പ്രേം നസീറിനെ ആ നടൻമാർ അപമാനിച്ചു; അദ്ദേഹത്തിനുണ്ടായ നിരാശ; വിവാദത്തിനിടെ തുറന്ന് പറഞ്ഞ് പല്ലിശ്ശേരി
പ്രേം നസീറിനെക്കുറിച്ച് നടൻ ടിനി ടോം നടത്തിയ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് സിനിമാ ലോകത്ത് നിന്നും വന്നത്. വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണിപ്പോൾ മാധ്യമ പ്രവർത്തകൻ പല്ലിശ്ശേരി. പ്രേം നസീറിനെ ചില നടൻമാർ അപമാനിച്ചിട്ടുണ്ടെന്ന് പെല്ലിശ്ശേരി പറയുന്നു. ഫിൽമി പ്ലസ് എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. പ്രേം നസീർ മരിച്ച് കുറച്ച് കഴിഞ്ഞ് ഞങ്ങൾ തിരുവനന്തപുരത്ത് പ്രേം നസീറിന്റെ പേരിൽ ഫിലിം അക്കാദമി ഉണ്ടാക്കി.
ആ സമയത്ത് പ്രേം നസീറുമായി ഏറ്റവും അടുപ്പമുള്ള നടൻമാരെയും നടിമാരെയും കണ്ട് കൊണ്ട് ഒരു ആർട്ടിക്കിൾ ചോദിച്ചിരുന്നു. മൂന്ന് പേരാണ് ഞങ്ങൾക്ക് ആ ആർട്ടിക്കിൾ തരാതിരുന്നത്. മൂന്ന് പേരും പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. അതിലൊരാൾ ചിറയിൻ കീഴിലുള്ള നടനാണ്. മറ്റൊരു നടൻ പ്രേം നസീറിന്റെ പടത്തിൽ ചെയ്യാത്ത റോളുകളില്ല. വടക്കൻ വീരഗാഥയിലുൾപ്പെടെ ആ നടനുണ്ട്. വർക്കലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഞങ്ങൾ കാറെടുത്ത് പോയി ഈ നടനെ കണ്ടപ്പോൾ പ്രേം നസീറിനെ കൊച്ചാക്കുകയല്ല, ചീത്ത വിളിക്കുകയാണ് ചെയ്തത്. ഞാൻ ഞെട്ടിപ്പോയി. നന്ദികേട് കാണിക്കേണ്ട, നന്ദികേട് കാണിക്ക്. ഓർമ്മക്കുറിപ്പ് തരേണ്ട.

മറ്റേതും ഇതേ പോലെ വലിയൊരു നടനാണ്. കുട്ടനാട്ടുകാരനായ തിരുവനന്തപുരത്ത് താമസിക്കുന്ന നടൻ. പുച്ഛമായിരുന്നു എന്ന് ആലോചിക്കണം. ടിനി ടോം പറഞ്ഞത് പോലെയല്ല. ഞാൻ പറഞ്ഞ് കേട്ടതാണെന്ന് ടിനി ടോം വ്യക്തമായി പറയുന്നുണ്ട്. ടിനി ടോം പറഞ്ഞതിൽ ക്ഷമ ചോദിച്ചെങ്കിലും ഈ നടൻമാരൊന്നും തെറ്റ് സമ്മതിച്ചില്ലെന്നും പല്ലിശ്ശേരി വിമർശിക്കുന്നുണ്ട്. പ്രേം നസീറിന്റെ വലിയ മോഹമായിരുന്നു സിനിമ സംവിധാനം ചെയ്യുകയെന്നത്. അതിന്റെ ഒരുക്കങ്ങൾ ഏകദേശം നടന്നതാണ്. രാഷ്ട്രീയത്തിൽ വലിയ ഉയർച്ചയുണ്ടാകണം എന്നതായിരുന്നു മറ്റൊരു ആഗ്രഹമെന്നും പല്ലിശ്ശേരി പറയുന്നു. പ്രേം നസീർ നല്ലൊരു വകുപ്പിന്റെ മന്ത്രിയാകാനുള്ള സാധ്യത ആരോ ഇടപെട്ട് ഇല്ലാതാക്കിയതാണെന്നും പല്ലിശ്ശേരി പറയുന്നു.
ടിനി ടോം പറഞ്ഞത്
അവസരങ്ങൾ കുറഞ്ഞപ്പോൾ നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നായിരുന്നു ടിനി ടോം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറുടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് താൻ കേട്ടിട്ടുണ്ടെന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന. പിന്നാലെ ഈ വാദം എതിർത്ത് നിരവധി പേർ രംഗത്ത് വന്നു. ടിനി ടോമിനെതിരെ രൂക്ഷ വിമർശനം നടൻ മണിയൻ പിള്ള രാജു, സംവിധായകൻ എംഎ നിഷാദ്, ആലപ്പി അഷ്റഫ് എന്നിവർ ഉന്നയിച്ചു.

ടിനി ടോമിന് വട്ടാണെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ വിമർശനം. നീചമായ, വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചാണ് ആ വലിയ മനുഷ്യനെ അപമാനിച്ചത്. പ്രേം നസീറിനെ സ്നേഹിക്കുന്ന കലാ സ്നേഹികൾക്കും അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന കലാസാംസ്കാരിക സംഘടനകൾക്കുമേറ്റ അപമാനമാണിതെന്ന് ആലപ്പി അഷ്റഫ് വിമർശിച്ചു. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം എന്നായിരുന്നു എംഎ നിഷാദിന്റെ വിമർശനം. ടിനി ടോം പറഞ്ഞത് പോലെയായിരുന്നില്ല പ്രേം നസീറിന്റെ അവസാന നാളുകളെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. വിമർശനങ്ങൾ കടുത്തതോടെയാണ് ടിനി ടോം പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞത്.


Click it and Unblock the Notifications











