'മുൻ ഭർത്താവുമായി ഇപ്പോഴും സംസാരിക്കാറുണ്ട്, ശ്രീയുമായുള്ള വിവാഹം ദൈവം തന്ന സെക്കന്റ് ചാൻസ്'; ശ്വേത മേനോൻ!
മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന നടിയാണ് ശ്വേത മേനോൻ. മലയാളത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരം ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന ടി.വി നാരായണന്‍ കുട്ടിയുടേയും ശാരദയുടേയും മകളാണ്. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. വിവിധ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുള്ള ശ്വേത മേനോൻ മലയാള ടെലിവിഷനിലെ നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമാണ്.
വെറുതെ അല്ല ഭാര്യ മുതൽ സൂപ്പര്‍ അമ്മയും മകളും വരെ എത്തി നിൽക്കുകയാണ് ശ്വേത മേനോന്റെ മിനിസ്ക്രീൻ ജീവിതം. പണ്ട് മുതൽ വിവാദങ്ങളും ശ്വേതയ്ക്കൊപ്പം വളരുന്നുണ്ട്. നടിയുടെ പ്രസവം പോലും ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന വിഷയമായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു അടുത്തിടെ താരം. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത് വരുന്ന സൂപ്പര്‍ അമ്മയും മകളിലുമാണ് ശ്വേത ഇപ്പോൾ പങ്കാളിയായിട്ടുള്ളത്. പ്രധാന വിധികര്‍ത്താവായാണ് താരം ഷോയിൽ എത്തിയിരിക്കുന്നത്. അമ്മമാരും മക്കളും അവരവരുടെ അനുഭവങ്ങള്‍ പങ്കിടുമ്പോള്‍ തന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ശ്വേതയും പറയാറുണ്ട്.
ഡിവോഴ്‌സിനെക്കുറിച്ചും സിംഗിള്‍ പാരന്റിങിനെക്കുറിച്ചും ഒരു മത്സരാര്‍ഥി പറഞ്ഞപ്പോഴായിരുന്നു ശ്വേത തന്റെ ഡിവോഴ്‌സിനെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്റെ ആദ്യ ഭർത്താവുമായി താനിപ്പോഴും സംസാരിക്കാറുണ്ടെന്നാണ് ശ്വേത വെളിപ്പെടുത്തിയത്.

മുംബൈയിലാണ് ശ്വേതയുടെ താമസം. മകളും ഭർത്താവും മുംബൈയിലാണ്. തന്റെ വർക്ക് തീർന്ന് കഴിയുമ്പോൾ ശ്വേത കേരളം വിട്ട് മുംബൈയിലേക്ക് മടങ്ങും. ശ്വേത രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നത് അധികം ആർക്കും അറിയാത്ത ഒന്നാണ്. ആദ്യത്തെ ഡിവോഴ്സിനെ കുറിച്ച് ശ്വേതയും സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഇത്രയേറെ വിശദമായി ആദ്യ വിവാഹത്തിൽ സംഭവിച്ചതിനെ കുറിച്ച് ശ്വേത വെളിപ്പെടുത്തുന്നത്.
ഷൂട്ടിങിനും മറ്റുമായി ദിവസങ്ങളോളം വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമ്പോൾ മകൾ പരിഭവിക്കുന്നതിനെ കുറിച്ച് സംസാരിച്ചാണ് ശ്വേത തുടങ്ങുന്നത്. 'ഞാനും വര്‍ക്കിങ് അമ്മയാണ്. ഔട്ട് ഓഫ് സ്റ്റേഷനാണ്. ഞാന്‍ അടുത്ത് വേണമെന്ന നിര്‍ബന്ധമാണ് മോള്‍ക്ക്. അമ്മ എപ്പോഴും നിന്റെ കൂടെയുണ്ടെന്ന് ഞാന്‍ അവളോട് പറയാറുണ്ട്. എന്റെ അച്ഛന്‍ പോയ സമയത്ത് മുത്തച്ഛന്‍ എങ്ങോട്ടും പോയിട്ടില്ല അമ്മേ... അദ്ദേഹം എന്റെ ഹൃദയത്തിലുണ്ടെന്നായിരുന്നു മോള്‍ എന്നോട് പറഞ്ഞത്.'
'ആറ് വയസേയുണ്ടായിരുന്നുള്ളു അവള്‍ക്ക്. എങ്ങനെയാണ് ഇത്രയധികം പക്വത വന്നതെന്ന് എനിക്കറിയില്ല. ഞാനൊന്നും ആ പ്രായത്തില്‍ ഇത്രയധികം പക്വതയുള്ള കുട്ടിയായിരുന്നില്ല' മകളെ കുറിച്ചും മകളും താനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴത്തെ കുറിച്ചും സംസാരിച്ച് ശ്വേത പറഞ്ഞു.
ആദ്യ ഭർത്താവുമായി താൻ ഇപ്പോഴും സംസാരിക്കാറുണ്ടെന്നും വെറുപ്പ് സൂക്ഷിക്കേണ്ടതില്ലെന്നുമാണ് ശ്വേത പിന്നീട് പറഞ്ഞത്. 'ഞാനൊരു ഡിവോഴ്‌സിയാണ്. ഞാനെപ്പോഴും അഭിമാനത്തോടെ പറയുന്ന കാര്യമാണത്. ഡിവോഴ്‌സിയെന്ന് ഞാന്‍ പറയുമ്പോള്‍ ആളുകൾ എപ്പോഴും ശ്രീയുടെ കൂടെയാണ് കണക്ട് ചെയ്യുന്നത്.'

'ശ്രീയുടെ കൂടെയല്ല ഡിവോഴ്‌സ്. അതെന്റെ സെക്കന്റ് മാരേജാണ്. സെക്കന്‍ഡ് ചാന്‍സ് എനിക്ക് ദൈവം തന്നതില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഞാന്‍ ഇപ്പോഴും എന്റെ എക്‌സിനോട് സംസാരിക്കാറുണ്ട്. ഭയങ്കര പോസിറ്റീവായിട്ടാണ് ഞങ്ങള്‍ അതിനെ എടുക്കുന്നത്. രണ്ടുപേര്‍ക്കും ഒന്നിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ ഡിവോഴ്‌സാണ് മികച്ചത്. എന്തിനാണ് നമ്മള്‍ ഒരാളെ ഇങ്ങനെ വെറുക്കേണ്ടല്ലോ.'
'കുറച്ച് സമയം അതിന്റെ വേദന കാണുമെന്നേയുള്ളൂ. ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നൊരാളാണ് ഞാന്‍. എന്റെ ലൈഫിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും ഞാന്‍ മകളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എന്റെ എക്‌സ് വിളിക്കുമ്പോള്‍ ചില സമയത്ത് അവളാണ് ഫോണ്‍ എടുക്കുക. അമ്മായെന്ന് പറഞ്ഞ് അവളൊരു പ്രത്യേക ശബ്ദം ഉണ്ടാക്കും. ഞാന്‍ ഓക്കെയെന്ന് പറഞ്ഞ് ഫോണ്‍ മേടിക്കും.'
'ഒരാളുടേയും അടിമയായി നമ്മള്‍ ജീവിക്കരുത്. ജീവിതം മനോഹരമാണ്. നിങ്ങള്‍ക്ക് സന്തോഷമാണോ എന്നതാണ് ചോദ്യം. നിങ്ങളുടേതായ സന്തോഷം നിങ്ങള്‍ തെരഞ്ഞെടുക്കുകയെന്നുമായിരുന്നു' ശ്വേത മേനോന്‍ പറഞ്ഞത്. ബോബിയുമായി വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ശ്വേത മേനോൻ വിവാഹിതയായത്.
പ്രണയിച്ചിരുന്ന കാലത്തൊന്നും അദ്ദേഹത്തിന്റെ ദുസ്വഭാവങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ശ്വേത മേനോന്‍ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. പള്ളിമണിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ശ്വേത മേനോന്റെ സിനിമ. ചിത്രത്തിൽ നിത്യ ദാസും ഒരു പ്രധാന വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications