'ബിനു പറഞ്ഞതെല്ലാം കള്ളം, വയ്യാത്ത കൊച്ചിനെ വെച്ച് കള്ളസത്യമിടുന്നു, ചാനലിന്റെ ഓഫീസിലും ഇതേ കരച്ചിലായിരുന്നു'
മിമിക്രി താരവും നടനുമായ ബിനു അടിമാലി തന്നെ ആക്രമിക്കുകയും കാമറ തകർക്കുകയും ചെയ്തെന്ന ഫോട്ടോഗ്രഫറും ബിനുവിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരുമായ ജിനേഷിന്റെ വെളിപ്പെടുത്തലാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിലെയെല്ലാം ചർച്ച വിഷയം. ഫ്ലവേഴ്സ് സ്റ്റാർ മാജിക്കിന്റെ ഷൂട്ട് നടക്കുന്ന സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചതായും ജിനേഷ് ആരോപിച്ചിരുന്നു. ബിനു കഴുത്തിന് കുത്തിപിടിച്ചതിന്റെ പേരിൽ താൻ ആശുപത്രിയിൽ ചികിത്സ തേടിയതിനെ കുറിച്ചുമെല്ലാം ജിനേഷ് വെളിപ്പെടുത്തിയിരുന്നു.
ജിനേഷിന്റെ വീഡിയോകൾ വൈറലായതോടെ ബിനു അടിമാലി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ജിനേഷിനെ ഒരിക്കൽപോലും താൻ ഉപദ്രവിച്ചിട്ടില്ലെന്നും അന്നം തരുന്ന കാമറ തല്ലിപ്പൊട്ടിക്കില്ലെന്നുമാണ് സുഖമില്ലാത്ത മകളുടെ മേൽ സത്യം ചെയ്ത് പൊട്ടിക്കരഞ്ഞ് ബിനു അടിമാലി പറഞ്ഞത്.

അന്തരിച്ച മിമിക്രി താരം സുധിയുടെ വീട്ടിൽ പോയത് ജിനേഷ് പറഞ്ഞിട്ടാണെന്നും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കരുതെന്ന് താൻ പറഞ്ഞിട്ടും ജിനേഷ് വീഡിയോ യുട്യൂബ് ചാനലിൽ ഇടുകയായിരുന്നുവെന്നും ബിനു പറഞ്ഞിരുന്നു. ബിനുവിന്റെ പ്രതികരണം വന്നതോടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജിനേഷ്.
സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ബിനു അടിമാലിയുടെ കള്ളങ്ങൾ പൊളിക്കുന്ന കൂടുതൽ വിവരങ്ങൾ ജിനേഷ് പുറത്തുവിട്ടത്. ബിനു അടിമാലി തന്നെ മർദ്ദിക്കുന്നത് കണ്ട ആളുകളിൽ ഒരാൾ പിന്നീട് കേസ് എന്തായിയെന്ന് അറിയാൻ വിളിച്ചപ്പോഴുള്ള കോൾ റെക്കോർഡും ജിനേഷ് സീക്രട്ട് ഏജന്റിന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. അന്ന് അവിടെ നടന്ന സംഭവങ്ങൾ ആ വ്യക്തി വിവരിക്കുന്നതും കേൾക്കാം.
വരും ദിവസങ്ങളിൽ സ്റ്റാർ മാജിക്കിന്റെ മറ്റ് ആളുകൾ കോംപ്രമൈസിന് വേണ്ടി വിളിച്ചതിന്റെ കോൾ റെക്കോർഡുകൾ കൂടി പുറത്തുവിടുമെന്നും ജിനേഷ് പറയുന്നുണ്ട്. അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് ഫ്ലവേഴ്സ് ടീം പറഞ്ഞാലാണ് കോൾ റെക്കോർഡ് പുറത്തുവിടുകയെന്നും ജിനേഷും സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയും പറയുന്നു. സ്റ്റാർ മാജിക്കുമായി ഏറ്റവും ക്ലോസായി നിൽക്കുന്നവരുടേതാണ് കോൾ റെക്കോർഡുകളെന്നും സീക്രട്ട് ഏജന്റ് പറയുന്നു.
സുഖമില്ലാത്ത മകളെ പിടിച്ച് കള്ള സത്യം ചെയ്യുന്നത് എന്തിനാണെന്നും ഇതോണോ മകളോടുള്ള സ്നേഹമെന്നും ഇരുവരും പുതിയ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. ബിനു അടിമാലി കാമറ തല്ലിപ്പൊട്ടിച്ചത് കാരണം രണ്ട് മാസം ജോലിയുണ്ടായിരുന്നില്ലെന്നും ലക്ഷങ്ങൾ കാമറ നന്നാക്കാൻ ഇനി വേണമെന്നും ജിനേഷ് പറയുന്നു.

കാമറയുടെ കാര്യത്തിൽ തീരുമാനമാകാതെ ബിനു അടിമാലിയെ സ്റ്റാർ മാജിക്ക് ഷോയിലേക്ക് എടുക്കില്ലെന്ന് അണിയറപ്രവർത്തകർ വാക്ക് തന്നതാണെന്നും എന്നാൽ അതെല്ലാം മറന്ന് വീണ്ടും ബിനുവിനെ ഷോയിലേക്ക് കൊണ്ടുവന്നത് തന്നെ വിഷമിപ്പിച്ചുവെന്നും ജിനേഷ് പറയുന്നു. കഴിഞ്ഞ ദിവസം കരഞ്ഞത് പോലെ ഷോയുടെ അണിയറപ്രവർത്തകരുടെ അടുത്തും പോലീസ് സ്റ്റേഷനിലും മകളുടെ പേര് പറഞ്ഞ് കരഞ്ഞ് കാണിച്ചുവെന്നും ജിനേഷ് പറയുന്നു.
വീട് ബിനു കടം കൊണ്ട് വിൽക്കാൻ ഇട്ടതല്ലെന്നും ആ വീട് രാശിയല്ലെന്ന് പറഞ്ഞാണ് ബിനു വിൽക്കാൻ ഒരുങ്ങുന്നതെന്നും ജിനേഷ് കൂട്ടിച്ചേർത്തു. ബിനു അടിമാലി ആവശ്യപ്പെട്ട ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ പേപ്പറുകളും കാമറയുടെ ബില്ലുമെല്ലാം ജിനേഷ് തെളിവായി പുറത്തുവിട്ടു.
അവന്റെ കാമറ നന്നാക്കി കൊടുക്കില്ലെന്നാണ് ബിനു അടിമാലി പലപ്പോഴായി ആളുകൾ വിളിച്ചപ്പോൾ പറഞ്ഞതെന്നും ജിനേഷ് പറയുന്നു. താൻ പണം കടം വാങ്ങിയിട്ടില്ലെന്നും ബിനുവിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ തനിക്കൊപ്പം വന്ന ക്രൂവിന് കൊടുക്കേണ്ട പൈസ പലവട്ടം അയച്ച് തന്നതിന്റെ സ്ക്രീൻ ഷോട്ടാണ് ബിനു കാണിച്ചതെന്നും യുട്യൂബ് വരുമാനം ബിനുവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വരുന്നതെന്നും ജിനേഷ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











