'എന്നെ ചട്ടം പഠിപ്പിച്ചയാൾ സിനിമയിൽ വേണ്ടെന്ന് ദിലീപ് വാശി പിടിച്ചു'; നടനുമായുള്ള പ്രശ്നത്തെക്കുറിച്ച് വിനയൻ
പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം വിനയനൊരിക്കുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്. മലയാള സിനിമയിൽ നിന്നും വിലക്കുകൾ നേരിട്ടിരുന്നത് സംവിധായകന്റെ കരിയറിനെ ഏറെ ബാധിച്ചിരുന്നു. ഇപ്പോഴിതാനടൻ ദിലീപുമായുണ്ടായ പ്രശ്നങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് വിനയൻ. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ വന്ന വിലക്കുകളുടെ പ്രധാന കാരണമെന്ന് വിനയൻ പറയുന്നു.

'ഞാൻ മാക്ട സംഘടനയുടെ തലപ്പത്തിരിക്കുമ്പോൾ ആണ് ദിലീപിന്റെ പ്രശ്നം വരുന്നത്. ദിലീപ് അന്ന് ഒരു പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ പ്രതിഫലം അഡ്വാൻസായി കൈ പറ്റി. തുളസീദാസ് ആയിരുന്നു സിനിമയുടെ സംവിധായകൻ. അദ്ദേഹത്തിന്റെ പുതിയ സിനിമ മോശമായെന്നോ മറ്റോ പറഞ്ഞ് ദിലീപ് ചിത്രത്തിൽ നിന്ന് പിൻമാറി. കഷ്ടകാലത്തിന് ഞാൻ ആയിരുന്നു സംഘടനയുടെ തലപ്പത്ത്. എന്നോട് കെ മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് ഞാനിടപെടുന്നത്'
'അന്ന് ഞാൻ പൊള്ളാച്ചിയിൽ തമിഴ് പടത്തിന്റെ വർക്കിലാണ്. അതിൽ നിന്നും ഒഴിഞ്ഞ് മാറാമായിരുന്നു. പ്രശ്നത്തിൽ മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമായി. മൂന്ന് മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം എന്ന് പറഞ്ഞു. അല്ലെങ്കിൽ തുളസീ ദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു'

'സംഘടനയുടെ തീരുമാനം അന്ന് കൈയടിച്ച് പാസാക്കി. അങ്ങനെ സംസാരിച്ചിട്ടും അത് തീർന്നില്ല. ദിലീപിന്റെ കൂടെ നിൽക്കാൻ അന്ന് കുറേപ്പേർ ഉണ്ടായിരുന്നു. മനുഷ്യ സഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നത്. അതിന് മുമ്പ് ദിലീപുമായി നല്ല സ്നേഹം ആയിരുന്നു. ആദ്യ കാലത്ത് ദിലീപിനെ കൊണ്ടു വന്നതിൽ ഒത്തിരി എന്റെ കൈയ്യൊപ്പും പ്രയത്നവും ഉണ്ടായിരുന്നു'
'സല്ലാപത്തിൽ മഞ്ജു വാര്യരും മനോജ് കെ ജയനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. അത് കഴിഞ്ഞ് ഒരു സോളോ ഹീറോ ആവുന്നത് കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെയാണ്. കല്യാണ സൗഗന്ധികം കഴിഞ്ഞ് ഞങ്ങൾ ഉല്ലാസപൂങ്കാറ്റ്, അനുരാഗക്കൊട്ടാരം, പ്രണയ നിലാവ് ഇങ്ങനെ തുടർച്ചയായി സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ്'

'എന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന വാശി ദിലീപിന് തോന്നി. ഞാനും വാശി പിടിച്ചു. അതങ്ങോട്ട് വളർന്നു. കാര്യം കാണാൻ വേണ്ടി തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്ന് പറയുന്ന പ്രൊഡ്യൂസർമാരായിരുന്നു എന്റെ പല സുഹൃത്തുക്കളും'
'എനിക്കെതിരെ ആദ്യം നിന്നതും ഈ പ്രൊഡ്യൂസർമാരായിരുന്നു. അങ്ങനെ ഒരു വിലക്കുണ്ടായി. ആ പറയുന്ന വിലക്കാണ് ഈ പറയുന്ന പത്ത് വർഷം നീണ്ടത്. മാപ്പ് പറയാനൊന്നും ഞാൻ പോയില്ല. പാലാരിവട്ടത്ത് തട്ട് കട തുടങ്ങും എന്ന് അന്ന് പറയാനുള്ള കാരണം ആ മാനസികാവസ്ഥയാണ്'
Recommended Video

'ഞാൻ നിയമപരമായി മുന്നോട്ട് പോയി. വിധി എനിക്കലുകൂലമായപ്പോൾ അവർ സൂപ്രിം കോടതിയിൽ അപ്പീൽ കൊടുത്തു. പക്ഷെ അവിടെയും വിധി അനുകൂലമായി. ഇവരോടെല്ലാം പിഴയടക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. അപ്പോൾ തന്നെ ഭയങ്കര തെറ്റാണ് ചെയ്യുന്നതെന്ന് ഉള്ളിൽ എല്ലാവർക്കും അറിയാമായിരുന്നു. അത് കൊണ്ടായിരിക്കാം മമ്മൂക്കയെ പോലുള്ള വ്യക്തികൾ വിനയനോട് ചെയ്തത് ശരിയല്ല എന്ന് ജനറൽ ബോഡിയിൽ പറഞ്ഞത്. തെറ്റാണെന്ന് തോന്നി. കാലത്തിന്റെ കാവ്യ നീതി എന്ന് പറയാം,' വിനയൻ പറഞ്ഞു.


Click it and Unblock the Notifications