ആ തെറ്റ് ഞാൻ തിരുത്തി, തിരിച്ചറിവിന് സമയമെടുത്തു; വിശ്വാസം ജനിച്ചപ്പോൾ കണ്ടും കേട്ടും വളരുന്നതാണ്: ഷോൺ ജോർജ്
നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പാർവതി അഭിപ്രായ പ്രകടനം നടത്താറുണ്ട്. രാഷ്ട്രീയ നേതാവായ ഷോൺ ജോർജ് ആണ് പാർവതിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. രണ്ട് മതസ്ഥരാണ് അന്ന് പാർവതിയും ഷോണും. വിവാഹത്തിന് മുമ്പ് പാർവതി ക്രിസ്ത്യൻ മതത്തിലേക്ക് മാറി. ഇന്നും ഈ വിഷയം ഷോൺ ജോർജിനും പിതാവ് പിസി ജോർജിനുമെതിരെ പലരും രാഷ്ട്രീയ ആയുധമാക്കാറുണ്ട്.
ഇതേക്കുറിച്ച് ഷോൺ ജോർജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മതം മാറേണ്ട സാഹചര്യം വന്നെങ്കിലും പിന്നീട് ആ തെറ്റ് തിരുത്തിയെന്ന് ഷോൺ പറയുന്നു. കൗമുദിയോടാണ് പ്രതികരണം. പാർവതി എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ രാവിലെ അവളെ അമ്പലത്തിൽ ഞാൻ കൊണ്ട് വിടാറുണ്ട്. കാരണം നമ്മുടെ വിശ്വാസമെന്നത് ജനിച്ചപ്പോൾ മുതൽ കണ്ടും കേട്ടും വളരുന്നതാണ്. പാറു സ്നേഹിച്ചത് എന്നെയല്ലേ. എനിക്ക് ആ തിരിച്ചറിവ് വരാൻ കുറച്ച് താമസിച്ചു.

പക്ഷെ തിരിച്ചറിവ് വന്നപ്പോൾ അവൾക്ക് എല്ലാ സ്വാതന്ത്ര്യവും ഞാൻ കൊടുത്തു. ഗുരുവായൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും പോകാറുണ്ട്. ഗുരുവായൂരിൽ പോയി ഇനിയൊരു വിവാദം വേണ്ടെന്ന് കരുതിയിട്ടാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. പാർവതിയുടെ പിതാവ് ജഗതി ശ്രീകുമാറാണ് മതം മാറണമെന്ന് ആദ്യം പറഞ്ഞതെന്നും ഷോൺ ജോർജ് ഓർത്തു.
എന്റെയും പിസി ജോർജിന്റെയും കാലം കഴിയും, എന്റെ മകൾ മരിക്കുമ്പോൾ അവളുടെ ഭർത്താവിനും കുട്ടികൾക്കും ഒപ്പമല്ലാതെ അവൾ മറ്റൊരിടത്ത് അടക്കപ്പെടുമോ എന്നൊരു ചോദ്യം ചോദിച്ചു. അങ്ങനെ മതം മാറണമെന്ന തീരുമാനം എടുത്തു. ഇന്ന് അവളുടെ വിശ്വാസങ്ങളുടെ ഭാഗമായി തന്റെ വിശ്വാസവും മാറിയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

പ്രണയ കാലത്തെക്കുറിച്ചും ഷോൺ ജോർജ് സംസാരിച്ചു. അക്കാദമിയിൽ എന്റെ രണ്ട് വർഷം ജൂനിയറായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. എതിർപ്പുകൾ ഉണ്ടാകുമെന്ന് തോന്നിയപ്പോൾ നാട്ടുകാരെ അറിയിക്കുന്നതാണ് ഏറ്റവും എളുപ്പമെന്ന് തോന്നി. തിരുവനന്തപുരം സിറ്റിയിൽ എന്റെ കാറിൽ ഓരോ കൂൾ ബാറിൽ ഒരുമിച്ച് പോകും. അതോടെ നാട് മുഴുവൻ ഫ്ലാഷായി. വീട്ടിലങ്ങനെ എതിർപ്പില്ലായിരുന്നു. ചുറ്റുമുള്ള സമൂഹം നമ്മളെ വല്ലാതെ വരിഞ്ഞ് മുറുക്കുന്നതായി തോന്നിയിരുന്നെന്നും ഷോൺ ജോർജ് ഓർത്തു.
വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ പാർവതി ഷോണും സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ചെന്ന സമയത്ത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പപ്പയുടെ കൂടെ ഔട്ടിംഗിനൊക്കെ പോയിരുന്ന ആളാണ് ഞാൻ. അമ്മയെയും പപ്പയെയും കണ്ട് വളർന്നത് കൊണ്ട് വിവാഹം ചെയ്ത ശേഷം കറങ്ങി നടക്കണം എന്നായിരുന്നു സാധാരണ എല്ലാ സ്ത്രീകളെയും പോലെ എന്റെ ആഗ്രഹവും. എന്നാൽ അതുണ്ടായില്ല. അവിടെ എല്ലാവരും തിരക്കിലായിരുന്നു. ആദ്യമാെക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ശീലമായി. മക്കൾ വളർന്നപ്പോൾ അവരുടെ കൂടെ ചെലവഴിക്കാൻ രണ്ട് പേരും സമയം കണ്ടെത്താറുണ്ടെന്നും പാർവതി ഷോൺ പറഞ്ഞു.


Click it and Unblock the Notifications