മഞ്ജു വാര്യർക്കൊപ്പം എന്റെ പേര് കേൾക്കുമ്പോൾ തോന്നുന്നത്; ആ സിനിമയിൽ പലരുടെയും ആശങ്ക; പാർവതി
തുടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് നടി പാർവതി തിരുവോത്ത്. വിവാദങ്ങൾ പാർവതിയുടെ കരിയറിനെ നശിപ്പിച്ചു എന്ന അഭിപ്രായം ഇല്ലാതാക്കിക്കൊണ്ട് തുടരെ ശ്രദ്ധേയ സിനിമകളുമായി താരം മുന്നേറുന്നു. അതേസമയം ഒന്നിച്ച് ഇത്രയും റിലീസുകൾ താൻ മുൻകൂട്ടി പ്ലാൻ ചെയ്തത് അല്ലെന്നും അങ്ങനെ സംഭവിച്ചതാണെന്നും അടുത്തിടെ പാർവതി വ്യക്തമാക്കുകയുണ്ടായി. കരിയറിൽ പലപ്പോഴും മഞ്ജു വാര്യരുമായി പാർവതി താരതമ്യം ചെയ്യപ്പെടാറുണ്ട്.
മഞ്ജുവിനെ പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്ന മലയാളത്തിലെ ഏക നടിയും പാർവതി തിരുവോത്താണ്. ഇത് പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് പാർവതി തിരുവോത്ത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അങ്ങനെ കേൾക്കുന്നത് വലിയ കാര്യമാണ്. ഞാൻ തുടങ്ങിയത് 2005-2006 കാലങ്ങളിലാണ്. അന്ന് സ്ത്രീകഥാപാത്രങ്ങളെ സ്ട്രോങ്, ബോൾഡ്, ഇൻഡിപെൻഡന്റ് എന്ന സോണിൽ ഇടുകയാണ്. പക്ഷെ ഒന്നും ഒരു സോണിൽ നിലനിൽക്കുന്നില്ല. സ്ട്രോങിന്റെ കൂടെത്തന്നെ ദുർബലകയുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ കൂടെ തന്നെ ആശ്രിതത്വവുമുണ്ട്. ആ ബൈനറിയിലേക്ക് പോകണം. എല്ലാ വശങ്ങളും മനസിലാക്കുന്ന രീതിയിലുള്ള കഥകൾ വരണം. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് എല്ലാവർക്കും ഉണ്ടായിരുന്ന വലിയ ആശങ്ക സമീറ ചിരിക്കുന്നില്ല എന്നായിരുന്നു.
സമീറയുടെ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ആൾക്ക് ചിരിയല്ല മുൻഗണന. അവൾ അതിജീവിക്കാൻ നോക്കുകയാണ്. കലയിലൂടെ ഒരു വ്യക്തിയെ പഠിക്കുക എന്നതാണ്. എന്നെ ഒരു വാചകത്തിൽ മഞ്ജു ചേച്ചിയുടെ കൂടെ പറയുന്നത് തന്നെ എനിക്ക് വിജയമാണ്. കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അതിനെ സ്ട്രെച്ച് ചെയ്ത് ഇതും കൂടെ കൊണ്ട് വരാൻ പറ്റുമോ എന്ന് നോക്കുമ്പോഴേ പൂർണമാവൂയെന്നും പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു.

തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോഴുള്ള തോന്നലെന്തെന്നും പാർവതി പങ്കുവെച്ചു. പ്രൊഡ്യൂസറുടെ കാര്യത്തിൽ നിരാശ തോന്നാറുണ്ട്. ഒരു കൂട്ടം ആളുകൾ അവർ അധ്വാനിച്ച പണമാണ് നിക്ഷേപിക്കുന്നത്. അത് നിസാരമായി കാണാനാകില്ല. വിജയിക്കണേ എന്ന പ്രതീക്ഷ എപ്പോഴും ഉണ്ടാകും. നടന്നില്ലെങ്കിൽ അതിന്റെ വിഷമവും ഉണ്ടാകും.
എന്നാൽ അഭിനയിച്ച് കഴിയുമ്പോൾ തന്നെ സംതൃപ്തിയും സമാധാനവും കിട്ടും. അതൊരു പക്ഷെ സ്വാർത്ഥതയായിരിക്കാമെന്നും പാർവതി പറഞ്ഞു. തനിക്ക് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പ്രസക്തമായ വിമർശനമാണെങ്കിൽ സ്വീകരിക്കാറുണ്ട്. എന്നാൽ വെറുപ്പിൽ നിന്നുള്ള ഇത്തരം പരാമർശങ്ങളെ കാര്യമാക്കാറില്ലെന്ന് പാർവതി തിരുവോത്ത് വ്യക്തമാക്കി.


Click it and Unblock the Notifications