യേശുദാസുമായി താരതമ്യം ചെയ്യുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നില്ല, അസുഖമൊക്കെ മാറുമോ കുട്ടീ എന്ന ചോദ്യം: മകൾ
ഭാവ ഗായകൻ പി ജയചന്ദ്രൻ മരിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്. ഈ വർഷം ജനുവരി 9 നാണ് ജയചന്ദ്രൻ മരിച്ചത്. ലിവർ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 80ാം വയസിലാണ് ജയചന്ദ്രൻ ലോകത്തോട് വിടങ്ങിയത്. ലക്ഷ്മി എന്നാണ് ജയചന്ദ്രന്റെ ഭാര്യയുടെ പേര്. 1973 ലായിരുന്നു വിവാഹം. ലക്ഷ്മി, ദിനാനന്ത് എന്നിവരാണ് മക്കൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ചുള്ള ഓർമകൾ ലക്ഷ്മി പങ്കുവെക്കുന്നുണ്ട്. കരിയറിൽ ദേഷ്യക്കാരനായാണ് അറിയപ്പെട്ടതെങ്കിലും വീട്ടിൽ അച്ഛൻ അങ്ങനെയായിരുന്നില്ലെന്ന് ലക്ഷ്മി പറയുന്നു.
രോഗ ബാധിതനാകുന്നത് വരെ ആരോഗ്യത്തോടെയാണ് ജീവിച്ചത്. ഇടയ്ക്കിടെ ഞാനും അച്ഛനും വഴക്കിടുമായിരുന്നു. രണ്ട് ദിവസം മിണ്ടാതിരിക്കും. മൂന്നാമത്തെ ദിവസം ഞങ്ങളിൽ ആരെങ്കിലും മുൻ കയ്യെടുത്ത് വഴക്ക് തീർക്കും. അച്ഛന് സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്. അതായിരുന്നു ഞങ്ങളുടെ വഴക്കിന്റെ കാരണം. പാട്ടിൽ സംഗീതം പോലെ വരികളും അച്ഛന് പ്രധാനമായിരുന്നു. നല്ല വരികളാണെങ്കിൽ പാടാൻ വലിയ ഉത്സാഹമാണ്. നല്ല തൃപ്തിയോടെ പാടി വന്നാൽ വരികൾ വീട്ടിൽ പാടും. പാട്ടിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ സിനിമ വരുമ്പോൾ കേട്ടാൽ മതിയെന്ന് പറയുമായിരുന്നെന്നും ലക്ഷ്മി ഓർത്തു.

ആകാശവാണിയാണ് അന്നത്തെ പാട്ടുപെട്ടി. ജയചന്ദ്രനെന്ന ശബ്ദത്തെയാണ് അമ്മ ആദ്യമായി സ്നേഹിച്ചത്. പിന്നീട് ആ ശബ്ദത്തിന്റെ ഉടമ ജീവിത പങ്കാളിയായി. കുട്ടീ എന്നാണ് അവർ പരസ്പരം വിളിച്ചിരുന്നത്. അത്താഴത്തിന് കുട്ടിക്ക് എന്താണ് വേണ്ടതെന്ന് അമ്മ ചോദിക്കും. ദോശ മതി കുട്ടീ എന്ന് അച്ഛൻ മറുപടി നൽകും. ഈ അസുഖങ്ങളൊക്കെ മാറുമോ കുട്ടീ എന്ന് അവസാന കാലത്ത് അമ്മയോട് ചോദിച്ചു. മാറും എന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചെന്നും ലക്ഷ്മി പറയുന്നു.
സിനിമ മുഴുവൻ അക്കാലത്ത് ചെന്നെെയിലായത് കൊണ്ട് കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അച്ഛനും അമ്മയും ചെന്നെെയിൽ വീടെടുത്തു. അമ്മയ്ക്ക് അന്ന് പാചകം അത്ര നന്നായൊന്നും അറിയില്ല. അച്ഛനാണെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ കർശന നിഷ്ഠയുള്ള ആൾ. അവസാനം പരാതിയെത്തിയത് ദേവരാജൻ മാസ്റ്ററുടെ മുന്നിൽ. ഇതൊന്നും വലിയ കാര്യമാക്കേണ്ട, വിട്ടേക്ക്, ശരിയായിക്കോളുമെന്ന് മാസ്റ്റർ പറഞ്ഞു. അദ്ദേഹമങ്ങനെ പറഞ്ഞത് കൊണ്ട് താൻ രക്ഷപ്പെട്ടെന്ന് അമ്മ പറയും. പിന്നീട് അമ്മയുടെ പാചകം ഇഷ്ടപ്പെട്ട് എത്ര വെെകിയാലും വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് അച്ഛൻ എത്തിയെന്നും ലക്ഷ്മി പറയുന്നുണ്ട്.

യേശുദാസുമായി താരതമ്യം ചെയ്യുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നെന്നും ലക്ഷ്മി പറയുന്നു. പ്രതിഭ കൊണ്ടും പ്രതിഭ കൊണ്ടും സംഗീതത്തോടുള്ള അർപ്പണം കൊണ്ടും ദാസേട്ടൻ എത്രയോ ഉയരത്തിൽ നിൽക്കുന്ന ആളാണ്, സംഗീത ലോകത്തിന് എത്രയോ സംഭാവനകൾ നൽകിയ ആൾ. എന്തിനാണ് എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതെന്ന് അച്ഛൻ ചോദിക്കുമായിരുന്നു. ഞാൻ ഒരിക്കലും യേശുദാസ് ആകാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ആകാവുന്ന ആളല്ല യേശുദാസ്. അതെനിക്ക് നന്നായി അറിയാമായിരുന്നു. അത് കൊണ്ട് ഞാൻ ജയചന്ദ്രനായി പാടി. ദാസേട്ടൻ യേശുദാസായും പാടിയെന്നാണ് ജയചന്ദ്രൻ പറഞ്ഞിരുന്നതെന്നും മകൾ ചൂണ്ടിക്കാട്ടി.
ഏകാദശി തുടങ്ങുന്ന സന്ധ്യയ്ക്കാണ് അച്ഛൻ മരിക്കുന്നത്. അമ്മ വിളക്ക് വെച്ചു. ഏകാദശി തുടങ്ങാറായല്ലോ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിച്ചു. മുറിയിൽ വന്നപ്പോഴേക്കും അച്ഛൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഏകാദശി കാത്തിരുന്നത് പോലെ. ഞങ്ങളെയൊക്കെ വിളിച്ച് അടുത്തിരുത്തി പാട്ട് അവസാനിപ്പിക്കുന്നത് പോലെ അദ്ദേഹം പോയെന്നും ലക്ഷ്മി ഓർത്തു. വീട്ടിൽ വെച്ച് മരിക്കണമെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











