'മൂന്നാം മാസം കുഞ്ഞിനെ കളയാൻ മരുന്ന് കഴിച്ചു, 6 മാസം കഴിഞ്ഞപ്പോൾ വയറ് വീർത്ത് വരുന്നു, പിന്നീട് സംഭവിച്ചത്...'
പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. രജിനികാന്ത് നായകനായ ചന്ദ്രമുഖി എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നൽകിയ രാ രാ സരസക്കു രാ രാ എന്ന ഗാനത്തിലൂടെയാണ് ബിന്നി ജനശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്ക് വേണ്ടി ബിന്നി പിന്നണി പാടി. ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്.
കലോത്സവ വേദികളിലൂടെ സംഗീത രംഗത്ത് ചുവടുറപ്പിച്ച ഇരുവർക്കും യുവ പിന്നണി ഗായിക ശിവാങ്കി കൃഷ്ണകുമാറിന്റെ മാതാപിതാക്കളെന്ന ടാഗ് കൂടിയുണ്ട് ഇപ്പോൾ. പ്രണയ വിവാഹമായിരുന്നു ബിന്നിയുടേയും കൃഷ്ണകുമാറിന്റേയും. തൊടുപുഴയിൽ ജനിച്ച് വളർന്ന മലയാളി ആണെങ്കിൽ കൂടിയും മകൾ ശിവാങ്കി തമിഴ് സിനിമ, ടെലിവിഷൻ രംഗത്ത് സജീവമായതോടെ കുടുംബം ചെന്നൈയിലാണ് താമസം.

ഏഴാം വയസ് മുതൽ സംഗീതം ബിന്നിക്കൊപ്പമുണ്ട്. എന്നാൽ അമ്മയുടെ ഗർഭപാത്രത്തിലായിരുന്ന സമയം മുതൽ ഫൈറ്ററാണ് ബിന്നി. അത് വ്യക്തമാകുന്ന തന്റെ സംഭവബഹുലമായ ജനനകഥ പങ്കുവെച്ചിരിക്കുകയാണ് ബിന്നി ഇപ്പോൾ. മാതാപിതാക്കൾ ഒട്ടും ആഗ്രഹിക്കാതെ ലഭിച്ച കുഞ്ഞാണ് താനെന്നും അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ഗർഭപാത്രത്തിൽ വെച്ച് നശിപ്പിക്കാനായി അമ്മ മരുന്ന് കഴിച്ചിരുന്നുവെന്നും അതിനെ എല്ലാം അതിജീവിച്ച് പക്ഷെ താൻ പിറന്നുവെന്നും ബിന്നി ഫ്ലവേഴ്സ് ചാനലിലെ മ്യൂസിക്കൽ വൈഫ് ഷോയിൽ അനുഭവം പങ്കിടവെ പറഞ്ഞു.
ഞാൻ എന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടിയാണ്. മൂത്ത മൂന്ന് ചേച്ചിമാരേയും ഒരു ആൺകുട്ടിയേയും അമ്മയ്ക്ക് കിട്ടി. അതോട് കൂടി ആശയ്ക്ക് പെണ്ണും ആസ്തിക്ക് ആണും എന്ന പഴഞ്ചൊല്ല് പോലെ മക്കളെ കിട്ടി.
ഇപ്പോൾ അങ്ങനൊന്നും ഇല്ല. ആസ്തിക്ക് ആണ് മാത്രമല്ല പെണ്ണും ഉപയോഗപ്പെടും. നാല് മക്കൾ പിറന്നത് കൊണ്ട് തന്നെ അഞ്ചാമതൊരു കുട്ടി വേണ്ടെന്ന തീരുമാനത്തിലായിരുന്നു എല്ലാവരും. എന്റെ സഹോദരങ്ങൾ എല്ലാം തമ്മിൽ ഒരോ വയസിന്റെ വ്യത്യാസമാണുള്ളത്. അങ്ങനെ അഞ്ച് വർഷത്തെ ഗ്യാപ് കഴിഞ്ഞു. ഇനി കുഞ്ഞുങ്ങൾ പിറക്കില്ലെന്ന് കരുതി. പക്ഷെ ഞാൻ എങ്ങനെയോ ഉണ്ടായിപ്പോയി. മൂന്ന് മാസം കഴിഞ്ഞാണ് വയറ്റിൽ ഞാനുള്ളത് അവർ അറിഞ്ഞത്.
അതോടെ വേറൊരു കുട്ടി കൂടി വേണ്ടാത്തതുകൊണ്ട് അമ്മ പോയി മരുന്നൊക്കെ കഴിച്ച് എന്നെ കളഞ്ഞു. അന്ന് വയറ്റാട്ടിയെപ്പോലുള്ളവരാണ് ഉള്ളത്. അവരുടെ കാഴ്ചപ്പാടിൽ ഞാൻ വയറ്റിൽ വെച്ച് മരിച്ചു. അങ്ങനെ ആറ് മാസം കഴിഞ്ഞപ്പോൾ വയറ് വീർത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി.

കാരണം നശിപ്പിക്കാനുള്ള മരുന്ന് കഴിച്ചതാണ്. അവർ പരിശോധിച്ചപ്പോൾ കുട്ടി ജീവനോടെ വയറ്റിലുണ്ട്... പോയിട്ടില്ല. അതിനുശേഷം എന്റെ അമ്മ ഒരുപാട് സഹിച്ചു. ഞാൻ പിറക്കുന്നത് വരെ ആ അമ്മ കിടന്ന് ദണ്ണപ്പെട്ടു. കാരണം നശിപ്പിക്കാനുള്ള മരുന്ന് ഉള്ളിൽ ചെന്നതാണല്ലോ. അങ്ങനെ ഭയങ്കരമായി പേടിച്ച ഒരു അമ്മയുടെ വേദന... നാല് പേരെ പ്രസവിച്ചുവെങ്കിലും എന്നെ പ്രസവിക്കുന്ന സമയത്ത് അനുഭവിച്ച മാനസീക സമ്മർദ്ദത്തെ കുറിച്ച് അമ്മ ഇടയ്ക്ക് പറയാറുണ്ട്.
അവസാനം പുറത്ത് വന്നത് എന്നെപോലൊരു സുന്ദരികുട്ടി എന്നാണ് തന്റെ ജനന കഥ രസകരമായി അവതരിപ്പിച്ച് ബിന്നി പറഞ്ഞത്. അതുകൊണ്ട് ഞങ്ങൾക്ക് ഒരുപാട് കഴിവുകളുള്ള ഒരു ഗായികയെ കിട്ടി എന്നായിരുന്നു സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ കമന്റ്.
പ്രതീക്ഷിക്കാതെ പിറക്കുന്ന കുട്ടികൾ എപ്പോഴും പ്രത്യേകതയുള്ളവരാണ്, ഒരു സങ്കടവും ഇല്ലാതെ പറയുന്നുല്ലോ... വളരെ പോസിറ്റീവായി ചിന്തിക്കുന്ന സ്ത്രീ. ഇത്രയും അടിപൊളി ആൾ പിന്നെ പിറക്കാതെ പിന്നെ എവിടെ പോവാൻ എന്നിങ്ങനെ ആയിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ.


Click it and Unblock the Notifications











