'ദൃഷ്ടിദോഷം മാറ്റാനാണ് ഞാൻ ഇടയ്ക്ക് ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത്, അവരും ഹാപ്പിയാകും കൂടെ ഞാനും'; മുകേഷ്!
കൊല്ലം എംഎൽഎ മുകേഷിനുള്ളതിനേക്കാൾ ആരാധകർ ഗോവിന്ദൻകുട്ടിക്കും മഹാദേവനുമാണ് ഉള്ളത്. നാൽപ്പത് വർഷത്തിലേറെയായി മലയാള സിനിമയുടെ വലിയൊരു ഭാഗമാണ് മുകേഷ് എന്ന നടൻ. കൂടെ അഭിനയിക്കുന്നവരുടെ കൂടെ ഒരു കെമിസ്ട്രി ഉണ്ടാക്കിയെടുക്കാൻ പ്രേത്യേകിച്ച് ഹാസ്യരംഗങ്ങൾ ചെയ്യുന്ന സമയങ്ങളിൽ മുകേഷിന് പ്രത്യേക ഒരു കഴിവുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും തന്റെ കോമഡി ടൈമിംഗ് കൊണ്ടും കൗണ്ടർ സെൻസ് കൊണ്ടും മറിച്ചിടാൻ കെൽപ്പുള്ള നടനാണ് മുകേഷ്.
സിനിമയിലും സിനിമക്ക് പുറത്തുമുള്ള മുകേഷിന്റെ കോമഡി സെൻസ് ബഡായ് ബംഗ്ലാവ് പോലുള്ള പ്രോഗ്രാമുകളും മുകേഷ് കഥകൾ എന്ന അദ്ദേഹത്തിന്റെ വീഡിയോകളും പുസ്തകങ്ങളിൽ നിന്നും വ്യക്തമാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം ഒട്ടനവധി വിവാദങ്ങളിൽ പെട്ട് പോയിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ്.

അതിൽ പ്രധാനപ്പെട്ടത് തനിക്ക് വരുന്ന ഫോൺ കോളുകളോട് മുകേഷ് പ്രതികരിക്കുന്ന രീതിയാണ്. അത്തരം ഫോൺ സംഭാഷണങ്ങൾക്കിടയിൽ മുകേഷ് പറഞ്ഞ ഡയലോഗുകൾ പലതും പിന്നീട് മീമായും മറ്റും മാറിയിട്ടുമുണ്ട്. ഒരിക്കൽ ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായും സംസാരിച്ച മുകേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് അന്ന് സമൂഹമാധ്യമങ്ങളിൽ ആളുകൾ കുറിച്ചത്. അതുപോലെ തന്നെ രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് അന്തസ് വേണമെടാ അന്തസ് എന്ന് മുകേഷ് പ്രതികരിച്ചതും വൈറലായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ആം ക്ലാസുകാരനാണ് മുകേഷിനോട് പരാതി പറയാൻ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു മുകേഷിന്റെ സംസാരം. ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത് ഒറ്റപ്പാലം എംഎൽഎ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത് എന്നുതുടങ്ങി ശകാരവർഷമായിരുന്നു വിദ്യാർത്ഥിക്ക് നേരെ മുകേഷ് നടത്തിയത്.
പലവട്ടം മുകേഷിന്റെ ഫോൺ കോളുകൾ സോഷ്യൽമീഡിയയിൽ ലീക്കായിട്ടുണ്ട്. ചിലർ തന്നെ ബുദ്ധിമുട്ടിക്കാൻ മനപൂർവം വിളിച്ച് ഉപദ്രവിക്കുന്നതാണെന്ന് മുകേഷും ഒരിക്കൽ പ്രതികരിച്ച് പറഞ്ഞിരുന്നു.

നടൻ എന്ന രീതിയിൽ മുന്നൂറോളം സിനിമകളിൽ മുകേഷ് അഭിനയിച്ച് കഴിഞ്ഞു. ഫിലിപ്സാണ് മുകേഷിന്റെ ഏറ്റവും പുതിയ റിലീസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് വരുന്ന ഫോൺ കോളുകളെ കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു. എംഎൽഎ ആയതുകൊണ്ട് പലരും ഫോൺ വിളിച്ചും മറ്റും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.
ഫോൺ കോളുകൾ താൻ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ് എന്നാണ് മുകേഷ് പറഞ്ഞത്. 'എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്.'
'ദൈവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. പക്ഷെ ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക് അതുണ്ട്. എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാൽ എനിക്ക് പിന്നെ പനി പിടിക്കും.'
'പണ്ട് മുതൽ ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച് കഴിയുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറ്. അത് മാനസീകമാണോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഉടൻ ഒരു വിഷമം വന്നാൽ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാനാണ് ഇടയ്ക്ക് ഞാൻ ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത്. അപ്പോൾ അവരും ഹാപ്പിയാകും ഞാനും ഹാപ്പിയാകും. പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ തോന്നുമെന്നാണ്', വിവാദങ്ങളെ കുറിച്ച് സംസാരിച്ച് മുകേഷ് പറഞ്ഞത്.


Click it and Unblock the Notifications