ഇത്ര വൃത്തിയുള്ള അടിവസ്ത്രം ധരിച്ചയാളെ കണ്ടിട്ടില്ല; അച്ഛനെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതാണ്! താരപുത്രൻ
മലയാള സിനിമാലോകത്തിന് ഏറ്റവും വലിയ നഷ്ടമാണ് സംവിധായകന്‍ പത്മരാജന്റെ വിയോഗത്തോടെ ഉണ്ടായത്. അത്രയധികം സംഭാവനകള്‍ നല്‍കിയ സംവിധായകനെ പറ്റി വാതോരാതെ സംസാരിക്കുന്ന നിരവധി ആരാധകര്‍ ഇന്നുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകന്‍ കൂടിയായ അനന്ത പത്മനാഭന്‍.
പത്മരാജനെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളായിരുന്നു സിദ്ധാര്‍ഥ് എന്നൊരാള്‍ പങ്കുവെച്ചത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹത്തിന്റെ വൃത്തിയുള്ള ജീവിത ശൈലിയെ കുറിച്ചും താരപുത്രന്‍ പറഞ്ഞിരിക്കുന്നത്.

'സ്‌നേഹം സിദ്ധാര്‍ത്ഥ്. പ്രകൃതിയില്‍ മുഴുവനെ അടുക്കും വൃത്തിയും അച്ഛന്‍ ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരത്തെ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി ആകും മുമ്പ് ഉള്ള ആറ് മാസം നാട്ടില്‍ ഉണ്ടായിരുന്നു. പതിമൂന്ന് വയസ്സിന് ശേഷം അത്രയും കാലം അങ്ങനെ മുതുകുളത്ത് നിന്നിട്ടില്ല. ഒരു ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നത് കൊണ്ട് പതിമൂന്നാം വയസ്സില്‍ പത്താം ക്ലാസ് പാസ്സായിരുന്നു.
ആ കാലത്ത് ഞവരയ്ക്കല്‍ വീട്ടിലെ തെക്കേ വഴിയുടെ ഇരുവശവും നീലാംബുജങ്ങള്‍ വെച്ച് പിടിപ്പിച്ച് അത് വൃത്തിയില്‍ വെട്ടി നിര്‍ത്തി. (പടിഞ്ഞാറെ വഴിയില്‍ മഞ്ഞ അരളികളുടെ നടക്കാവ് ഒരുക്കിയത് ധരന്‍ വല്യച്ഛനും). വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങളുടെ സ്‌കൂള്‍ അവധികള്‍ക്ക് നാട്ടില്‍ പോകുമ്പോഴും നേരം കിട്ടുമ്പോള്‍ തറവാട്ടിലെ കായംകുളം വാള്‍ കൊണ്ട് ആ സംഘാതത്തെ അച്ഛന്‍ ക്രോപ്പടിച്ചു നിര്‍ത്തി.
ആ സെന്‍സ് ഓഫ് നീറ്റ്‌നെസ് എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നു. അച്ഛനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍. ഷേര്‍ളി വാസു എഴുതി 'ഇത്രയും വൃത്തിയുള്ള ശുഭ്രമായ അടിവസ്ത്രം ധരിച്ച ഒരാളെ എന്റെ മോര്‍ച്ചറി ടേബിളില്‍ ഞാന്‍ കണ്ടിട്ടില്ല' എന്ന്. തന്റെ വസ്ത്രങ്ങളില്‍ ഒരു കറ പോലും അച്ഛന്‍ അനുവദിച്ചില്ല. ആ വൃത്തി പ്രവര്‍ത്തിയിലും ഉണ്ടായിരുന്നു.

എല്ലാ തിരക്കഥാരചനയിലും പേപ്പറുകള്‍ക്ക് കീഴില്‍ രണ്ട് കാര്‍ബണ്‍ പേപ്പര്‍ അടുക്കി വെച്ചിട്ടേ അച്ഛന്‍ എഴുത്ത് തുടങ്ങിയിരുന്നിള്ളു. എഴുതി കഴിയുമ്പോള്‍ മൂന്ന് കോപ്പി! അന്ന് ഫോട്ടോസ്റ്റാറ്റ് ഇല്ലല്ലൊ. ഇത്രയും തിരക്കഥകളുടെ കൈപ്പടകോപ്പി അവശേഷിക്കുന്നതിന് കാരണവും ഇത് തന്നെ.
ലാലേട്ടന്റെ താടി വെട്ടിയ അനുഭവം എനിക്കും ഉണ്ടായിട്ടണ്ട്. ആദ്യം ഷേവ് ചെയ്യാന്‍ പറയുന്നത് അച്ഛനാണ്. ഷേവ് സമയത്ത് അടുത്ത് വന്ന് മുഖം പിടിച്ച്, ' അങ്ങനെ അല്ലെടാ, ആദ്യം ഈ താടിരോമം വെട്ടണം' എന്ന് പറഞ്ഞ് കത്രിക കൊണ്ട് വെട്ടി തന്നു. പിന്നെ ഷേവും.
ജീവിതത്തിലെ ആദ്യ ക്ഷൗരം! അതേ രംഗം അപ്പോള്‍ എഴുതിയിരുന്ന 'അപര'നില്‍ അച്ഛന്‍ എഴുതിവെച്ചു. ഇന്റര്‍വ്യുവിന് പോകുന്ന ജയറാമിന്റെ താടി ഷേവ് ചെയ്യാന്‍ പിതാവ് (മധുസാര്‍ ) സഹായിക്കുന്നത്.
അച്ഛന്‍ പോയ ശേഷം ഷേവിംഗ് ബ്ലേഡ് എടുക്കുമ്പോള്‍ ഒക്കെ എനിക്ക് കരച്ചില്‍ തട പൊട്ടി. ഞാനാ പരിപാടി നിര്‍ത്തി. ആ താടി തുടര്‍ന്നു. നന്ദി സിദ്ധാര്‍ഥ് സിദ്ദു, ഇത് ഓര്‍മിക്കാന്‍ പ്രേരണ ആയതിന്...' എന്നും പറഞ്ഞാണ് അനന്ത പത്മനാഭന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











