'എന്റെ മകൾ വളരെ അഡ്ജസ്റ്റബിളായിരുന്നു, എല്ലാം ഞാൻ അവൾക്കായി ഒരുക്കി'; മകളുടെ ഓർമകളിൽ ഗായിക കെ.എസ് ചിത്ര!
വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും മലയാളികളുടെ സ്വന്തം വാനമ്പാടി കെ.എസ് ചിത്രയുടെ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്.
പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോഴും നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടുകൂടി മാത്രമ അവർ അതൊക്കെ ഏറ്റുവാങ്ങിയിട്ടുള്ളു.
ചിത്ര ചേച്ചിയെ കുറിച്ച് ഏതൊരാൾക്ക് വേണമെങ്കിലും വാതോരാതെ സംസാരിക്കാൻ സാധിക്കും. അത്രയധികം ജനപ്രിയയും കഴിവും ഉള്ളൊരു വ്യക്തിത്വമാണവർ. ആറ് തവണയാണ് ദേശീയ പുരസ്‌കാരങ്ങൾ ചിത്രയെ തേടിഎത്തിയത്. ഈ വരുന്ന ജൂലൈ 27ന് അറുപതിലേക്ക് കടക്കാൻ പോകുന്ന പ്രിയ ഗായികയുടെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സംഗീത ലോകവും.

ഓരോ തവണ കേള്‍ക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാൻ മോഹിക്കുന്ന ഗാനങ്ങളാണ് ചിത്ര പാടിയ ഗാനങ്ങളിൽ ഭൂരിഭാഗവും. ചിത്രയുടെ ഒരു ഗാനമെങ്കിലും കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പൂർണമാകില്ല. ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ടിട്ടും സ്റ്റേജിലെത്തുമ്പോൾ ഒരു നിറചിരി ചിത്രയുടെ മുഖത്തുണ്ടാകും.
പുഞ്ചിരി മാഞ്ഞ മുഖവുമായി ചിത്രയെ ഇന്നേവരെ സംഗീതപ്രേമികൾ കണ്ടിട്ടുണ്ടാവില്ല. ജീവിതയാത്ര അറുപതിനോട് അടുക്കുമ്പോൾ പാട്ടിന്റെ വഴിയിലേക്ക് എത്തിയതിനെ കുറിച്ചും മകളുണ്ടായിരുന്നപ്പോഴുള്ള ജീവിതം എങ്ങനെയായിരുന്നുവെന്നും സംസാരിച്ചിരിക്കുകയാണ് താരം.
ഗായികയാകുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഗീത അധ്യാപികയാകുമെന്നാണ് ചെറുപ്പത്തിൽ കരുതിയിരുന്നതെന്നും അച്ഛനും ഭർത്താവുമാണ് തന്റെ സംഗീതത്തെ പരിപോഷിപ്പിക്കാൻ എപ്പോഴും ഉണ്ടായിരുന്നതെന്നും കെ.എസ് ചിത്ര പറയുന്നു. 'സ്‌കൂൾ കാലഘട്ടം മുതൽ പാട്ട് പഠിച്ചിരുന്ന ഞാൻ അന്നെല്ലാം ഒരു സംഗീതാധ്യാപിക ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്റെ കൂടെ ഡിഗ്രിക്ക് സംഗീതം പഠിച്ചിരുന്നവർ ഇപ്പോൾ പല സ്‌കൂളുകളിലും അധ്യാപകരാണ്.'
'എന്റെ ഗുരു ഡോക്ടർ ഓമനക്കുട്ടിയുടെ സഹോദരൻ എം.ജി രാധാകൃഷ്ണൻ മുഖേനയാണ് എനിക്ക് പിന്നണി ഗായികയാകാനുള്ള അവസരം ലഭിച്ചത്. അദ്ദേഹം ആൾ ഇന്ത്യ റേഡിയോയിൽ മ്യൂസിക് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പവുമായിരുന്നു.'
'അക്കാലത്ത് തിരുവനന്തപുരത്ത് സർക്കാർ ഉടമസ്ഥതയിൽ ചിത്രാഞ്ജലി എന്നൊരു സ്റ്റുഡിയോ ആരംഭിച്ചു. ആ പ്രദേശത്തുള്ള ഗായികമാരെ ഒരു പാട്ടിനായി വിളിച്ച കൂട്ടത്തിലാണ് എനിക്ക് ഒരു സംഘഗാനത്തിൽ പാടാൻ അവസരം ലഭിച്ചത്. പിന്നീട് ദാസേട്ടനോടൊപ്പം ഒരു പാട്ടും പാടി. പക്ഷെ ഞാനൊരു പിന്നണി ഗായികയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പാടണം എന്ന കാര്യത്തിൽ ഏറ്റവും ശ്രദ്ധാലുക്കളായ രണ്ടുപേർ എന്റെ അച്ഛനും ഭർത്താവുമാണ്.'
'ഞാൻ സിനിമയിൽ പാടാൻ ആരംഭിച്ച് കുറച്ചുകാലം ആയപ്പോഴേക്കും എന്റെ അച്ഛന് വായിൽ കാൻസർ വന്നു. വരുന്ന അവസരങ്ങൾ കൈവിടരുത് എന്ന ഉപദേശമാണ് അപ്പോഴും തന്നത്. വേദനസംഹാരികൾ കഴിച്ച് എന്റെ കൂടെ റെക്കോർഡിങ്ങിനും അച്ഛൻ വന്നു. എന്നോടൊപ്പം റെക്കോർഡിങ്ങിന് വരാൻ സാധിക്കില്ലെന്ന് തോന്നിയ സാഹചര്യത്തിൽ അദ്ദേഹം എന്റെ വിവാഹം നടത്തുകയായിരുന്നുവെന്നും', കെ.എസ് ചിത്ര പറയുന്നു.

ചിത്രയുടെ കരിയറിന് എന്നും പ്രേത്സാഹനമായിരുന്നവരിൽ ഒരാൾ ഭർത്താവായിരുന്നു എന്നത് ഗായികയെ അടുത്തറിയാവുന്നവരെല്ലാം പറയുന്ന ഒരു കാര്യമാണ്. 'അച്ഛനെ പോലെ തന്നെ ഞാൻ പാടണമെന്ന് ആഗ്രഹിച്ച ഒരാളാണ് എന്റെ ഭർത്താവ്. ഏതെല്ലാം പാട്ടുകൾ പാടണമെന്ന് അദ്ദേഹം സെലക്ട് ചെയ്യും. ഞാൻ പോയി പാടും. അതാണിത്രയും കാലമായുള്ള പതിവ്. ഭർത്താവ് മാത്രമല്ല എന്റെ മകളും വളരെ അഡ്ജസ്റ്റബിൾ ആയിരുന്നു.'
'അതുകൊണ്ട് തന്നെ മകൾ ജനിച്ച ശേഷവും എനിക്ക് പാട്ട് പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ എന്റെ മകൾക്ക് എല്ലാം മനസിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്. അവളുണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും അവൾക്ക് തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ സജ്ജീകരിച്ചു.'
'ഈശ്വരനല്ലേ എല്ലാം തീരുമാനിക്കുന്നത്... എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക. മകളുടെ മരണശേഷം ഞാൻ വളരെയധികം ഡിപ്രഷനിൽ വീണുപോയെങ്കിലും എന്നെ കൈവിടാൻ ഒരുക്കമല്ലാത്ത ഒരുപാടാളുകൾ ഇവിടെ ഉണ്ടായിരുന്നു. എന്റെ ശബ്ദമൊന്ന് മാറിയാൽ പോലും വീട്ടിലേയ്ക്ക് ഓടിവന്നിരുന്ന ആളുകൾ ഉണ്ടായിരുന്നുവെന്നും', ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞു.
നന്ദന എന്നായിരുന്നു ചിത്രയുടെ മകളുടെ പേര്. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ ജനിച്ചത്. ഒമ്പത് വയസ് തികയും മുമ്പ് മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായ്‍യിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധിപോലെ സൂക്ഷിച്ചാണ് കെ.എസ് ചിത്രയുടെ ഇപ്പോഴുള്ള ജീവിതം.


Click it and Unblock the Notifications











