റിസയെക്കുറിച്ച് ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ, ഷോക്കായി പോയെന്ന് പാർവതി
റിസബാവയുടെ വിയോഗം സഹപ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 ാം തീയതിയായിരുന്നു റിസബാവ യാത്രയായത്. വൃക്ക രോഗത്തെ തുടർന്നായുരുന്നു അന്ത്യം. കൂടാതെ കൊവിഡും പിടിപെട്ടിരുന്നു. അതിനാൽ തന്നെ പൊതുദർശനത്തിന് വെച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ശവസംസ്കാരം നടന്നത്. നടന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത റിസബാവയ്ക്കൊപ്പമുള്ള ഓർമ പങ്കുവെച്ച് നടി പാർവതി. റിസബാവയുടെ ആദ്യത്തെ നായികയായിരുന്നു പാർവതി. വനിത ഓൺലൈനോടാണ് നടി മനസ് തുറന്നത്.

താൻ ഷോക്ക് ആയിപ്പോയി എന്നാണ് പാർവതി പറയുന്നത്. പാർവതിയുടെ വാക്കുകൾ ഇങ്ങനെ... ''റിസ മരിച്ചെന്ന് ജയറാമാണ് വിളിച്ചു പറഞ്ഞത്. ഞാൻ ഷോക്ക്ഡ് ആയിപ്പോയി. അദ്ദേഹം അസുഖ ബാധിതനായിരുന്നെന്നോ ചികിത്സയിലാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. ഇത്ര പെട്ടെന്ന് വിട്ടു പോകുമെന്ന് കരുതിയില്ല''. സഹപ്രവർത്തകനായിരുന്ന നല്ല സുഹൃത്ത് ആയിരുന്നുവെന്നും പാർവതി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''വളരെ പാവം മനുഷ്യനായിരുന്നു. രിസയുടെ ആദ്യ ചിത്രം 'ഡോക്ടർ പശുപതി'യിലും പിന്നീട് 'ആമിന ടെയ്‌ലേഴ്സ്'ലും ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. വളരെ ഫ്രണ്ട്‌ലിയായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടു നിൽക്കും. നെഗറ്റിവിറ്റികളൊന്നുമില്ലാത്ത, വളരെ നല്ലൊരു മനുഷ്യൻ. നല്ല സഹപ്രവർത്തകൻ. കൂടെ വർക്ക് ചെയ്യാന്‍ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച് ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ''. - പാർവതി പറയുന്നു
''ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇത്രയും ശാന്തനായ ഒരു പാവം മനുഷ്യൻ എങ്ങനെയാണ് വില്ലൻ വേഷങ്ങള്‍ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. ജയറാമിനൊപ്പവും കുറേയേറെ സിനിമകളിൽ രിസ അഭിനയിച്ചിട്ടുണ്ട്. രിസ ആരെയും വിഷമിപ്പിക്കും പോലെ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും സ്നേഹത്തോടെയാണ് ഇടപഴകുക. അവസാനം ഞങ്ങൾ കണ്ടത് മഴവിൽ മനോരമയുടെ ഒരു പരിപാടിയിലാണ്. കഴിവിനൊത്ത അവസരങ്ങൾ രിസയ്ക്ക് പലപ്പോഴും കിട്ടിയിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടർ റോളുകളൊക്കെ ചെയ്തെങ്കിലും അതിനപ്പുറം മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു റിസ''. - എന്നും പാർവതി പറയുന്നു.
റിസബാവയുടെ ആദ്യ സിനിമയായ 'ഡോക്ടർ പശുപതി'യിലെ നായികയായിരുന്നു പാർവതി. പിന്നീട് 'ആമിന ടെയ്‌ലേഴ്സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും പാർവതിയുടെ നായക വേഷത്തിൽ റിസബാവ എത്തിയെങ്കിലും തിളങ്ങാൻ നടന് കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷം നടന്റെ കരിയർ മാറ്റി മറിച്ചിരുന്ന. ഇന്നും ഈ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
റിസബാവയെ കുറിച്ച് വാചാലനായി ഷാജി കൈലാസ് എത്തിയിരുന്നു. നടന്റെ സിനിമയോടുള്ള ആത്മസമർപ്പണത്തെ കുറിച്ചായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. '' ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷന്‍ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി...ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ ആ ഷോട്ട് മാറ്റി, മുക്കാല്‍ ഭാഗം മാത്രം കാണിക്കുന്ന രീതിയില്‍ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു'. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലന്‍ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാ സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് പറഞ്ഞു.


Click it and Unblock the Notifications











