മഹാനവമി ആഘോഷങ്ങൾ ഇത്തവണ ശ്രീനിയുടെ ചെന്നൈയിലെ വീട്ടിൽ, മൊബൈൽ ഫോൺ വരെ പൂജയ്ക്ക് വെച്ച് നിലു!
മഹാനവമി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. നവരാത്രി വ്രതം നോറ്റ് പാഠപുസ്തകങ്ങളും പണിയായുധങ്ങളും പൂജ വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ദുർഗാഷ്ടമി ദിനത്തിൽ സരസ്വതീ ദേവിയെ സങ്കല്‍പ്പിച്ചാണ് പൂജവെയ്‌പ്പ് നടത്തുന്നത്. വിദ്യാർഥികൾ അവരുടെ പഠന സാമഗ്രികള്‍ പൂജവെയ്‌ക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ അവരുടെ വസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവയാണ് പൂജ വെയ്‌ക്കുന്നത്. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം ഒരുക്കിയ ഇടങ്ങളിലാണ് പൂജവെയ്‌ക്കേണ്ടത്.
പേളി മാണിയുടേയും കുടുംബത്തിന്റേയും ഇത്തവണത്തെ മഹാനവമി ആഘോഷങ്ങൾ ശ്രീനിഷിന്റെ ചെന്നൈയിലെ വീട്ടിലാണ്. ഇപ്പോഴിതാ പൂജവെയ്‌പ്പ് ചടങ്ങിന്റെ ഭാഗമായി പുസ്തകങ്ങളും എന്തിന് ഏറെ മൊബൈൽ ഫോണുകൾ വരെയും അച്ഛമ്മയ്ക്കൊപ്പം ചേർന്ന് പൂജയ്ക്ക് വെച്ചിട്ടുണ്ട് പേളിയുടെ മൂത്ത മകൾ നിലു.

പൂജാ മുറിയിൽ അച്ഛമ്മയ്ക്കൊപ്പം ഭക്തി സാന്ദ്രമായി നിന്ന് പ്രാർത്ഥിക്കുന്ന നിലുവിന്റെ വീഡിയോ പേളി തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കിട്ടത്. ആയുധ പൂജ ചടങ്ങുകൾ എന്നാണ് വീഡിയോയ്ക്ക് തലക്കെട്ടായി പേളി കുറിച്ചത്. വീഡിയോ വൈറലായതോടെ മൊബൈൽ ഫോൺ പൂജയ്ക്ക് വെക്കുമോ എന്നുള്ള സംശയങ്ങളുമായി ആരാധകർ എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകങ്ങൾ പൂജയ്ക്ക് വെക്കുമ്പോൾ ബുക്ക് എടുത്ത് വായിക്കാനോ എഴുതാനോ പാടില്ലല്ലോ... പക്ഷെ ഫോൺ എടുത്ത് ടൈപ്പ് ചെയ്യുന്നുണ്ടല്ലോയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ഇനി മൂന്ന് ദിവസം ഫോൺ ഉപയോഗിക്കില്ലേ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. കമന്റുകൾ പേളി മറുപടി നൽകിയില്ലെങ്കിലും ആരാധകരിൽ ചിലർ തന്നെ സംശയങ്ങൾക്ക് മറുപടി നൽകി എത്തി. ആയുധപൂജ ഒരു ദിവസമാണ്. ആയുധം വെക്കുന്ന ദിവസം അന്ന് ആയുധം വെച്ച് പൂജിച്ച് എടുക്കുന്നു.
നമ്മൾ എന്തൊക്കെ ഉപയോഗിച്ചാണോ ജോലി ചെയ്യുന്നത് അത് പേനയാണെങ്കിലും കൈക്കോട്ടാണെങ്കിലും ചിലങ്കയാണെങ്കിലും ലാപ്ടോപ്പാണെങ്കിലും നമ്മുടെ ഒരു വിശ്വാസത്തിന്റെ സന്തോഷത്തിന്റെ പേരിൽ അത് ദൈവത്തിന് മുന്നിൽ വെച്ച് പ്രാർത്ഥിച്ച് എടുക്കുന്നു എന്നാണ് ഒരാൾ മറുപടിയായി കുറിച്ചത്. നിലുമോൾ വളരെ സീരിയസായി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കമന്റുകളുണ്ടായിരുന്നു.
ആദ്യമായാണ് ആയുധ പൂജയ്ക്ക് മൊബൈൽ ഫോണും വെച്ച് കാണുന്നതെന്നും കമന്റുകളുണ്ട്. ശ്രീനിഷ് ഹിന്ദു മതവിശ്വാസിയും പേളി ക്രിസ്ത്യൻ മത വിശ്വാസിയുമാണ്. പക്ഷെ രണ്ട് മതത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും പേളി സെലിബ്രേറ്റ് ചെയ്യുകയും രണ്ട് മക്കളേയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നിലുവും പ്ലെ സ്കൂളിൽ പോയി തുടങ്ങി. അതുകൊണ്ട് കൂടിയാകും അച്ഛമ്മയ്ക്കൊപ്പം നിലുവും ആയുധ പൂജയിൽ പങ്കാളിയായത്. പാലക്കാടാണ് ശ്രീനിയുടെ സ്വദേശം. പക്ഷെ കുട്ടിക്കാലം മുതൽ കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായിരുന്നു ശ്രീനിഷ്. അവിടെ നിന്നാണ് സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയത്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ബിഗ് ബോസിലേക്ക് ശ്രീനിഷ് എത്തിയതും പേളിയുമായി പ്രണയത്തിലായതും.
വിവാഹശേഷം പേളിക്കൊപ്പം കൊച്ചിയിൽ ശ്രീനിഷ് സെറ്റിൽഡായി. രണ്ടുപേരുമിപ്പോൾ യുട്യൂബ് ചാനലിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. വിവാഹത്തോടെ അഭിനയം നിർത്തിയ ശ്രീനിഷാണ് പേളിയുടെ യുട്യൂബ് ചാനൽ നോക്കി നടത്തുന്നത്.


Click it and Unblock the Notifications