നിവിൻ ചേട്ടൻ മെസേജ് അയച്ചിരുന്നു; വിനീതേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്; വ്യാജ ആരോപണമെന്ന് ഉറപ്പ്; പാർവതി
കഴിഞ്ഞ ദിവസമാണ് നടൻ നിവിൻ പോളിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് വന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പൊലീസ് സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. പിന്നാലെ ആരോപണം നിഷേധിച്ച് നിവിൻ രംഗത്തെത്തി. ഈ യുവതിയെ തനിക്കറിയുക പോലുമില്ലെന്നാണ് നിവിൻ പറഞ്ഞത്. നിവിൻ പോളിയെ പിന്തുണച്ച് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 14, 15 തിയതികളിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ ഈ തിയ്യതികളിൽ നിവിൻ കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ആയിരുന്നെന്ന് വിനീതും പാർവതിയും വ്യക്തമാക്കി. അന്നേ ദിവസം നിവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് പാർവതി സോഷ്യൽ മീഡിയയിൽ സംസാരിച്ചത്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് പ്രതികരിക്കുകയാണ് പാർവതി കൃഷ്ണ.

താൻ വീഡിയോ ചെയ്ത ശേഷം നിവിൻ ചേട്ടൻ മെസേജ് അയച്ചിരുന്നു. ഈ ആരോപണം വ്യാജമാണെന്ന് ഉറപ്പാണെന്ന് പാർവതി കൃഷ്ണ പറയുന്നു. ഡേറ്റ് ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല. വിനീതേട്ടൻ വിളിച്ച് ഇന്ന ഡേറ്റിനാണെന്ന് പറഞ്ഞപ്പോഴാണ് ഞാൻ നോട്ട് ചെയ്തതതും വീഡിയോ ചെയ്തതും. എന്തുകൊണ്ട് വിനീതേട്ടൻ വീഡിയോ ചെയ്യുന്നത് വരെ കാത്തിരുന്നു എന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു.
പക്ഷെ ഡേറ്റുകളൊന്നും ആരും ഓർത്ത് വെക്കില്ലല്ലോ. വിനീതേട്ടൻ പറഞ്ഞപ്പോഴാണ് താൻ ഡേറ്റ് ശ്രദ്ധിച്ചതെന്നും പാർവതി കൃഷ്ണ വ്യക്തമാക്കി. നിലവിൽ പ്രമുഖർക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പാർവതി തയ്യാറായില്ല. കേസ് തെളിയട്ടെ, താനിതേക്കുറിച്ച് അഭിപ്രായം പറയാൻ ആളല്ലെന്ന് കരുതുന്നെന്നാണ് നടി നൽകിയ മറുപടി.

കോതമംഗലം സ്വദേശിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്ന് നിവിൻ പോളി പറഞ്ഞു. അതേസമയം താൻ കൊടുത്ത മാെഴിയിൽ പറഞ്ഞ തിയതി ഉറക്കപ്പിച്ചിൽ പറഞ്ഞതാണെന്നാണ് യുവതിയുടെ വാദം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടെയാണ് നിവിൻ പോളിക്കെതിരെയും ആരോപണം വന്നത്. ആരോപണം വന്ന അന്ന് തന്നെ പത്രസമ്മേളനം നടത്തി വിശദീകരണം നൽകാൻ നടൻ തയ്യാറായി. നേരത്തെ സിദ്ദിഖ്, മുകേഷ്, ബാബുരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കെതിരെ ലൈംഗികാതിക്രമ പരാതി വന്നിരുന്നു. പരാതിയിൽ അന്വേഷണം നടക്കുകയാണ്.


Click it and Unblock the Notifications