തോര്‍ത്ത് മുണ്ടുടുത്ത് 28 ദിവസം മോഹന്‍ലാല്‍ തണുപ്പില്‍ കഷ്ടപ്പെട്ടു! വെളിപ്പെടുത്തി സംവിധായകന്‍
പുതിയ തലമുറയിലെ താരങ്ങള്‍ എടുത്ത് ചാട്ടക്കാരാണെന്നും അവര്‍ക്ക് ക്ഷമ കുറവാണെന്നുമൊക്കെ അടുത്തിടെ മലയാളത്തിലെ നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇവരെല്ലാം താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ട് പഠിക്കണമെന്ന നിര്‍ദ്ദേശവും പലരും മുന്നോട്ട് വെച്ചിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ മാതൃകപരമായ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ സംവിധായകന്‍ പി ചന്ദ്രകുമാര്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ്. 1985 ല്‍ പുറത്തിറങ്ങിയ 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയില്‍ വയനാട്ടിലെ ഒരു ആദിവാസി ആയിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ആ വേഷം മോഹന്‍ലാല്‍ പുറകേ നടന്ന് വാങ്ങിയതാണ്. പക്വതയില്ലാത്ത പ്രായത്തിലും ലാലിന് റോളിനെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചിരുന്നെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ വ്യക്തമാക്കിയിരിക്കുകയാണ്.

ഉയരും ഞാന്‍ നാടാകെ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാല്‍ സെറ്റിലുണ്ട്. പി എം താജില്‍ നിന്നും കഥയൊക്കെ കേട്ടപ്പോള്‍ നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ? എന്നായി ലാല്‍. താജ് പറഞ്ഞു നീ ചന്ദ്രേട്ടനോട് പോയി ചോദിക്ക്. എനിക്കറിയില്ല. ഉടനെ ലാല്‍ എന്റെയടുത്തേക്ക് വന്ന് കാര്യം പറഞ്ഞു. കറുത്ത പരുക്കുനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്. അല്ല ചന്ദ്രേട്ടാ അത് ഞാന്‍ ചെയ്യാം എന്നായി ലാല്‍. നീ ശരിയാവില്ല എന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. മൂന്ന് നാല് ദിവസം ഇത് തന്നെ പറഞ്ഞ് നടന്നു.

ഒടുവില്‍ ഞാന്‍ പറഞ്ഞു. വെളുത്ത നീ ഈ റോള്‍ ചെയ്താല്‍ ആളുകള്‍ എന്നെ തല്ലും. നീ പോടാ, അത് കേട്ട് ലാല്‍ വല്ലാതെ വിഷമിച്ച് തിരിച്ച് പോയി. പിറ്റേ ദിവസം ഞാന്‍ നോക്കുമ്പോ്ള്‍ പോലീസ് ഓഫീസറായി വേഷം ചെയ്ത് നില്‍ക്കേണ്ടയാള്‍ കരിയൊക്കെ വാരിത്തേച്ച് തോര്‍ത്ത് മുണ്ട ഉടുത്ത് നില്‍ക്കുന്നു. കാറില്‍ വരുമ്പോള്‍ ഞാന്‍ കാണാന്‍ വേണ്ടി മുമ്പില്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാണാത്ത പോലു മുഖം തിരിച്ച് നടന്നു. പിള്ളേരോട് ചോദിച്ചു. എന്താടാ ഇത്?

അപ്പോള്‍ അവര്‍ പറഞ്ഞു- അത് ചന്ദ്രേട്ടന്‍ കാണാന്‍ വേണ്ടിയാണ്. അടുത്ത സിനിമയിലെ റോളിന് വേണ്ടി. ഞാനൊന്നും മിണ്ടിയില്ല. എന്റെ മുമ്പില്‍ കൂടി രണ്ട് പ്രാവിശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പരത്തിയാണ് നില്‍ക്കുന്നത്. എന്നിട്ട് എന്റെ അടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പോലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്ത് വേഷമാണെന്ന് ഞാന്‍ ചോദിച്ചു. ഇതാരാ ഇടാന്‍ പറഞ്ഞത്? കണ്ണൊക്കെ നിറച്ച് ലാല്‍ പോയി. ഒന്നും മിണ്ടിയില്ല.

പിന്നീട് ഞാന്‍ ആലോചിച്ചു. ഇത്രയും ഡെഡിക്കേഷന്‍ അത് രതീഷിനില്ല. റോളിനെ കുറിച്ച് പറഞ്ഞ ശേഷം എപ്പോഴാണ് ഷൂട്ട് തുടങ്ങുന്നതെന്ന് വിളിച്ച് പോലും ചോദിച്ചിട്ടില്ല. ലാല്‍ ഒരുപക്ഷേ ഇത് മനോഹരമായി ചെയ്യുമെന്ന് തോന്നി. ഒടുവില്‍ ഞാന്‍ ലാലിനോട് പറഞ്ഞു- റോള്‍ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലില്‍ ചെരിപ്പിടരുത്. പിന്നെ പാന്റും ഷര്‍ട്ടും ഒന്നും ധരിച്ച് നടക്കരുത്. ഞങ്ങള്‍ തരുന്ന തുണികളെ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കരുത്.

നൂറ് ഒര്‍ജിനല്‍ ആദിവാസികളെ കൊണ്ട് വരുന്നുണ്ട്. അവരുടെ ഇടയില്‍ പോയി ഇരിക്കണം. അവര്‍ക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയുമൊക്കെ പഠിക്കണം. അതൊക്കെ അക്ഷരംപ്രതി അനുസരിച്ചു. വയനാട്ടിലെ തണുപ്പില്‍ പത്തിരുപത് ദിവസം ലാല്‍ നന്നായി കഷ്ടപ്പെട്ടു. ഞങ്ങളൊക്കെ സെറ്ററിട്ട് നടന്നപ്പോള്‍ ഒരു തോര്‍ത്ത് മുണ്ടും പുതച്ച് കൊടും തണുപ്പില്‍ അഭിനയിച്ചു.

ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോള്‍. ഡെഡിക്കേഷന്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്കുണ്ടോ എന്നെനിക്കറിയില്ല. അന്ന് ആ പ്രായത്തിലും പക്വതയുള്ള നടനായിട്ടില്ല ലാല്‍. അന്ന് തൊട്ടേ അങ്ങനെ ചിന്തിച്ച് കൊണ്ടായിരിക്കും. ഇന്ന് ലാല്‍ നമ്മള്‍ കാണുന്ന വലിയ സ്ഥാനത്ത് ഇരിക്കുന്നത്.


Click it and Unblock the Notifications