എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ; സ്കൂളിൽ വലിയ പ്രശ്നമായി; സംഭവത്തെക്കുറിച്ച് പാർവതി തിരുവോത്ത്
വിവാദങ്ങളും നിലപാടുകളും കരിയറിനെ ബാധിച്ചെങ്കിലും സിനിമാ രഗത്ത് ഇന്നും ശ്രദ്ധേയ സാന്നിധ്യമാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാർവതിയുടെ ഒന്നിലേറെ പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിന്സ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും പഠന കാലത്തെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പാർവതി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്റെ അച്ഛനും അമ്മയും ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണ്. ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ് പുരുഷൻ എന്റെ അച്ഛനാണ്. അച്ഛനും അമ്മയും എല്ലാ ജോലികളും ഒരുമിച്ചാണ് ചെയ്യുന്നത്. അമ്മ മെയിൻ അഡ്മിനാണ്. അമ്മ കുടുംബത്തിലെ സിഇഒയാണ്. ആ പദവി അർഹിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന ധാരണ അച്ഛനുണ്ടായിരുന്നു.

പണ്ട് മുതലേ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി കുഴയ്ക്കുന്നത് അച്ഛനായിരിക്കും. അമ്മയായിരിക്കും പരത്തുന്നത്. അമ്മ പാത്രം കഴുകുമ്പോൾ തുടച്ച് വെക്കുന്നത് അച്ഛനായിരിക്കും. അവരെപ്പോഴും ഒരുമിച്ചായിരുന്നു. പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട്, ഇത് നമുക്ക് വാങ്ങിക്കാൻ പറ്റില്ലെന്ന് ഞങ്ങളോട് അവർ പറഞ്ഞിട്ടുണ്ട്. തനിക്കും ഏട്ടനും ആ മിഡിൽ ക്ലാസ് അപ് ബ്രിങ്ങിങ്ങിന്റെ ബോധ്യമുണ്ടെന്നും പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടി.
എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിനും പാർവതി മറുപടി നൽകി. താനെപ്പോഴും ഫെമിനിസ്റ്റ് ആയിരുന്നെന്ന് പാർവതി പറയുന്നു. എപ്പോഴും ചോദ്യം ചോദിക്കുകയും തിരിച്ചടി കിട്ടുകയും വീണ്ടും തിരിച്ച് വരികയും ചെയ്യുമായിരുന്നു.

ആക്ഷനബിളായ കാര്യങ്ങൾ വന്നപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തന്നെ മനസിലായത്. സ്കൂളിൽ പഠിക്കുമ്പോൾ വീഗാലാന്റിൽ ട്രിപ്പിന് പോയി. ഒരു പയ്യൻ എന്റെ ഫോട്ടോകൾ മോർഫ് ചെയ്തു. കുറെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്ത് ക്ലാസിലൊക്കെ കൊടുത്തു. പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ എന്ന് പറഞ്ഞ് സ്കൂളിൽ പ്രശ്നമായി. ഒരു കല്യാണ പെണ്ണിന്റെ മുഖത്തേക്ക് എന്റെ മുഖം മാറ്റിയതാണ്. ന്യൂഡ് ഫോട്ടോകൾ ഒന്നുമല്ല.
ആ പയ്യനെയും കൊണ്ട് വൈസ് പ്രിൻസിപ്പലിനടുത്ത് പോയപ്പോൾ നിങ്ങളെ രണ്ട് പേരെയും സസ്പെന്റ് ചെയ്യണമെന്നാണ് പറഞ്ഞത്. എന്തിനാണ് ഫോട്ടോ എടുക്കാൻ അവനെ അനുവദിച്ചതെന്ന് ചോദിച്ചു. ഞാൻ ജീവിക്കുക മാത്രമാണ് ചെയ്തത് ടീച്ചർമാരുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. പിന്നീട് ആ പയ്യനുമായി വഴക്ക് നടന്നു. എനിക്ക് വാണിംഗ് കിട്ടുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. നമ്മൾക്ക് വേണ്ടി പ്രതികരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് മനസിലാകുന്നത്.
ചെറുപ്പത്തിൽ അങ്ങനെല്ലായിരുന്നെന്നും പാർവതി വ്യക്തമാക്കി. വണ്ടർ വുമൺ ആണ് മലയാളത്തിൽ പാർവതിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ തങ്കലാൻ എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. വിക്രം നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. പാർവതിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications