'പൃഥ്വിയുടെ വിലക്ക് മാറ്റാനാണ് ഞാൻ ആ സാഹസം ചെയ്തത്, അന്നും ദിലീപിനെ പിന്തുണയ്ക്കാൻ ഒരുപാടുപേരുണ്ട്'; വിനയൻ!
ഒട്ടനവധി പരീക്ഷണ ചിത്രങ്ങളെടുത്ത് ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള വ്യക്തിയാണ് വിനയൻ. അത്ഭുതദ്വീപ് പോലുള്ള വിനയന്റെ ഫാന്റസി സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്. 2019ൽ പുറത്തിറങ്ങിയ ആകാശഗംഗ 2വിന് ശേഷം വിനയന്റെ സംവിധാനത്തിൽ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുക്കുകയാണ്.
ബിഗ് ബജറ്റ് പിരിഡ് ഡ്രാമയായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുക്കുന്നത്. വിനയന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം പേര് പോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണ്.
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. സിജു വില്‍സണാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു.
അമ്പതിൽ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അമ്പതിനായിരത്തിലധികം അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിന് മുമ്പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മാണത്തില്‍ ആയിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു.

നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായി നടക്കും.
കയാദു ലോഹറാണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ തന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെ നിരവധി പ്രതിസന്ധികൾ വിനയന് നേരിണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് വിനയൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

പലതവണ വിലക്കുകളും വിനയന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ തന്റെ വർഷങ്ങളായുള്ള പ്രവർത്തനത്തിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനെത്തുമ്പോൾ താൻ കടന്നുവന്ന വഴികളെ കുറിച്ച് ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് വിനയൻ.
ഒരിടയ്ക്ക് പൃഥ്വിരാജിനെ മലയാള സിനിമയിൽ സഹകരിപ്പിക്കരുതെന്ന് മലയാള സിനിമയിലെ സംഘടനകൾ പറഞ്ഞപ്പോൾ വിനയനാണ് മുന്നിട്ടിറങ്ങി തന്റെ സിനിമയിൽ പൃഥ്വിരാജിനെ നായകനാക്കിയത്. ഈ സംഭവം പലപ്പോഴും മല്ലികാ സുകുമാരൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
'അത്ഭുതദ്വീപ് ചെയ്യുന്ന സമയത്ത് ജഗതിശ്രീകുമാർ ചേട്ടനെ ഞാൻ പോയി കണ്ട് അഭിനയിക്കാമെന്ന കരാർ എഴുതി വാങ്ങിയിരുന്നു. അന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോൾ എന്നോട് അദ്ദേഹം ചോദിച്ചു പൃഥ്വിരാജിന് വിലക്കേർപ്പെടുത്തിയിരിക്കുകയല്ലേയെന്ന്.'

'അന്ന് കൽപ്പനയുമുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു നായകൻ പക്രുവാണ് പൃഥ്വിരാജല്ലായെന്ന്. അതുകൊണ്ട് അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചു. കൽപ്പനയ്ക്ക് കാര്യങ്ങൾ അറിയാമെങ്കിലും അവർ അറിഞ്ഞ ഭാവം കാണിക്കാതെ എന്നെ പിന്തുണച്ചു.'
'സിനിമകളിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങിയാൽ കരാർ ഒപ്പിട്ട് നൽകണമെന്നത് കൊണ്ടുവന്നത് ഞാനാണ്. ഒരിക്കൽ ദിലീപ് തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കാൻ പണം കൈപ്പറ്റിയിട്ട് പിന്നീട് അഭിനയിക്കാൻ തയ്യാറായില്ല.'
'അന്ന് എനിക്ക് ഇടപെടേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു. പണം വാങ്ങിയ ശേഷം തുളസീദാസിന്റെ ചില സിനിമകൾ പരാജയപ്പെടുകയോ മറ്റൊ ചെയ്തതോടെയാണ് ദിലീപ് അഭിനയിക്കില്ലെന്ന് വാശിപിടിച്ചത്.'
Recommended Video

'അന്ന് ന്യായം തുളസീദാസിന്റെ ഭാഗത്തായിരുന്നു. കുറെ സംസാരിച്ചിട്ടും ദിലീപ്-തുളസീദാസ് പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. ആ സമയത്തും ദിലീപിനെ പിന്തുണയ്ക്കാൻ ഒരുപാടുപേരുണ്ടായിരുന്നു.'
'മുറുക്കാൻ കടയിട്ടാലും കരാറുവെക്കും അപ്പോൾ പിന്നെ ഇത്ര വലിയ തുക നേരത്തെ അഡ്വാൻസ് വാങ്ങുന്ന താരങ്ങൾ കരാറിൽ ഒപ്പിടുന്നതിൽ തെറ്റില്ലെന്നാണ് എനിക്ക് തോന്നിയത്. അന്ന് ചില താരങ്ങൾക്കൊക്കെ കരാർ വെക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. പക്ഷെ തിലകൻ ചേട്ടൻ അടക്കമുള്ളവർ എന്റെ പക്ഷത്തായിരുന്നു. ഇന്നും ആ കരാർ ഒപ്പിടുന്ന രീതി മലയാള സിനിമയിലുണ്ട്' വിനയൻ പറയുന്നു.


Click it and Unblock the Notifications