'ബാത്ത്റൂമിലും ബോധമറ്റ് കിടന്നു, അന്ന് അച്ഛൻ പറഞ്ഞത് കണ്ണീരോടെ അദ്ദേഹം അക്ഷരംപ്രതി അനുസരിച്ചിരുന്നു'
മലയാള സിനിമയിലേക്ക് റൊമാന്റിക് ഹീറോയായി കടന്നുവന്ന താരമാണ് നടന്‍ റഹ്മാന്‍. മലയാളത്തില്‍ നിന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും റഹ്‌മാന്‍ പിന്നീട് പോയി. തുടക്ക കാലത്തെ സിനിമകളിലൂടെ തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്‌മാന്‍ നേടിയെടുത്തത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്. നായകനായി മാത്രമല്ല നിരവധി സിനിമകളിൽ വില്ലനായും സഹനടനായുമെല്ലാം റഹ്മാൻ തിളങ്ങിയിട്ടുണ്ട്. അന്തരിച്ച വിഖ്യാത സംവിധായകൻ പത്മരാജന്റെ കണ്ടുപിടിത്തമാണ് റഹ്മാൻ.
കൂടെവിടെയായിരുന്നു ആദ്യ സിനിമ. ഇപ്പോഴും ഏത് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടാലും റഹ്മാൻ പത്മരാജനെന്ന തന്റെ ഗുരുവിനെ കുറിച്ച് പറയാതിരിക്കാറില്ല. ഇപ്പോഴിതാ പത്മരാജന്റെ മകനായ അനന്തപത്മനാഭൻ റഹ്മാനെ കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. എക്കാലവും തന്റെ അച്ഛന് പ്രിയപ്പെട്ട ഒരാളാണ് റഹ്മാൻ എന്നാണ് കുറിപ്പിൽ അനന്തപത്മനാഭൻ പറയുന്നത്.

'വീട്ടിൽ മടങ്ങിയെത്തി മൂന്നാം പക്കം ചിത്രീകരണ കഥകൾ പറയുകയായിരുന്നു അമ്മയോട് അച്ഛൻ. ഒരു പാറപ്പുറത്ത് കയറിയപ്പോൾ ഞാൻ വീഴാൻ പോയി. പെട്ടെന്ന് അവൻ കയറി പിടിച്ചു... എനിക്കിവൻ താങ്ങിയത് പോലെ തോന്നി. എന്നെ നോക്കി പറയുമ്പോൾ തൊണ്ട നനയുന്നത് കേട്ടു. അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാത്രി ബാത്ത്റൂമിൽ നിന്നും അമ്മയുടെ നിലവിളി കേട്ട് ഓടിപോയി... നോക്കുമ്പോൾ അച്ഛൻ കണ്ണടച്ച് ബോധമറ്റ് കിടക്കുന്നു.'
'ഓടിപ്പോയി എടുത്ത് പൊക്കി. ഒറ്റ നിമിഷത്തിൽ അച്ഛൻ ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്നു. കരച്ചിലിൻ്റെ തുമ്പ് പിടിച്ച് നിന്ന അമ്മയോട് ചിരിച്ചുകൊണ്ട് നിങ്ങളെന്താ പേടിച്ച് പോയോ?. ഒന്നുമില്ല. പെട്ടെന്ന് ഒരു ബ്ലാക്ക് ഔട്ട്. ഹോസ്പിറ്റലിൽ പോണോയെന്ന് ചോദിച്ച എന്നോട് ഒന്നുമില്ലെടാ. നീ പോയി കിടന്നോ. ഐ ആം സ്റ്റിൽ ആൾറൈറ്റ് എന്ന് ചിരിയോടെ.'
'അതിന് മുമ്പും ഒന്ന് രണ്ട് തവണ സെറ്റിൽ വെച്ച് അച്ഛന് ഇത്തരം ബ്ലാക്ക് ഔട്ടുകൾ ഉണ്ടായതായി പിന്നീടറിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ച മുമ്പുണ്ടായ സൈലന്റ് അറ്റാക്ക് അപ്പോൾ എപ്പോഴെങ്കിലുമാകാം. അന്ന് അച്ഛനെ എടുത്ത് പൊക്കിയ ഓർമ്മയിലാവും നിന്നെ പോലെ തോന്നി എന്ന് പറഞ്ഞത്. തൻ്റെ കണ്ടുപിടുത്തങ്ങളെല്ലാം അച്ഛന് പ്രിയപ്പെട്ടവരെങ്കിലും ഹിസ് ബ്ലു ഐയ്ഡ് ബോയ് വാസ് റഹ്മാൻ. ഗാന്ധിമതി ബാലൻ ചേട്ടനോട് അതൊരിക്കൽ വെളിപ്പെടുത്തിയിട്ടുമുണ്ട്.'
'അവനാ ഏറ്റവും ഇന്നസെന്റ്. കൂടെവിടെയിൽ രവിപുത്തൂരാനായി ലാസ്റ്റ് മിനിറ്റ് കാസ്റ്റിങിലൂടെയാണ് ഈ പതിനഞ്ചുകാരൻ സ്ക്രീനിലെത്തിയത്. നേരത്തെ തീരുമാനിച്ച കുട്ടി അവസാന നിമിഷം ഭയന്ന് പനി പിടിച്ച് പിന്മാറിയപ്പോൾ വന്ന വൈൽഡ് കാർഡ് എൻട്രി. അതൊരു കുതിപ്പിൻ്റെ തുടക്കമായിരുന്നു.'

'ആദ്യ ചിത്രം സൂപ്പർ ഹിറ്റിന് പുറമെ പുതിയ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡടക്കം 5 ബഹുമതികളും ഐഎഫ്എഫ്ഐലേക്കുള്ള മത്സര വിഭാഗത്തിൽ എൻട്രിയും. ഡ്രീ ഡെബ്യൂട്ട്. ആദ്യ ചിത്രത്തിൽ ഡബ്ബ് ചെയ്തത് പുള്ളി തന്നെ. പക്ഷെ പിന്നീട് വീണ മീട്ടിയ വിലങ്ങുകൾ എന്ന ചിത്രമൊഴിച്ചാൽ ഏകദേശം മൂന്ന് പതിറ്റാണ്ട് സ്വന്തം ശബ്ദമായിരുന്നില്ല. കാണാമറയത്തിൽ ശബ്ദം നൽകാൻ കൃഷ്ണചന്ദ്രൻ ചേട്ടനെ വിളിക്കുന്നത് അച്ഛൻ തന്നെ. അതാകട്ടെ അദ്ദേഹത്തിൻ്റെ സുദീർഘമായ ശബ്ദദായക സപര്യയുടെ തുടക്കവും.'
'പറന്നു പറന്നു പറന്ന് എന്ന ചിത്രത്തിൽ സിംഗിൾ ഹീറോയായി വന്നപ്പോൾ ഡബ്ബ് ചെയ്യാനുള്ള ഓത്സുക്യം അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ഹെവിലി അഫക്ട് ആക്സന്റ് വിലങ്ങുതടിയായി. അച്ഛൻ പുതിയൊരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ഇക്കുറി പരീക്ഷിച്ചു. ആകാശവാണി സഹപ്രവർത്തകരും റേഡിയൊ കലാകാരന്മാരുമായിരുന്ന ഗംഗാധരൻ നായരുടെയും ടി.പി രാധാമണിയുടെയും മകൻ നന്ദൻ. ഗന്ധർവ്വനും ശബ്ദം കൊടുത്തത് ഈ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.'
'കരിയിലക്കാറ്റുപോലെ വന്നപ്പോൾ വീണ്ടും സ്വയം ഡബ്ബ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. അത്തവണയും പരീക്ഷണം പാളിയത് കൊണ്ട് നന്ദൻ ചേട്ടൻ തന്നെ ശബ്ദം കൊടുത്തു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് രാജമാണിക്യത്തിലൂടെ ശബ്ദം നൽകാൻ അദ്ദേഹത്തിന് സാധിച്ചത്. പിന്നീട് വന്ന ചിത്രങ്ങളിൽ സ്വയം ഡബ്ബ് ചെയ്തു. അച്ഛൻ്റെ മരണത്തിന് 32 വർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും കാണുന്നത്. ഹോട്ട് സ്റ്റാർ സീരിസ് 1000 ബേബീസ് എന്ന സൈക്കോ ത്രില്ലർ തുടങ്ങിയപ്പോൾ തന്നെ സി.ഐ അജയ് കുര്യനാകുന്നത് റഹ്മാനാണെന്ന് സംവിധായകൻ നജീം കോയ പറഞ്ഞിരുന്നു.'
'പപ്പൻ ഒന്ന് വിളിക്കുന്നോ? ഉള്ളിൽ 32 വർഷങ്ങളുടെ സ്നോഫൻസ് എഴുന്ന് നിന്നു. അച്ഛൻ്റെ ഏറ്റവും പ്രിയപ്പെട്ട ചെക്കൻ. സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഗോഡ്ഫാദർ. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ പിതാവ് ആവശ്യപ്പെട്ടതുകൊണ്ട് അച്ഛൻ ഇടപെട്ട് ദീർഘമായി സംസാരിച്ച കാര്യം അറിയാം. ആ സംഭാഷണത്തിനവസാനം അച്ഛൻ പറഞ്ഞത് കണ്ണീരോടെ എങ്കിലും അദ്ദേഹം അക്ഷരംപ്രതി അനുസരിച്ചിരുന്നു.'
'1991 മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രത്തിലെ രണ്ട് നായകന്മാരിൽ ഒരാൾ റഹ്മാനായിരുന്നു. ആ ആൾ പക്ഷെ കഴിഞ്ഞ 32 വർഷം...വിളിക്കുന്നോ പപ്പാ? നജിം പിന്നെയും തിരക്കുന്നു. ഇല്ല. ഞാൻ വിളിക്കില്ല... ഫോൺ വെച്ചു. അഞ്ച് നിമിഷങ്ങൾക്കുള്ളിൽ എനിക്ക് ഫോൺ വന്നു. പപ്പൻ. റഹ്മാൻ... അച്ഛൻ്റെ പ്രിയപ്പെട്ട റഷീൻ! കണ്ണ് നിറഞ്ഞു. പിന്നെ ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. തൻ്റെ വീഴ്ച്ചകളിൽ അദ്ദേഹം ആത്മാർത്ഥമായി പരിതപിച്ചു. എൻ്റെ പി.ആർ വാസ് വെരി ബാഡ് സോറി. ഇന്ന് 1000 ബേബീസ് റഹ്മാൻ ഭായിയുടെ ഡബ്ബിംഗ് നടക്കുന്നു എന്നറിഞ്ഞപ്പോൾ കാണാൻ തോന്നി. കണ്ടിട്ടില്ല ഇതുവരെ.'
'സി.ഐ അജയ് കുര്യനായി അദ്ദേഹം അലിഞ്ഞ് ചേർന്നിരിക്കുന്നു. സമയമെടുത്ത് ഇംഗ്ലീഷ്ഛവി പുരളാതെ ആത്മാർത്ഥമായ ശബ്ദം നൽകൽ. ആദ്യം ഡബ്ബ് ചെയ്ത സ്റ്റുഡിയൊ ഓർമ്മയുണ്ടോ ഭായ് ? ഉണ്ട് മദ്രാസിലെ രാജ് മഹൽ സ്റ്റുഡിയോ. അവിടുത്തെ ആദ്യ മലയാളം വർക്ക് കൂടെവിടെയായിരുന്നു. രവി പുത്തൂരാൻ -സി. ഐ.അജയ് കുര്യൻ... റൈമിങ് അല്ലേ... ടേക്ക് ഇറ്റ് ഫ്രം മീ. ഹി ഈസ് ആൾ സെറ്റ് ഫോർ എ ഗ്രാന്റ് സെക്കന്റ് ഇന്നിങ്സ്...', എന്നാണ് അനന്തപത്മനാഭൻ അച്ഛന്റെ പ്രിയ ശിഷ്യൻ റഹ്മാനെ നേരിട്ട് കണ്ട അനുഭവം പങ്കിട്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications











