് തന്നെ പങ്കുവെച്ചിരിക്കുകയാണ് യുവതാരം ആസിഫ് അലി.

പുതിയ സിനിമയുടെ പ്രമോഷനായി എത്തിയപ്പോൾ സത്യരാജും ആസിഫ് അലിയും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകൻ കട്ടപ്പയെ ഇമിറ്റേറ്റ് ചെയ്തപ്പോൾ കുത്തേറ്റ് വാങ്ങേണ്ടി വന്നതിനെ കുറിച്ച് ആസിഫ് അലി വെളിപ്പെടുത്തിയത്. 'പുതിയ തലമുറയ്ക്ക് പോലും സത്യരാജ് സാർ കട്ടപ്പയാണ്. എന്റെ മകൻ ബാഹുബലി റിലീസിന് ശേഷം ഒരിക്കൽ ഫോർക്ക് വെച്ച് എന്റെ പിറകിൽ കുത്തി.'
'അതിന്റെ പാട് ഇപ്പോഴും ഉണ്ട്. അന്ന് അവന് അഞ്ച് വയസ് മാത്രമെ പ്രായം ഉണ്ടായിരുന്നുള്ളു. സാറിന്റെ ജനറേഷനിലുള്ള ഒരു നടൻ എന്റെ മോന്റെ ജനറേഷനിലേക്ക് വരെ എത്തിയെങ്കിൽ അതിന് പിന്നിൽ കട്ടപ്പ എന്ന കഥാപാത്രത്തിന്റെ വിജയമാണെന്നാണ്' ആസിഫ് അലി അനുഭവം വിവരിച്ച് പറഞ്ഞത്. ഒറ്റയാണ് ആസിഫ് അലിയും സത്യരാജും ഒരുമിച്ച് അഭിനയിച്ച് തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന സിനിമ.


Click it and Unblock the Notifications