പപ്പയെ കൊണ്ട് പോകാന്‍ നാല് ദിക്കിലും വണ്ടി കിടക്കും; അന്നത്തെ കാലത്ത് നടന്ന സംഭവങ്ങളെ കുറിച്ച് ജഗതിയുടെ മകള്‍
ഒരൊറ്റ സിനിമയിൽ മാത്രമായി അഭിനയിക്കുന്നതൊന്നും പപ്പയ്ക്ക് പറ്റില്ലെന്നാണ് ജഗതിയുടെ മകൾ പറഞ്ഞത്...
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവ് എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നതാണ്. സിബിഐ 5 എന്ന സിനിമയിലൂടെ ചെറിയൊരു റോളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇനിയും സിനിമയിലേക്ക് അഭിനയിക്കാനെത്തുന്ന നടനെ കാത്തിരിക്കുകയാണ് ഏവരും. അതേ സമയം ഒരു സിനിമയില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് ഓടി കൊണ്ടിരുന്ന പിതാവിനെ കുറിച്ച് ജഗതിയുടെ മകള്‍ പാര്‍വതി പറയുകയാണ്.
പത്ത് വര്‍ഷത്തിന് മുകളിലായി ചികിത്സയില്‍ കഴിയുകയാണ് ജഗതി ശ്രീകുമാര്‍. മരിക്കുന്നത് വരെ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പല വേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയാത്ത സാഹചര്യമാണ് താരത്തിനുള്ളത്.
അക്കാലത്ത് വണ്ടികളുമായി വന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പപ്പയെ കൂട്ടികൊണ്ട് പോകാന്‍ കാത്ത് കിടക്കുമായിരുന്നു. നാല് ദിവസം വരെ ലൊക്കേഷനില്‍ കാത്ത് നിന്നിട്ട് കൂട്ടികൊണ്ട് പോകേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ പാര്‍വതി പറഞ്ഞത്.

പപ്പ ഒരു ഷൂട്ട് കഴിഞ്ഞ് ഇറങ്ങിയാല്‍ റെയില്‍വേ സ്റ്റേഷന്റെ നാല് മൂലയിലും നാല് വണ്ടികളെങ്കിലും നോക്കിയിരിക്കും. നാല് സിനിമകളിലേക്കും വിളിച്ച് കൊണ്ട് പോവാന്‍ നില്‍ക്കുന്നവരായിരിക്കും അവര്‍. അമ്പിളിച്ചേട്ടന്‍ ഇറങ്ങി വന്ന് ഏത് വണ്ടിയില്‍ കയറുന്നോ അവരുടെ സിനിമയിലാണ് അന്ന് അഭിനയിക്കുക. അങ്ങനെ പോലും സിനിമയില്‍ നിന്ന് അഭിനയിച്ച ആളാണെന്ന് ആളുകള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.

അന്നത്തെ കാലത്ത് മൊബൈല്‍ ഫോണൊന്നുമില്ല. എങ്കിലും പപ്പയ്ക്ക് ഒരു ഡയറിയുണ്ട്. അതില്‍ ഈ ദിവസം ഈ സിനിമയില്‍ അഭിനയിക്കും എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടാവും. ഇന്ന് കോള്‍ഷീറ്റൊക്കെ ഇന്ന് ഏതെങ്കിലും താരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല.
എന്തായാലും ആ സംവിധായകന്റെ കൂടെ ഇത്ര ദിവസം അഭിനയിക്കണമെന്നടക്കം എല്ലാം പപ്പ ഡയറിയില്‍ എഴുതി വെച്ചിരിക്കുകയാണ്. ആ സമയത്ത് എന്തെങ്കിലും കാരണം കൊണ്ട് ഏറ്റെടുത്ത സിനിമ മുടങ്ങുകയോ മറ്റോ ചെയ്താല്‍ വേറെ ഏതെങ്കിലും സിനിമക്കാര്‍ക്ക് അവസരം കൊടുക്കും.

രണ്ട് സിനിമകളും ഒരേ സമയത്ത് വന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആദ്യം കാണുന്ന വണ്ടി ആരുടെയാണോ അവരുടെ കൂടെ പോയി അഭിനയിക്കും. അങ്ങനെയാണ് മിക്കവാറും അഭിനയിച്ചിരുന്നത്. ചിലപ്പോള്‍ സിനിമയുടെ സെറ്റിലും വണ്ട് വന്ന് കിടക്കും. ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് കൊണ്ട് പോകാനാണ് അവര്‍ മൂന്നാല് ദിവസം കാത്ത് കിടക്കുന്നത്. അങ്ങനെയായിരുന്നു പപ്പയുടെ ജീവിതമെന്ന് പാര്‍വതി വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ താരങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മുന്നൊരുക്കം നടത്തും. ശരീരത്തിനും ഹെയര്‍ സ്‌റ്റൈലിനും അല്ലാതെയുമായി ഓരോന്ന് നോക്കാന്‍ ഓരോ ആളുകളായിരിക്കും. എന്നാല്‍ ഇതൊന്നുമില്ലാതെ ഏത് കഥാപാത്രത്തിനും ഫിസിക്കല്‍ അപ്പീയറന്‍സ് കൊണ്ട് വരാനും ലുക്ക് മാറ്റാനുമൊക്കെ പപ്പയ്ക്ക് സാധിച്ചു. ഓരോ കഥാപാത്രവും അതിന് അനുസരിച്ചുള്ള അഭിനയത്തിലൂടെ തന്നെ കൈകാര്യം ചെയ്യുന്നതാണ് പുള്ളിയുടെ രീതി.

ഇപ്പോഴത്തെ താരങ്ങള്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യും. ആ ഒരു വര്‍ഷം മുഴുവന്‍ അതിന്റെ പിന്നാലെയായിരിക്കും. എന്നാല്‍ പപ്പയെ കൊണ്ടൊന്നും അങ്ങനെ സാധിക്കുമായിരുന്നില്ല. വ്യത്യസ്ത കഥാപാത്രങ്ങള്‍, അത് ആറ്റിറ്റിയൂഡും സ്റ്റൈലുമൊക്കെ വേറിട്ടതായിരിക്കുമെന്നും പാര്‍വതി പറയുന്നു.


Click it and Unblock the Notifications











