ഞങ്ങളുടെ ജോലി പോകില്ലേ ചേച്ചീയെന്ന് ആ മേക്കപ്പ് ബോയ്; ഞാൻ കൊടുത്ത മറുപടി; പാർവതി തിരുവോത്ത്
മലയാള സിനിമാ രംഗത്ത് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. അഭിപ്രായ പ്രകടനങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലയാളത്തോടൊപ്പം മറ്റ് ഭാഷകളിലും പാർവതി ഇന്ന് സജീവമാണ്. മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങളും സിനിമാ രംഗത്തെ മറ്റ് മേഖലകളിലെ തുല്യതയെക്കുറിച്ചും സംസാരിക്കുകയാണ് പാർവതിയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി അഭിപ്രായങ്ങൾ പങ്കുവെച്ചത്.
എല്ലാ ഭാഷകളിലെ സെറ്റിലും താനൊരുപോലെയാണ് പെരുമാറാറെന്ന് പാർവതി പറയുന്നു. നമ്മുടെ വീട് നമ്മൾ തന്നെ വൃത്തിയാക്കുക എന്നതാണ്. എനിക്ക് വേറൊരു ഇൻഡസ്ട്രിയിൽ ചെന്ന് നിങ്ങളെങ്ങനെ ചെയ്യണം എന്ന് പറയുന്നതിനേക്കാളും ഞാൻ എന്റെ വീട് ആദ്യം വൃത്തിയാക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നു. പല ഭാഷകളിലും അഭിനയിച്ചപ്പോൾ നിരീക്ഷിച്ച കാര്യം കൾച്ചർ മാറുമ്പോൾ ടെംപർമെന്റ് വ്യത്യസ്തമാണ്.

ചില സ്ഥലങ്ങളിൽ അവർ ഭയത്തോടും അതോറിറ്റിയോടുമാണ് റെസ്പോണ്ട് ചെയ്യുന്നത്. ചില സ്ഥലത്ത് ബഹുമാനത്തോടും സ്നേഹത്തോടും. മലയാളത്തിൽ ക്രൂ മെമ്പേഴ്സിന്റെ കൂടെ വർക്ക് ചെയ്യുന്നത് പോലെയല്ല തമിഴിലും തെലുങ്കിലും ചെയ്യുമ്പോൾ. ചില സമയത്ത് അതേക്കുറിച്ച് ആലോചിക്കാറുണ്ട്. തുല്യ സ്പേസ് ആണെന്ന് ആഗ്രഹിച്ച് വർക്ക് ചെയ്യണമെന്നാണ്. പക്ഷെ അവർക്കത് വേണ്ട.
കാരണം അവർക്ക് കംഫർട്ടബിളും പരിചിതവുമായത് ഹൈറാർക്കിയാണ്. ചിലപ്പോൾ എനിക്ക് എല്ലാം ഫിക്സ് ചെയ്യാൻ പറ്റില്ലായിരിക്കും. പക്ഷെ ഞാൻ മലയാളത്തിലേ പോലെ തന്നെയാണ് തെലുങ്കിലുമെങ്കിൽ അവർക്കതുമൊര് അനുഭവമാകട്ടെ. ഞാൻ ഓരോ ഇൻഡസ്ട്രിയിൽ ചെല്ലുമ്പോഴും ഞാൻ മാറ്റിക്കൊണ്ടിരുന്നാൽ എനിക്ക് കിട്ടേണ്ട ബഹുമാനം എല്ലാ സ്ഥലത്തും കിട്ടുമായിരിക്കും. പക്ഷെ അവിടെ എല്ലാവർക്കും വളർച്ചയില്ല.

ചില സ്ഥലത്ത് ചെല്ലുമ്പോൾ ഒരു അകമ്പടി ഉണ്ടെങ്കിലേ ബഹുമാനം കിട്ടൂ. ഞാൻ തന്നെ എന്റെ ബാഗും കാര്യങ്ങളും എടുത്ത് പോകുമ്പോൾ എന്ത് എളിമയാണെന്ന് ചിലർ പറയും. ചില സ്ഥലത്ത് ചെയ്യുമ്പോൾ എന്തായിത്, കൂടെ ആരുമില്ലേ, ഈ കാറാണോ ഓടിക്കുന്നത് എന്നാകും. ഓരോ സ്ഥലത്തും ഒരോ തരത്തിൽ പെരുമാറാൻ തനിക്ക് പറ്റില്ലെന്നും പാർവതി വ്യക്തമാക്കി.
മേക്കപ്പ് രംഗത്ത് സ്ത്രീകൾ നേരിട്ട അവഗണനയെക്കുറിച്ചും പാർവതി സംസാരിച്ചു. എത്ര ഫീമെയ്ൽ മേക്കപ് ആർട്ടിസ്റ്റുകളുടെ നിങ്ങൾ ക്രെഡിറ്റിൽ കാണാറുണ്ട്. ഹെയർസ്റ്റെെലിസ്റ്റിനെ കാണാൻ പറ്റും. മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ സ്ത്രീകൾക്ക് കാർഡ് കൊടുക്കില്ല എന്നതിനെതിരെ സുപ്രീം കോടതിയിൽ കേസ് നൽകി ഒരു സ്ത്രീ വിജയിച്ചിട്ടുണ്ടെന്ന് പാർവതി ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവവും നടി ഓർത്തു.
ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ അസിസ്റ്റന്റ് ഒരു പ്രൊജക്ടിൽ വർക്ക് ചെയ്യുകയായിരുന്നു. ഒരു മേക്കപ്പ് ബോയ് ആയിരുന്നു. ഈ ചേച്ചിക്കും മേക്കപ്പ് ചെയ്യണമെന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അവൻ ആശങ്കപ്പെട്ടു. എന്തുപറ്റി, എന്താണ് ഇങ്ങനെ വിഷമിക്കുന്നതെന്ന് ഞാൻ ചോദിച്ചു. അതെങ്ങനെയാ ചേച്ചീ അപ്പോൾ നമ്മുടെ ജോലി പോകില്ലേയെന്ന് അവൻ പറഞ്ഞു.
മോനേ, നിനക്ക് ഒരു വർഷം എത്ര സിനിമ മലയാളത്തിൽ നിന്ന് ഇറങ്ങുന്നുണ്ടെന്ന് അറിയുമോ, നിങ്ങൾക്കെല്ലാവർക്കും വർക്ക് കിട്ടില്ല എന്നാണോ പറയുന്നതെന്ന് താൻ ചോദിച്ചെന്ന് പാർവതി ഓർത്തു. ഒരാളുടെ അവകാശം ചോദിച്ച് വാങ്ങുമ്പോൾ മറ്റൊരാളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications