അമ്മയെക്കുറിച്ച് വാതോരാതെ സംസാരിച്ച ആ രാത്രി! പുലര്‍ച്ചെ വന്ന ഫോണ്‍ കോള്‍! ചലനമറ്റത് പോലെ ശ്രീനിയേട്ടന്‍
അമ്മയെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലനാവാറുണ്ടായിരുന്നു ശ്രീനിവാസന്‍. അസുഖാവസ്ഥയിലായിരുന്ന സമയത്ത് അമ്മ ചരമ കോളം നോക്കുന്നത് കാണാമായിരുന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാല്‍ മതിയോ, അമ്മയുടെ പടമൊക്കെ അതില്‍ കാണേണ്ടേ എന്ന് ചോദിച്ചിരുന്നു. അത് കേട്ടതും പൊട്ടിച്ചിരിക്കുകയായിരുന്നു അമ്മ. ആ സംഭവത്തിന് ശേഷം ചരമ കോളങ്ങള്‍ നോക്കുന്ന പതിവും നിര്‍ത്തി. അമ്മയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന രാത്രിയിലായിരുന്നു അമ്മ ഇനി ഇല്ലെന്ന് പറഞ്ഞ് വിമലയുടെ ഫോണും വരുന്നത്. അന്നത്തെ അവസ്ഥയെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് സംവിധായകനായ പിജി പ്രേംലാല്‍.
സ്വന്തം അമ്മയായിരുന്നു രക്ഷാകർതൃബന്ധത്തിൽ ശ്രീനിയേട്ടൻ്റെ അടിസ്ഥാനമാതൃക. 'ഔട്ട്സൈഡ'റിൻ്റെ ഷൂട്ടിംഗ് ചാലക്കുടിയിൽ നടക്കുന്ന ദിവസങ്ങളിലൊന്നിൽ രാത്രി ശ്രീനിയേട്ടൻ വിളിച്ചു,"പ്രേംലാൽ, തിരക്കില്ലെങ്കിൽ ഇവിടെ വന്നാൽ അൽപസമയം ആനന്ദകരമാക്കാം!" എന്നു പറഞ്ഞു. ഒരു പത്ത് മണിയോടെ ഞാൻ റൂമിൽ ചെന്നു. പിന്നെ അല്പം ചൂടുപാനീയങ്ങളും ഒക്കെയായി ,ചിരിയും തമാശകളും ആയി ഒരു രാവു തെളിഞ്ഞു. ഇടയ്ക്കെപ്പോഴോ വിഷയം ശ്രീനിയേട്ടൻ്റെ അമ്മയിലേയ്ക്കെത്തി. ബീഡിവലി തുടങ്ങിയ കാലത്ത് രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കു ചെല്ലുമ്പോൾ മകൻ്റെ കാല്പെരുമാറ്റം കേട്ട്, തിരിഞ്ഞുനോക്കാതെ തന്നെ, "ചായയാണോ തീക്കൊള്ളി ആണോ?" എന്ന് ചോദിച്ച ഒരു അമ്മ.

"ആദ്യം ചായ, പിന്നെ തീക്കൊള്ളി"എന്ന് പറയുന്ന മകൻ. ചെറുതല്ലാത്ത രീതിയിൽ മരണഭയം അമ്മയെ പിടികൂടിയ നാളുകളിലൊന്നിൽ,
പത്രത്തിലെ ചരമകോളങ്ങൾ നോക്കികൊണ്ടിരിക്കുന്ന അമ്മ ശ്രീനിയേട്ടൻ്റെ ശ്രദ്ധയിൽ പെടുന്നു. "ഇങ്ങനെ നോക്കികൊണ്ടിരുന്നാ മാത്രം മതിയോ, അമ്മയുടെ പടമൊക്കെ ഇതിലൊന്ന് വന്ന് കാണേണ്ടേ ?" എന്ന് ശ്രീനിയേട്ടൻ ചോദിച്ചതും അമ്മ ഉറക്കെ പൊട്ടിച്ചിരിച്ചതും ആധികളൊഴിഞ്ഞതുമടക്കം പല മുഹൂർത്തങ്ങൾ ഓർത്തെടുത്ത് ആ രാത്രി ശ്രീനിയേട്ടൻ കുറേ ചിരിപ്പിച്ചു, സ്വയം ഒരുപാട് ചിരിച്ചു ! ആ ചിരികൾക്കിടയിലേക്ക് പുലർച്ചെ മൂന്നു മണിയോടെ ശ്രീനിയേട്ടൻ്റെ ഫോൺ റിംഗ് ചെയ്തു. അപ്പുറത്ത് വിമല ചേച്ചിയായിരുന്നു, കരഞ്ഞുകൊണ്ട്, ശ്രീനിയേട്ടൻ്റെ അമ്മ മരണപ്പെട്ട വിവരം പറഞ്ഞു. രാത്രി പെട്ടെന്ന് സ്തംഭിച്ചു.
എൻ്റെ മുൻപിൽ ശ്രീനിയേട്ടൻ ചലനമറ്റതു പോലിരുന്നു. പെട്ടെന്നൊരു നിമിഷം ശ്രീനിയേട്ടൻ ഉറക്കെ കരയാൻ തുടങ്ങി. എന്ത ചെയ്യണം എന്നറിയാതെ ഞാനിരുന്നു. അല്പം കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് ശ്രീനിയേട്ടൻ്റെ അടുത്ത് പോയിരുന്ന് രണ്ടുകൈകൊണ്ടും ഞാൻ വട്ടം പിടിച്ചു.
സാവധാനം ശ്രീനിയേട്ടൻ ഒതുങ്ങി. കുറച്ചു കഴിഞ്ഞ് ശ്രീനിയേട്ടൻ പറഞ്ഞു," പ്രേംലാൽ ഇന്ന് വന്നില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോ രണ്ടെണ്ണം കഴിച്ച് ഉറങ്ങിപ്പോയേനേ! വിമല വിളിച്ചത് അറിയില്ലായിരുന്നു. ഇപ്പോ നമ്മൾ അമ്മയെ കുറിച്ച് ഓർത്തു കൊണ്ടിരിക്കുമ്പോഴാണ്, പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അമ്മ പോയത്. നമ്മൾ സിനിമാക്കാർ പറയുംപോലെ, അതിലും അമ്മയുടെ ഒരു ടച്ച് !"അങ്ങനെയൊരു അമ്മയെ അറിഞ്ഞ ഒരു മകൻ തൻറെ മക്കളോടുള്ള ഇടപെടലുകളിൽ അവരുടെ സ്വാതന്ത്ര്യബോധത്തെ അംഗീകരിച്ചില്ലായിരുന്നെങ്കിലല്ലേ അത്ഭുതമുള്ളൂ.


Click it and Unblock the Notifications











