'ദിലീപിന്റെ വളർച്ചയ്ക്ക് കാരണം ഉണ്ട്'; നടനെക്കുറിച്ച് വിനയൻ പറയുന്നു
മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററിൽ എത്തിയിരിക്കുകയാണ്, പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മികച്ച തിയറ്റർ കാഴ്ചാ അനുഭവമാണ് സിനിമ നൽകുന്നത്. നായകൻ സിജു വിൽസണിന്റെ മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമെന്ന തരത്തിലാണ് തുടക്കം മുതലേ പത്തൊൻപതാം നൂറ്റാണ്ടിനെ പ്രേക്ഷകർ കാത്തിരുന്നത്.
പഴയ വിനയനെ സിനിമാ ലോകത്തിന് തിരിച്ചു കിട്ടി എന്നാണ് സിനിമ കണ്ട എല്ലാവരും പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളിലൂടെ ഉയർന്നു വന്ന താരങ്ങളെ പറ്റി സംസാരിക്കുകയാണ് വിനയൻ. നടൻമാരായ ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സിജു വിൽസൺ, മണിക്കുട്ടൻ എന്നിവരെ പറ്റി വിനയൻ സംസാരിച്ചു.

'സല്ലാപം കഴിഞ്ഞ് കല്യാണ സൗഗന്ധികത്തിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആവുന്നത്. അന്ന് ഞാൻ പറഞ്ഞിരുന്നു ദിലീപേ നീ വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. അതാണ് ദിലീപിന്റെ വളർച്ചയുടെ പിന്നിൽ. അവിടന്നിങ്ങോട്ട് ജയസൂര്യ,അയാളെ ഒരു ഊമപ്പയ്യനായി സിനിമയിൽ കൊണ്ടു വന്നു.
അനൂപ് മേനോനെ വെച്ച് ചെയ്ത പടം നന്നായി പോയില്ല. അതിന് ശേഷം അയാളും വളർന്നു വന്നു. പിന്നെ ഭാഗ്യവും വേണം. ഡെഡിക്കേഷൻ ഇല്ലാത്തത് കൊണ്ടല്ല മണിക്കുട്ടൻ ചിലപ്പോൾ ആ ലെവലിൽ വളരാതിരുന്നത്. ലക്ക് കൂടെ അതിന്റെയൊരു ഭാഗമാണ്.

'ഡെഡിക്കേഷന്റെ ഏറ്റവും വലിയ പർവതം എന്ന് പറയുന്നത് സിജു വിൽസണെ ആണ്. അയാൾ കാണിച്ച അർപ്പണ മനോഭാവം ഞാനിതുവരെ ആരിലും കണ്ടിട്ടില്ല. അതിന്റെ റിസൽട്ട് എടുത്തിട്ടേ അയാൾ പോയുള്ളൂ. എന്നെ കാണാൻ വരുമ്പോൾ സിജു വിൽസൺ വളരെ സോഫ്റ്റ് വേഷങ്ങൾ ചെയ്യുന്ന തമാശയൊക്കെ ചെയ്യുന്ന നടനാണ്'
'സർ ഈ വേഷം തരികയാണെങ്കിൽ ജീവൻ മരണ പോരാട്ടമായിട്ട് ഞാനിതെടുക്കമെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഈ നിൽക്കുന്ന ആളിൽ ഞാനൊരു വേലായുധ പണിക്കരെ കാണുന്നില്ല. ഇതല്ല നമ്മളുടെ വേലായുധ പണിക്കർ. മണിക്കൂറുകളെടുത്ത് ഞാൻ വിശദീകരിച്ചു കൊടുത്തു'

'പുള്ളി ഒരു ആറു മാസം എടുത്ത് ബോഡി ശരിയാക്കാൻ. മൂന്ന് മാസം കഴിഞ്ഞ് ഷർട്ടൊക്ക ഊരിക്കാണിച്ചപ്പോൾ അവിടെ ഒരു വേലായുധ പണിക്കർ ഉണ്ടായിരുന്നു,' വിനയൻ പറഞ്ഞു. വിനയൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന തിലകനെ വളരെ മിസ് ചെയ്യുന്നുണ്ടെന്നും വിനയൻ പറഞ്ഞു.

നടൻ പൃഥിരാജിനെക്കുറിച്ചും വിനയൻ സംസാരിച്ചു. പൃഥിരാജിനെതിരെ മലയാള സിനിമയിൽ ബഹിഷ്കരണം നടന്നപ്പോൾ നടനെ വെച്ച് സിനിമ ചെയ്ത സംവിധായകൻ ആണ് വിനയൻ. എന്നാൽ തനിക്ക് പ്രശ്നങ്ങൾ നേരിട്ട സമയത്ത് പൃഥിരാജ് പിന്തുണയ്ക്കാഞ്ഞതിൽ പരിഭവം ഇല്ലെന്നും വിനയൻ പറഞ്ഞു. തന്നെ പിന്തുണച്ചാൽ സിനിമയിൽ പലതും നഷ്ടപ്പെടുമെന്നും അത് താൻ മനസ്സിലാക്കുന്നെന്നുമാണ് വിനയൻ പറയുന്നത്. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് പ്രതികരണം.


Click it and Unblock the Notifications