മഞ്ജു എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ ഇല്ല; ചോദിക്കുമ്പോൾ എന്താണവർ പറയുന്നത്?; തുറന്നടിച്ച് പാർവതി
നിർണായക കാലഘട്ടത്തിലൂടെയാണ് ഡബ്ല്യുസിസി സംഘടനയും അംഗങ്ങളും കടന്ന് പോകുന്നത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. തങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും മുഖ്യധാരാ സമൂഹത്തിൽ ചർച്ചയായി. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി വന്നത് സ്വന്തം കരിയർ തന്നെയാണ്. വലിയ അവസരങ്ങൾ മുൻനിര നായിക നടിമാർക്ക് നഷ്ടമായി. ചിലരെ സിനിമകളിലേ കാണാതായി. ഡബ്ല്യുസിസിയിൽ നിന്നും മഞ്ജു വാര്യർ മാറി നിൽക്കുന്നത് ഒരുപാട് തവണ ചർച്ചയായതാണ്.
മറ്റെല്ലാ ഡബ്ല്യുസിസി അംഗങ്ങളേക്കാളും സ്വാധീനവും ജനശ്രദ്ധയും മഞ്ജുവിനുണ്ട്. എന്നാൽ ഡബ്ല്യുസിസിയിൽ നിന്നും മഞ്ജു വാര്യർ അകന്ന് നിൽക്കുന്നു എന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യൻ എക്സപ്രസുമായുള്ള അഭിമുഖത്തിൽ സംസാരുക്കതുകയായിരുന്നു നടി.

മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയ മുൻ അംഗങ്ങൾ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം എന്തെന്ന ചോദ്യത്തിന് മറുപടി നൽകാൻ പാർവതി തയ്യാറായില്ല. നിങ്ങൾ അവരോട് സംസാരിക്കണം. ഞാനല്ല അത് സംസാരിക്കേണ്ട ആൾ. ഈ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയേണ്ടി വരുന്നത് ന്യായമല്ല. അവരാണ് ഉത്തരം പറയേണ്ടത്. അവരുടെ ഇന്റർവ്യൂ കിട്ടാത്തത് കൊണ്ടല്ല. പക്ഷെ വളരെ കൺവീനിയന്റായും കംഫർട്ടബിളായും നിങ്ങൾ കഠിനമായി വർക്ക് ചെയ്യുന്നവരോട് മാത്രം ഇത് ചോദിക്കുന്നു.
എന്നിട്ട് ഞങ്ങൾ കുറേക്കൂടി സ്റ്റിഗ്മറ്റെെസ്ഡ് ആകുന്നു. തുറന്ന് പറയാത്തവർക്ക് എന്തുകൊണ്ട് സ്പേസ് കൊടുക്കുന്നു. അവരോട് ചോദിക്കുമ്പോൾ എന്താണ് അവർ പറയുന്നത്. എക്സ്യൂസുകളില്ല. നിങ്ങൾ മാധ്യമങ്ങളാണ്. അന്വേഷിക്കുന്നവർ. സത്യം പുറത്ത് കൊണ്ട് വരുന്നവർ. ഞാനല്ല നിങ്ങൾക്ക് സത്യം പറഞ്ഞ് തരേണ്ടത്. എന്റെ സത്യം എനിക്ക് പറയാം. മറ്റൊരാളുടെ സത്യമെന്തെന്ന് എന്നോട് ചോദിക്കുന്നത് ശരിയല്ലെന്നും പാർവതി വ്യക്തമാക്കി.

പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ പവർ ഗ്രൂപ്പുണ്ട്. ആരൊക്കെയാണിതെന്നും ആരൊക്കെ ഇവരുടെ സ്വാധീനത്തിലാണെന്നും നമുക്കറിയാമെന്നും പാർവതി പറയുന്നു. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഡബ്ല്യുസിസി അംഗങ്ങൾ എന്ന വിമർശനത്തോടും നടി പ്രതികരിച്ചു. സംഘടന തുടങ്ങിയപ്പോൾ 16 പേരോളമേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവർ മതിയെന്ന് തീരുമാനിച്ചതല്ല. പിന്നീട് ഒരുപാട് അംഗങ്ങൾ വന്നു. അവർ മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമാകുമ്പോൾ എവിടെയാണ് പരാജയപ്പെടുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു.
അതിന് എലീറ്റിസവുമായി ഒരു ബന്ധവുമില്ല. ഒരിക്കലും എല്ലാം തികഞ്ഞ കലക്ടീവ് അല്ല ഇത്. എലീറ്റിസമുണ്ടെന്ന് ഒരു സ്ത്രീക്കാണ് തോന്നുന്നതെങ്കിൽ കലക്ടീവിൽ അംഗമാകാൻ ഞാനവരോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. മെച്ചപ്പെട്ട പാത കാണിച്ച് തരാൻ. പുതിയ അംഗങ്ങളുടെ നിർദ്ദേശം സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. പാർവതി ചെയ്യുന്നത് തെറ്റാണെന്ന് ഒരാൾ പറഞ്ഞാൽ എങ്ങനെ ചെയ്യുമെന്ന് കാണിട്ട് തരൂ എന്ന് ഞാൻ പറയുമെന്നും പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications