'സഹപ്രവർത്തക അയച്ച മെസേജ് കാണുമ്പോൾ ഇപ്പോഴും കരച്ചിൽ വരും; മിണ്ടാതെ അഭിനയിച്ച് പോകണമെന്ന ആറ്റിറ്റ്യൂഡ് മാറി'
വിവാദങ്ങൾ കരിയർ ഇല്ലാതാക്കി എന്ന് വിമർശിച്ചവർക്ക് മറുപടിയെന്നോണം തുടരെ റിലീസുകളുമായി മുന്നോട്ട് പോകുകയാണ് പാർവതി തിരുവോത്ത്. ഉള്ളടക്കം എന്ന സിനിമയ്ക്ക് ശേഷം തങ്കലാനുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ് പാർവതി തിരുവോത്ത്. അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത് മൂലം നിരവധി അവസരങ്ങൾ പാർവതിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും മലയാള സിനിമകളിൽ. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ പാർവതിക്ക് സാധിച്ചു. ഇപ്പോഴിതാ കരിയറിനെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് പാർവതി തിരുവോത്ത്.
ലീഫി സ്റ്റോറീസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമാ രംഗത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പാർവതി സംസാരിച്ചു. ഞാൻ വളരെ ഭാഗ്യവതിയാണ്. എത്ര മോശം കാലഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടോ അത്രയും സുഹൃത്തുക്കളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. എത്ര ഭാഗ്യവതിയാണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. എന്തൊക്കെ ഉയർച്ച താഴ്ചകളിലൂടെ കടന്ന് പോയാലും സ്ട്രോങ് പില്ലേർസ് ആയി കൂടെ നിൽക്കുന്ന ചുരുക്കം സുഹൃത്തുക്കളും കുടുംബവുമുണ്ട്. ഒരിക്കലും എന്റെ കാര്യത്തിൽ അവരുടെ സ്റ്റാൻഡ് മാറിയിട്ടില്ല. അത് എല്ലാവർക്കും കിട്ടുന്ന അനുഗ്രഹമല്ല.

എത്രത്തോളം സ്ത്രീകളുമായി സൗഹൃദമുണ്ടോ അത്രത്തോളം വളരെ ആഴത്തിൽ പുരുഷൻമാരുമായും സൗഹൃദമുണ്ട്. അത് വർക്കിലേക്ക് കൊണ്ട് വരുന്നത് പ്രധാനമാണ്. വർക് സ്പേസിലാണ് ഞാൻ പറയുന്നത്. ഉള്ളാെഴുക്കിന്റെ സെറ്റിൽ അമ്പത് ആണുങ്ങൾ ഉണ്ടെങ്കിൽ എട്ട് പെണ്ണുങ്ങൾ ഉണ്ടാകും. ഹെയർ ഡ്രസർ ഉൾപ്പെടെ. കൂടുതൽ സ്ത്രീകളെ കാെണ്ട് വരിക മാത്രമല്ല ചെയ്യേണ്ടത്. ഉള്ള സ്പേസിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വരണം എന്നാണ് നോക്കേണ്ടത്.
ഇപ്പോൾ അസിസ്റ്റന്റ് ഡയറക്ടർമാരുമായി ആരോഗ്യകരമായ സംസാരം ഉണ്ടാവും. സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരുന്നുണ്ടാവും. അസിസ്റ്റന്റ് ഡയറക്ടർമാർ വർക്കിന്റെ തിരക്കിൽ പറയുന്ന കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ആകില്ല. അപ്പോൾ സ്ത്രീകൾക്കും വയസായവർക്കും കുട്ടികൾക്കുമുള്ള ബുദ്ധിമുട്ട് ഉണ്ടാകും. പണ്ടത്തെ കാലത്ത് സിനിമയിൽ അവസരം കിട്ടിയാൽ മിണ്ടാതെ അഭിനയിച്ച് പോകണം എന്ന ആറ്റിറ്റ്യൂഡ് ഉണ്ടായിരുന്നു.

ഇപ്പോൾ അങ്ങനെയല്ല. അവർ നാല് മണിക്കൂർ നിൽക്കണമെങ്കിൽ അത് പറയണം. ഇത്തരം സംസാരങ്ങൾ സെറ്റിൽ ഇപ്പോൾ ഉണ്ടാകാറുണ്ടെന്നും പാർവതി വ്യക്തമാക്കി. തങ്കലാനിൽ അഭിനയിക്കുന്നതിന് മുമ്പ് സഹപ്രവർത്തകയിൽ നിന്നും തനിക്ക് ലഭിച്ച സന്ദേശത്തെക്കുറിച്ചും പാർവതി സംസാരിച്ചു.
തങ്കലാന്റെ ഷൂട്ടിംഗിന്റെ തലേദിവസം എനിക്കൊരു മെസേജ് കിട്ടി. ഞാൻ വളരെ നെർവസ് ആയിരുന്നു. അപ്പോൾ അവർ അയച്ച മെസേജ് എന്നെ സ്പർശിച്ചു. നാളെ നിങ്ങൾ പുതിയൊരു റോളിലേക്ക് കടക്കുന്ന ദിവസമാണ്. ചരിത്രത്തിലെ ശബ്ദം അടിച്ചമർത്തപ്പെട്ട സ്ത്രീ നിങ്ങളിലൂടെ അവരുടെ സത്യം പറയുന്നു. അവർ നിങ്ങളെ വിട്ട് പോകുമ്പോൾ നിങ്ങളെ മാറ്റിയിരിക്കും എന്നാണ് മെസേജ്. ഈ മെസേജ് വായിക്കുമ്പോൾ തനിക്ക് ഇപ്പോഴും കരച്ചിൽ വരുന്നുണ്ടെന്നും പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications